ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഫീസിളവ്; ചരിത്രപരമായ പ്രഖ്യാപനം ഇഗ്നോയിൽ നിന്ന്!!
ദില്ലി: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് തൊഴിൽ നൽകാൻ തീരുമാനിച്ച കേരള സർക്കാരിന്റെ ഉത്തരവിന് പിന്നാലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും മറ്റൊരു സന്തോഷ വാർത്ത കൂടി എത്തുന്നു. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നോ)യുടെ എല്ലാ കോഴ്‌സുകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു.
ഇഗ്നോ വൈസ് ചാന്‍സലര്‍ രവീന്ദ്രകുമാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും സാംസ്‌കാരിക നേതാക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു ചരിത്രപരമായ ഈ പ്രഖ്യാനം നടന്നത്. 22ാമത് പ്രൊഫസര്‍ ജി റാം റെഡ്ഡി പ്രഭാഷണം നടത്തുന്നതിനിടെയാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പരിപാടിയിൽ ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.
സര്‍ക്കാര്‍ ജിഡിപിയുടെ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണമെന്ന് തെലങ്കാന കക്കട്ടിയ സര്‍വകലാശാല വൈസ് ചാൻസിലർ വൈകുണ്ഡം പറഞ്ഞു. ട്രാൻസ്ജെൻഡേർസിനായി ഇഗ്നോ ഹ്രസ്വകാല കോഴ്സുകൾ നടത്തി ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചരിത്ര പരമായ പ്രഖ്യാപനം നടന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാലയായ ഇഗ്നോയിൽ മുപ്പത്തഞ്ച് ലക്ഷം പഠിതാക്കളുണ്ട്. വിദൂര പഠനവും ഓപ്പൺ വിദ്യാഭ്യാസവും നൽകുന്നതിലൂടെ ഉയർന്ന വിദ്യാഭ്യാസം നേടാൻ കഴിയാതെപോയ സമൂഹത്തിലെ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ കൂട്ടിയിണക്കുന്നതിനും അതുവഴി വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ മാനവ വിഭവശേഷി ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇഗ്നോയുടെ സ്ഥാപിതോദ്ദേശ്യം.
1985 ൽ 2000 കോടി ബഡ്ജറ്റുമായി സ്ഥാപിതമായ ഈ സർവകലാശാലക്ക് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമമാണ് നൽകപെട്ടിട്ടുള്ളത്. 1985 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് ഇതു നിലവിൽ വന്നത്.