ഫാത്തിമയുടെ മരണം; ഉന്നത അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് പോലീസിന് കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി തമിഴ്നാട് പോലീസിന് കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന പോലീസ് മേധാവി തമിഴ്നാട് ഡിജിപിയുമായും ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുമായും ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും ചെന്നൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുന്നതിനായി ഇടപണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാന പോലീസ് മേധാവി തമിഴ്നാട് ഡിജിപിയുമായും ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുമായും ബന്ധപ്പെട്ടിരുന്നു. അന്വേഷണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും കമ്മീഷണറും അഡീഷണല്‍ പോലീസ് കമ്മീഷണറും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും അഡീഷണല്‍ എസ്.പി തലത്തിലുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ചെന്നൈ പോലീസും മദ്രാസ് ഐഐടി അധികൃതരും ഒത്തുകളിക്കുന്നതായി പിതാവ് അബ്ദുള്‍ ലത്തീഫ് ആരോപിച്ചു. മകളുടേത് കൊലപാതകമാണോ ആത്മഹത്യയാണോയെന്നു കണ്ടെത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.