പോമറേനിയന്‍ പട്ടിയുടെ 'അവിഹിതം' സഹിച്ചില്ല; തിരുവനന്തപുരത്ത് 'ദുരഭിമാന ഇറക്കിവിടൽ'... പട്ടി തെരുവിൽ
തിരുവനന്തപുരം: സദാചാര പോലീസിങ്ങിന്റെ കാര്യത്തില്‍ മലയാളികളെ വെല്ലാന്‍ ആരുമില്ലെന്ന സ്ഥിതിയാണ്. മലയാളികളുടെ ആണ്‍ നോട്ടങ്ങള്‍ എന്നും വലിയ ചര്‍ച്ചകളും ആണ്. ആണിനേയും പെണ്ണിനേയും ഒരുമിച്ച് കണ്ടാല്‍ അപ്പോള്‍ ഇളകിമറിയുന്ന സദാചാര പോലീസിങ്ങിന് മനുഷ്യര്‍ മാത്രം അല്ല ബാധകം എന്ന് പറയേണ്ട സ്ഥിതിയാണ് ഇപ്പോള്‍.
മുട്ടന്‍ കോമഡിയായ ഒരു ചരമവാർഷികം!!! ചുഞ്ചു നായർ പൂച്ചയ്ക്ക് സോഷ്യല്‍ മീഡിയയിൽ പൊങ്കാല... മരണകാരണം!!!
തിരുവനന്തപുരത്ത് 'അവിഹിതം' ആരോപിച്ച് സ്വന്തം വളര്‍ത്തുപട്ടിയെ ഉപേക്ഷിച്ചിരിക്കുകയാണ് ഉടമ. വെറുതേ ഉപേക്ഷിച്ചതല്ല, അതിന്റെ കൂടെ ഉപേക്ഷിക്കാനുളള കാരണം വ്യക്തമാക്കുന്ന ഒരു കുറിപ്പ് കൂടി വച്ചിട്ടുണ്ട്.
അല്ലെങ്കില്‍ തന്നെ മൃഗങ്ങള്‍ക്ക് വിഹിതം എന്നും അവിഹിതം എന്നും എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നൊന്നും ഈ ഉടമയോട് ചോദിച്ചേക്കരുത്. വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന 'സദാചാര' ഉടമകള്‍ ചിലപ്പോള്‍ ഇതല്ല, ഇതിനപ്പുറവും ചെയ്‌തേക്കും. എന്തായാലും ഇതൊരു 'ദുരഭിമാന കൊലയില്‍' അവസാനിച്ചില്ല എന്നോര്‍ത്ത് സമാധാനിക്കാം. മൃഗസംരക്ഷണ പ്രവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തായാണ് ഈ പട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
ഒരു പോമറേനിയന്‍ പട്ടി
തിരുവനന്തപുരം ആനയറയിലെ വേള്‍ഡ് മാര്‍ക്കറ്റില്‍ ആയിരുന്നു ഞായറാഴ്ച രാത്രി പോമറേനിയന്‍ പട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. കഴുത്തിലെ കോളര്‍ കണ്ടതോടെ വളര്‍ത്തുപട്ടിയാണ് എന്ന കാര്യം നാട്ടുകാര്‍ക്ക് ബോധ്യം വന്നു. ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനും പട്ടി തയ്യാറായില്ല. അതോടെ നാട്ടുകാര്‍ പീപ്പിള്‍ ഫോര്‍ അനിമല്‍ എന്ന സംഘടനയെ വിവരം അറിയിച്ചു.
പാവം പട്ടി
വിവരം ലഭിച്ചതനുസരിച്ചാണ് പീപ്പിള്‍ ഫോര്‍ അനിമല്‍സ് അംഗം ഷമീം ഫാറൂഖ് സ്ഥലത്തെത്തുന്നത്. ആകെ പരിഭ്രാന്തമായ ഒരു അവസ്ഥയില്‍ ആയിരുന്നു പട്ടി അപ്പോള്‍. അധികം വൈകാതെ ഷമീം പട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കത്ത് കണ്ടപ്പോള്‍ ഞെട്ടി
വീട്ടിലെത്തി പട്ടിയെ പരിശോധിക്കുമ്പോള്‍ ആണ് കോളറില്‍ പ്ലാസ്റ്റിക് കവറില്‍ ഒരു കുറിപ്പ് കണ്ടെത്തിയത്. അത് വായിച്ചപ്പോള്‍ ഷമീം ശരിക്കും ഞെട്ടി. അടുത്ത വീട്ടിലെ പട്ടിയുമായുള്ള 'അവിഹിത ബന്ധം' കണ്ടെത്തിയതിനെ തുടര്‍ന്നാണത്രെ ഈ പാവം പട്ടിയെ ഉപേക്ഷിക്കുന്നത്.
നല്ല ഒന്നാന്തരം ഇനം
' നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങള്‍ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും. കുര മാത്രമേ ഉള്ളൂ. മൂന്ന് വര്‍ഷമായി ആരേയും കടിച്ചിട്ടില്ല. പാല്‍, ബിസ്‌കറ്റ്, പച്ചമുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്ത വീട്ടിലെ ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്'- ഇങ്ങനെ ആയിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്.
ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്
മൃഗസംരക്ഷണ പ്രവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്ത ഈ കുറിപ്പും പട്ടിയുടെ ചിത്രവും അടക്കം പോസ്റ്റ് ചെയ്‌പ്പോള്‍ ആണ് വിവരം പുറത്തറിയുന്നത്. വളര്‍ത്തുപട്ടിയുടെ 'അവിഹിതം' പോലും സഹിക്കാത്ത ഇയാളുടെ കുട്ടികള്‍ പ്രണയിച്ചാല്‍ അവരുടെ ജീവന്‍ തന്നെ അപായപ്പെടുത്തിയേക്കില്ലേ എന്നാണ് ശ്രീദേവി എസ് കര്‍ത്ത ചോദിക്കുന്നത്.
കൊന്നുകളഞ്ഞില്ല, ഭാഗ്യം...
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്‌നേഹിക്കുന്നവര്‍ ഒരുപാടുണ്ട്. ചുഞ്ചു നായര്‍ എന്ന പൂച്ച തന്നെ ഉദാഹരണം. എന്നാല്‍ ഇങ്ങനെ വളര്‍ത്തുന്നവര്‍ ഇതുപോലെ 'സദാചാരം' പറയുന്നവരാണെങ്കില്‍ സൂക്ഷിക്കണം... അവിഹിതത്തിന്റെ പേരില്‍ ഒരുപക്ഷേ, ഒരു ദുരഭിമാന കൊലപാതകം തന്നെ സംഭവിച്ചേക്കാം.