കോൺഗ്രസിന്റെ സ്വപ്നം തകർത്തെറിഞ്ഞ് ഐഎം വിജയൻ, ആലത്തൂരിൽ മത്സരിക്കാനില്ല
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഈ മാസം 25ന് മുന്‍പ് നല്‍കണം എന്നാണ് രാഹുല്‍ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ജനസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പരീക്ഷിക്കുക.
സിറ്റിംഗ് എംഎല്‍എമാരെ പരീക്ഷിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ടിക്കറ്റില്‍ അല്ലാതെ പൊതു സ്വതന്ത്രരെ മത്സരിപ്പിക്കുന്ന കാര്യവും കോണ്‍ഗ്രസ് ആലോചിക്കുന്നു. അതിനിടെ കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ് കൊണ്ട് ഐഎം വിജയന്‍ മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
സിപിഎം കോട്ടയായ ആലത്തൂർ
സിപിഎമ്മിന്റെ കോട്ടയായ ആലത്തൂരില്‍ കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഫുട്‌ബോള്‍ താരം ഐഎം വിജയനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്. ഒറ്റപ്പാലം മണ്ഡലമാണ് 2009ല്‍ ആലത്തൂര്‍ മണ്ഡലമായി മാറിയത്. അതിന് ശേഷം ജയിച്ചത് സിപിഎം മാത്രമാണ്.
ആലത്തൂർ പിടിക്കാൻ
2009ലും 2014ലും സിപിഎമ്മിന്റെ പികെ ബിജു ആലത്തൂരില്‍ നിന്ന് വിജയിച്ചു. 2009നേക്കാള്‍ 17,000ലധികം വോട്ടുകള്‍ അധികം നേടിയാണ് 2014ല്‍ ബിജു വിജയിച്ചത്. ആലത്തൂര്‍ പിടിക്കണമെങ്കില്‍ കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണം എന്ന ആലോചനയാണ് കോണ്‍ഗ്രസിനെ ഐഎം വിജയനിലേക്ക് എത്തിച്ചത്.
നേതാക്കൾ ചർച്ച നടത്തി
തനിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് ഐഎം വിജയന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണം എന്നാവശ്യപ്പെട്ട് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പല നേതാക്കളുമായും സംസാരിച്ചിരുന്നു എന്നും ഐഎം വിജയന്‍ വെളിപ്പെടുത്തി.
ആരുടെയും ആളാകേണ്ട
എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണുളളത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താല്‍പര്യമില്ല. ജോലി വിട്ട് ചിന്തിക്കാന്‍ സമയവും ആയിട്ടില്ല. തനിക്ക് രാഷ്ട്രീയ ബോധമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആലോചിക്കുന്നില്ല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുളള കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കുമെന്നും ഐഎം വിജയന്‍ കൂട്ടിച്ചേര്‍ത്തു
വിജയനെ സമീപിച്ചില്ലെന്ന് മുല്ലപ്പളളി
ഇപ്പോള്‍ ജോലിയും ഫുട്‌ബോളും സിനിമയുമൊക്കെയായി മുന്നോട്ട് പോകാനാണ് ആഗ്രഹം എന്നും ഐഎം വിജയന്‍ വ്യക്തമാക്കി. ഐഎം വിജയന്‍ പിന്മാറിയതോടെ മണ്ഡലത്തിലേക്ക് സിനിമാക്കാരെയോ കായിക താരങ്ങളെയോ തേടിയുളള ഓട്ടത്തിലാണ് കോണ്‍ഗ്രസ്. അതേസമയം സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ട് ഐഎം വിജയനെ സമീപിച്ചിട്ടില്ല എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
25ന് മുൻപ് സ്ഥാനാർത്ഥികളാവണം
എല്ലാ മണ്ഡലങ്ങളിലേക്കും 25ാം തിയ്യതിക്ക് മുന്‍പ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടതുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ല എന്ന് വ്യക്തമാക്കിയതോടെ വടകരയില്‍ പുതിയ ആളെ കണ്ടെത്തേണ്ടതായി വരും. വയനാട് മണ്ഡലത്തിലും പുതിയ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന് കണ്ടെത്തേണ്ടതുണ്ട്.
സുധീരന് മേൽ സമ്മർദം
മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ക്ക് തന്നെ അവസരം കിട്ടിയേക്കും. അതിനിടെ വിഎം സുധീരനെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചു. സുധീരന്‍ തൃശൂരില്‍ മത്സരിക്കണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ മത്സരിക്കാനില്ല എന്ന് സുധീരന്‍ അറിയിച്ചതായാണ് സൂചന.