കോട്ടയം:വിദ്യാര്‍ത്ഥിനിയെപീഡിപ്പിച്ച ഇമാംപിടിയില്‍
കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. നീലിമംഗലം മുസ്ലീം ജമാ അത്ത് ഇമാം വിഎസ് അന്‍സാര്‍ അല്‍ ബദ് രിയാണ് അറസ്റ്റിലായത്.
കോട്ടയം നഗരത്തിലെ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെയാണ് ഇമാം പീഡിപ്പിച്ചത്. ഫെബ്രുവരി 25 ന് രാവിലെ ബസ് സ്റ്റാന്റനടുത്ത് വച്ച് പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ ഇമാമിന്റെ കാറില്‍ കയറുന്നത് കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയമായത്.
പിന്നീട് നാട്ടുകാര്‍ ഇമാമിന്റെ കാറിനെ പിന്തുടര്‍ന്നു. കുമരകത്തെ ഒരു ഹോട്ടലിന് മുന്നില്‍ കാറില്‍ നിന്ന് പെണ്‍കുട്ടിയെ പര്‍ദ്ദ ധരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ നാട്ടുകാര്‍ ഇമാമിനെ തടഞ്ഞുവച്ചു. പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് എത്തി ഇമാമിനേയും പെണ്‍കുട്ടിയേയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഒരു വര്‍ഷമായി പീഡനം തുടരുകയാണെന്നും പെണ്‍കുട്ടി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ആളുകള്‍ക്ക് വിദേശ ജോലി സംഘടിപ്പിച്ചുനല്‍കുന്ന ജോലിയും ഉണ്ട് പിടിയിലായ ഇമാം അന്‍സാറിന്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും ഇത്തരത്തില്‍ ജോലി വാങ്ങി നല്‍കിയിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ വലയിലാക്കിയത്.
ഇമാമിന്റെ കയ്യില്‍ നിന്ന് മറ്റ് പല പെണ്‍കുട്ടികളുടേയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ധരിച്ചിരുന്ന പര്‍ദ്ദ ഇയാള്‍ സ്ഥിരമായി കാറില്‍ സൂക്ഷിക്കുന്നതാണത്രെ. പെണ്‍കുട്ടിയ ലൈംഗികമായി ഉപയോഗിച്ചിരുന്ന കാര്യം ഇമാം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അന്‍സാറിനെ ഇമാം സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി നീലിമംഗലം മുസ്ലീം ജമാ അത്ത് ഭാരവാഹികള്‍ അറിയിച്ചു.