പിസി ജോർജിനെ ഇനി നിയമസഭാ കവാടം കാണിക്കില്ല, ഈരാറ്റുപേട്ട സ്ത്രീധനം കിട്ടിയതാണോ! വൈറലായി പ്രസംഗം
കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിസി ജോര്‍ജിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ ആണ് മുസ്ലീം വിരുദ്ധ പരാമര്‍ശം. ഈ പരാമര്‍ശത്തിന് എതിരെ പുത്തന്‍പളളി ഇമാം നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പിസി ജോര്‍ജിനെ ഇനി ഈരാറ്റുപേട്ടക്കാര്‍ നിയമസഭാ കവാടം കാണിക്കില്ല എന്നാണ് പ്രസംഗത്തില്‍ ഇമാം പറയുന്നത്.
പിസി ജോര്‍ജിന്റെ പേരില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഓസ്ട്രേലിയയില്‍ നിന്നെന്ന് അവകാശപ്പെട്ട് സെബാസ്റ്റ്യന്‍ എന്നയാളാണ് പിസി ജോര്‍ജിനോട് ഫോണില്‍ സംസാരിച്ചത്. തീവ്രവാദികളായ മുസ്ലീംകളുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് ഈ സംഭാഷണത്തില്‍ പിസി ജോര്‍ജ് പറയുകയുണ്ടായി.
എന്നാല്‍ ഈ ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതല്ല എന്നാണ് പിസി ജോര്‍ജ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ ഡിജിപിക്ക് പിസി ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്. ഇമാമിന്റെ പ്രസംഗത്തില്‍ രൂക്ഷമായാണ് പിസി ജോര്‍ജിനെ വിമര്‍ശിക്കുന്നത്. പിസി ജോര്‍ജിന് ജനപ്രതിനിധി എന്ന നിലയ്ക്ക് എല്ലാ അംഗീകാരവും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ ഈരാറ്റുപേട്ടയിലെ മുസ്ലീംങ്ങള്‍ മുഴുവന്‍ തീവ്രവാദികളും ഭീകരവാദികളും ആണെന്ന് പറഞ്ഞാല്‍ കേട്ടിരിക്കാനാവില്ലെന്ന് പ്രസംഗത്തില്‍ പറയുന്നു.
ഈ പ്രസംഗത്തിലൂടെ ക്രൈസ്തവ സമൂഹത്തെ സ്വാധീനിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എയാകാം എന്നാണ് കരുതുന്നതെങ്കില്‍ പിസി ജോര്‍ജിനെ ഈരാറ്റുപേട്ടക്കാര്‍ നിയമസഭയുടെ കവാടം പോലും കാണിക്കില്ല എന്നാണ് പറയുന്നത്. അവിടെ ഉളളവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ പിസി ജോര്‍ജിന് സ്ത്രീധനം കിട്ടിയതാണോ ഈരാറ്റുപേട്ട എന്നും പ്രസംഗത്തില്‍ ഇമാം ചോദിക്കുന്നു. ഈരാറ്റുപേട്ടയിലെ മുസ്ലീംങ്ങളും മനുഷ്യസ്നേഹികളും ഇനി പിസി ജോര്‍ജിന് വോട്ട് ചെയ്യില്ലെന്നും ഇദ്ദേഹം പറയുന്നു.