ടിപി കേസ് മൊഴി കുഴിച്ചുമൂടാൻ ഏകെജിയെ ബാലപീഡകനാക്കി? വിടി ബൽറാം കളിച്ചത് കേസില് നിന്നും തടിയൂരാൻ?
Recommended Video
തിരുവനന്തപുരം: എകെജിയെ ബാലപീഡകനായി ചീത്രീകരിച്ചുകൊണ്ടുള്ള കോൺഗ്രസ് യുവ എംഎൽഎ വിടി ബൽറാമിന്റെ പ്രസ്താവന വൻ വിവാദത്തിലായിരിക്കുകയാണ്. എന്നാൽ ഈ വിവാദം ബൽറാം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മുമായി കോൺഗ്രസ് ഒത്തു തീർപ്പുണ്ടാക്കിയെന്ന് വിടി ബൽറാം മുമ്പ് ആരോപിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് നൽകിയ പരാതിയിൽ ബൽറാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് എകെജി ബാലപീഡകനെന്ന വിമർശനവുമായി ബൽറാം രംഗത്തെത്തിയത്. ടിപി വധക്കേസിലെ തന്റെ മൊഴി പുറത്തു വരാതിരിക്കാനുള്ള ബൽറാമിന്റെ തന്ത്രമാണ് ഇപ്പോൾ ഉണ്ടാക്കിയ വിവാദമെന്നാണ് പുറത്തു വരുന്ന ആരോപണം. എകെജി വിവാദം ചൂടു പിടിച്ചതോടെ ബൽറാമിന്റെ മൊഴി എടുത്ത കാര്യം മുങ്ങിപോയിരിക്കുകയാണ്. ടിപി കേസിലെ ബൽറാമിന്റെ പരാമർശം കോൺഗ്രസ് നേതൃത്വത്തെ ചെറുതൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.
ബിജെപി രാഷ്ട്രീയ ആയുധമാക്കി
ടിപി വധക്കേസിൽ കോൺഗ്രസുമായി ഒത്തു തീർപ്പുണ്ടാക്കി എന്ന ബൽറാമിന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞതാണ്. എന്നാൽ ഇത് ബിജെപി ഒരു ആയുധമായി എടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
പരാതിയുമായി കുമ്മനം
ടിപി വധക്കേസുമായി ബന്ധപ്പെട്ട് ബൽറാം നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണെന്നും, ആദർശ രാഷ്ട്രീയത്തിന് അൽപമെങ്കിലും പ്രധാന്യം നൽകുന്നുണ്ടെങ്കിൽ അദ്ദേഹം സ്വമേധയാ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം. വിടി ബൽറാമിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും, ചീഫ് സെക്രട്ടറിക്കും കുമ്മനം പരാതി നൽകുകയായിരുന്നു.
ഒത്തു തീർപ്പിന് കിട്ടിയ പ്രതിഫലം
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടിന്മേലുള്ള അന്വേഷണം എന്നായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തുടർന്ന് ഈ പോസ്റ്റ് ബിജെപി ഒരു രാഷ്ട്രീയ ആയുധമാക്കി എടുക്കുകയായിരുന്നു.
സിപിഎമ്മും യുഡിഎഫും തമ്മിലുള്ള കരാർ
ചോദ്യം ചെയ്യലിന് വിടി ബൽറാം സ്വമേധയാ ഹാജരായില്ലെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സോളാർ സമരം അവസാനിപ്പിക്കാൻ സിപിഎമ്മും യുഡിഎഫും തമ്മിലുണ്ടാക്കിയ കരാർ എന്താണെന്ന് തുറന്നു പറയണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം.
ചോദ്യം ചെയ്തത് ജനുവരി അഞ്ചിന്
ജനുവരി അഞ്ചിനായിരുന്നു വിടി ബൽരാമിനെ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയതിന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയായിരുന്നു എകെജിയെ ബാലപീഡകനായി ചിത്രീകരിച്ചുകൊണ്ട് ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റിട്ടത്. എകെജി വിവാദത്തിൽ ബൽറാമിന്റെ മുൻ പ്രസ്താവന മുങ്ങിപോകുകയായിരുന്നു. ഇത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് ഇപ്പോൾ വരുന്ന ആരോപണങ്ങൾ.