ശശി തരൂർ ഷാഹി തരൂരായി; തരൂരിന്റെ സത്യവാങ്മൂലത്തിൽ അക്ഷരത്തെറ്റിന്റെ ആറാട്ട്, പാർട്ടിയും മാറി
തിരുവനന്തപുരം: ഇംഗ്ലീഷ് വാക്കുകൾകൊണ്ട് അമ്മാനമാടുന്നയാളാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. പലപ്പോഴും ശശി തരൂർ ട്വിറ്ററിൽ പ്രയോഗിക്കുന്ന വാക്കുകളുടെ അർത്ഥം തേടി പരക്കം പായേണ്ടി വന്നിട്ടുണ്ട് വായനക്കാർക്ക്. വായിൽക്കൊള്ളാത്ത നിരവധി ഇംഗ്ലീഷ് വാക്കുകൾ ഇന്ത്യക്കാർക്ക് സംഭാവന ചെയ്തിട്ടുളള ശശി തരൂർ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ അക്ഷര പിശകുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നെടുനീളൻ ഇംഗ്ലീഷ് വാക്കുകൾ അനായാസമായി പ്രയോഗിക്കുന്ന തരൂരിന്റെ സത്യവാങ്മൂലത്തിൽ സ്വന്തം പേര് പോലും സ്പെല്ലിംഗ് തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്. മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രികയാണ് ശശി തരൂർ സമർപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം സമർപ്പിച്ച മൂന്ന് സത്യവാങ്മൂലത്തിലും അക്ഷര പിശകുകളുണ്ടെന്നാണ് രസകരമായ കാര്യം.
പേരു മുതൽ
ആദ്യത്തെ സത്യവാങ്മൂലത്തിലാണ് പേരിൽ പിഴവ് സംഭവിച്ചത്. ശശി തരൂർ എന്നതിന് പകരം ശഹി തരൂർ, ഷഹി തരൂർ, ഷാഹി തരൂർ എന്നൊക്കെ ഉച്ഛരിക്കാവുന്ന ''shahi Tharoor" എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
പാർട്ടിയും തെറ്റി
മറ്റൊരു സത്യവാങ്മൂലത്തിൽ പാർട്ടിയുടെ പേരും തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതിന് പകരം ഇന്ത്യൻ നാഷണ കോൺഗ്രസ് (Indian Nationa Congress) എന്നാണ് എഴുതിയിരിക്കുന്നത്. പാർട്ടിയുടെ പേരിന്റെയറ്റത്ത് ഒരു 'L' ന്റെ കുറവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
തരൂരിന്റെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച വിവരങ്ങളിലും തെറ്റ് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പിഎച്ച്ഡിയാണ് തരൂരിന്റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത. പിഎച്ച്ഡി നേടിയ സ്ഥാപനത്തിന്റെ പേരും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. "Flecher School of Law and Diplomacy" എന്നതിന് പകരം "The Fletcher School of Law and Diplomacy." എന്നാണ് എഴുതിയിരിക്കുന്നത്.
വിലാസം
തരൂർ താമസിക്കുന്ന വഴുതക്കാടിന് ഓരോ സത്യവാങ്മൂലത്തിലും ഓരോ സ്പെല്ലിംഗാണ് നൽകിയിരിക്കുന്നത്. താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നതിലും പിശകുണ്ട്. സ്വന്തം മണ്ഡലമായ തിരുവനന്തപുരം എന്നെഴുതിയതിൽ വരെ തെറ്റുപറ്റിയിട്ടുണ്ട്. Thiruvananthapuram എന്ന സ്പെല്ലിംഗ്നു പകരം തിരുവന്തപുരം എന്നുവായിക്കുന്ന Thiruvanthpuram എന്ന സ്പെല്ലിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സത്യവാങ്മൂലം തയാറാക്കിയത്
സത്യവാങ്മൂലം തയാറാക്കിയത് ശശി തരൂർ അല്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. നിയമ വിദഗ്ധരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും അടങ്ങിയ പ്രൊഫഷണൽ സംഘമാണ് സത്യവാങ്മൂലം തയാറാക്കിയത്.
ഒപ്പ് മാത്രം സ്വന്തം
പ്രചാരണ തിരക്കായതിനാൽ ശശീ തരൂർ സത്യവാങ്മൂലം വിശദമായി വായിച്ചു നോക്കിയിരുന്നില്ല. സത്യവാങ്മൂലത്തിൽ ഒപ്പിടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ 23നാണ് തിരുവനന്തപുരം അടക്കം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.
തെറ്റ് പ്രശ്നമല്ല
അതേ സമയം സത്യവാങ്മൂലത്തിലെ അക്ഷര പിഴവുകൾ കാര്യമാക്കാറില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പ്രതികരിച്ചത്. വസ്തുതാ പരമായ തെറ്റുകളും നിയമ വശങ്ങളും മാത്രമാണ് സൂഷ്മ പരിശോധനയുടെ സമയത്ത് പരിഗണിക്കാറുള്ളുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ഫെരാഗോ
സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലില്‍ വന്ന വാര്‍ത്തയ്ക്കുള്ള പ്രതികരണത്തില്‍ തരൂര്‍ ഉപയോഗിച്ച വാക്കായിരുന്നു മലയാളികളെ ആദ്യം വെള്ളം കുടിപ്പിച്ചത്. 'എക്സാസ്പെറേറ്റിങ്ങ് ഫെറാഗോ ഓഫ് ഡിസ്റ്റോഷന്‍സ്' എന്ന പ്രതികരണത്തിന്‍റെ അര്‍ത്ഥം രാജ്യം മുഴുവൻ തിരഞ്ഞു.
അർത്ഥം ഇങ്ങനെ
പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വളച്ചൊടിച്ച വാർത്താ മിശ്രണങ്ങളും, ദുർവ്യഖ്യാനങ്ങളും, സമ്പൂർണ്ണ അസത്യങ്ങളും, സംപ്രേക്ഷണം ചെയ്യുന്നത് പത്രപ്രവർത്തകന്റെ വേഷം കെട്ടിയ, തത്വദീക്ഷയില്ലാത്ത ഒരു പ്രദർശനക്കാരൻ എന്നതിനെ ലളിതമായി തരൂർ വിശേഷിപ്പിച്ചതായിരുന്നു എക്സാസ്പെറേറ്റിങ്ങ് ഫെറാഗോ ഓഫ് ഡിസ്റ്റോഷന്‍സ് എന്ന്. തുടർന്ന് അങ്ങോട്ട് നിരവധി ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് അമ്മാനമായി തരൂർ ഇന്ത്യക്കാരെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ