സുധീരനെ ചൊല്ലി കോൺഗ്രസ് രണ്ട് തട്ടിൽ; അനുനയിപ്പിക്കാൻ സതീശൻ; മുഖംതിരിച്ച് സുധാകരൻ!
തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി എം സുധീരൻ്റെ രാജിയിൽ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിൽ നിന്ന് ആരെയും ഒറ്റപ്പെടുത്താനോ മാറ്റിനിർത്താനോ ശ്രമിച്ചിട്ടില്ല. അഭിപ്രായം പറയാൻ എല്ലാവർക്കും സമയം നൽകിയിട്ടുണ്ട്. സുധീരൻ അത് വേണ്ടവിധത്തിൽ വിനിയോഗിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. എഐസിസി നേതൃത്വത്തിൻ്റെ അറിവോടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നേതൃത്വത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
നിലപാടിലുറച്ച് സുധീരൻ; കോൺഗ്രസിന് ഇത് 'കഷ്ടകാല'മോ; പ്രശനം പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ
രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിലുറച്ച് വിഎം സുധീരൻ്റെ വിഷയം കോൺഗ്രസിൽ കത്തി നിൽക്കുമ്പോൾ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ്റെ വാർത്തസമ്മേളനം. സുധീരനെ അനുനയിപ്പിക്കാൻ സതീശൻ അനുരഞ്ജന നീക്കം നടത്തിയെങ്കിലും കെ സുധാകരൻ സ്വീകരിച്ചത് വ്യത്യസ്ത നിലപാട്. സുധീരൻ്റെ രാജിയോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുഖംതിരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ആരെയും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്താനോ മാറ്റി നിർത്താനോ ശ്രമിച്ചിട്ടില്ല. അഭിപ്രായം പറയാൻ എല്ലാവർക്കും അവസരം നൽകിയിട്ടുണ്ട്. എന്നാൽ, സുധീരൻ ഇത് വേണ്ടവിധത്തിൽ വിനിയോഗിച്ചില്ലന്നായിരുന്നു സുധാകരൻ്റെ മറുപടി. സുധീരനുമായി പലതവണ സംസാരിച്ചിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ അറിവോടെയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്.
ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് എഐസിസി അറിവോടെയാണെന്നും സുധാകരൻ വിശദീകരിച്ചു. എല്ലാ കാര്യങ്ങളും രാഷ്ട്രീയകാര്യ സമിതിയിൽ പറയേണ്ടതില്ലെന്നും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എന്നാൽ, അനുരജ്ഞന ശ്രമങ്ങൾക്കായി തിരുവനന്തപുരം ഗൗരീശപട്ടത്തെ സുധീരൻ്റെ വീട്ടിലെത്തിയ വി ഡി സതീശന് ഫലം നിരാശ മാത്രമായിരുന്നു. സുധീരനുമായി ദീർഘനേരം കൂടിയാലോചന നടത്തിയ പ്രതിപക്ഷനേതാവിന് ആഗ്രഹിച്ച കാര്യം സഫലീകരിക്കാതെ വെറും കയ്യോടെ മടങ്ങേണ്ടിയും വന്നു. അദ്ദേഹം രാജിയിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷനേതാവ് പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ സൂചിപ്പിച്ചു.
നേതൃത്വത്തിന് ചില വീഴ്ചകൾ ഉണ്ടായെന്നും തൻ്റെ പിഴവുകൾക്ക് സുധീരൻ ക്ഷമ ചോദിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നയാളാണ് അദ്ദേഹമെന്നും പറഞ്ഞ പ്രതിപക്ഷനേതാവ് രാജി പിൻവലിപ്പിക്കാൻ താൻ ആളല്ലെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സുധീരൻ രാജി പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തെ നേരിൽ കണ്ട് ചർച്ച നടത്തുമെന്നും പ്രശ്നപരിഹാരത്തിനു വഴിയൊരുക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു. പാർട്ടി ശക്തമായി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.എന്നാൽ, വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖം തിരിച്ചുള്ള മറുപടിയുമായി സുധാകരൻ രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ രണ്ടു തട്ടിലായി.
സുധീരൻ്റെ രാജിയെ കുറിച്ചുള്ള മുൻ പ്രതിപക്ഷനേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളത്. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയിട്ടുള്ളതായും ചെന്നിത്തല അഭിപ്രായപ്പെട്ടു.
സുധീരനെ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയുടെ പ്രതികരണം. സുധീരൻ സജീവരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നത് ശരിയായ നടപടിയല്ല. അദ്ദേഹത്തെ വേദനിപ്പിച്ചത് എന്താണെന്ന് കണ്ടെത്തി പ്രശ്നപരിഹാരത്തിന് നേതൃത്വം തയ്യാറാകണം. നേതാക്കൾ ഇക്കാര്യത്തിൽ ഇടപെടണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കടുത്ത അതൃപ്തിയെ തുടർന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചത്. വെള്ളിയാഴ്ച രാത്രിയോടെ രാജിക്കത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരന് കൈമാറിയിരുന്നു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കവിതർക്കങ്ങൾ നടക്കുന്നതിനിടെയാണ് രാജിയെന്നുള്ളതാണ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.
വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്റെ പ്രധാന പരാതി. കൂടിയാലോചനകളിൽ മുതിർന്ന നേതാക്കളെ അവഗണിക്കുന്നതായും പരാതിയുണ്ട്. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കുന്നുവെന്നും വിമർശനമുയർന്നിരുന്നു. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും വി എം സുധീരൻ പരാതി ഉയർത്തുന്നു. രാജിയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും കഴിഞ്ഞദിവസം സുധീരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാലാ ബിഷപ്പിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം നടത്തിയ പ്രസ്താവനയിൽ ചിദംബരത്തെ കെ സുധാകരൻ തള്ളി. കേരളത്തിലെ കാര്യങ്ങൾ പറയാൻ കെപിസിസിയുണ്ട്. ബിഷപ്പിൻ്റെ പ്രസ്താവനയിൽ കോൺഗ്രസ് നിലപാടിൽ മാറ്റമില്ല. ചിദംബരം പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
പട്ടിണിയകറ്റാൻ ക്ലാസ് മുറികളില്‍ ചിത്രങ്ങള്‍ വരച്ച് ഒരു കൂട്ടം കലാകാരൻമാർ;പിന്നിൽ മിമിക്രി താരങ്ങളും
Recommended Video