കേരളത്തിന്റെ അഭിമാനമുയർത്തി ജെൻഡർ പാർക്ക്: ഉദ്ഘാടനം ഫെബ്രുവരിയിൽ
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്ക് ഉദ്ഘാടനം ഫെബ്രുവരിയിൽ. ലിംഗസമത്വവും സ്ത്രീക്ഷേമവും മുൻനിർത്തി രാജ്യത്ത് നിർമിക്കുന്ന ആദ്യ പാർക്കാണ് കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്നിൽ നിർമാണം പൂർത്തിയായിട്ടുള്ളത്. ഫെബ്രുവരി 11നാണ് ജെൻഡർ പാർക്ക് ക്യാമ്പസിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതോടൊപ്പം വിഷൻ 2020 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ജെൻഡർ പാർക്കിലെ ഇന്റർനാഷണൽ വിമൻസ് ട്രേഡ് സെന്ററിന്റെ തറക്കടല്ലിടൽ കർമ്മവും മുഖ്യമന്ത്രിയായിരിക്കും നിർവ്വഹിക്കുക. 300 കോടിയുടേതാണ് പദ്ധതി.
ആഗോള തലത്തിലുള്ള ജൻഡർ പ്രവർത്തനങ്ങൾ ക്ലാസുകൾ എന്നിവയുടെ പ്രധാന കേന്ദ്രമായി ഇതോടെ ജെൻഡർ പാർക്ക് മാറുകയും ചെയ്യും. ഇതിനൊപ്പം തന്നെ ആഗോള വ്യാപാര കേന്ദ്രം കൂടി ആരംഭിക്കുന്നതോടെ ജെൻഡർ പാർക്കിന് രാജ്യാന്തര മുഖവും കൈവരും. ലിംഗസമത്വം, സ്ത്രീ ശാക്തീകരണം എന്നിവ സംബന്ധിച്ച പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ജെൻഡർ പാർക്ക് വേദിയായി മാറും.
2011ലാണ് ജെൻഡർ പാർക്ക് പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ രൂപം നൽകുന്നത്. എന്നാൽ 2013ൽ മാത്രമാണ് വെള്ളിമാട് കുന്നിൽ 24 ഏക്കർ സ്ഥലം കണ്ടെ്തി ജെൻഡർ പാർക്കിനായി തറക്കല്ലിട്ടത്. തുടർന്ന് 2016ൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്കുള്ള തൊഴിൽ പരിശീലനം, പുനരധിവാസം, ജെൻഡർ പഠനകേന്ദ്രം, സ്ത്രീകൾക്ക് ആശയസംവാദത്തിനുള്ള വേദി, മ്യൂസിയം, എന്നിവയും ആരംഭിക്കും.
ഇതിനെല്ലാം പുറമേ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാന ജെൻഡർ പാർക്കും യുഎൻ വിമനും കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വെച്ച് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യുഎൻ വിമൻ ഡെപ്യൂട്ടി പ്രതിനിധി നിഷിത സത്യം, ജെൻഡർ പാർക്ക് സിഇഒ പിടി മുഹമ്മദ് സുനീഷ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. വനിതാ സംരംഭകർക്ക് വേണ്ടി വ്യാവസായിക വാണിജ്യ രംഗത്ത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് അന്താരാഷ്ട്ര വനിതാ ട്രേഡ് സെന്റർ കൊണ്ട് ലക്ഷ്യമിടുന്നത്.
വനിതാ സംരംഭകർക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കാനും വിപണന സ്ഥലം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഇൻറർനാഷണൽ വിമൻസ് ട്രേഡ് സെൻ്ററി (ഐ ഡബ്ലു ടി സി )ൻ്റെ ശിലാസ്ഥാപനവും ചടങ്ങിൽ നടക്കും.ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടു ജെൻഡർ പാർക്ക് സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിനും (ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ജെൻഡർ ഇക്വാളിറ്റി -2) 11-നു തുടക്കമാവും.'സുസ്ഥിര സംരംഭത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വം: ശാക്തീകരണത്തിന് മധ്യസ്ഥത' എന്ന വിഷയത്തെ ആസ്പദമാക്കി ആണ് ഫെബ്രുവരി 11 മുതൽ 13 വരെ യുഎൻ വിമണിൻ്റെ പങ്കാളിത്തത്തോടെ സമ്മേളനം നടത്തുന്നത്.
Recommended Video
സമ്മേളനത്തിൽ ഒൻപത് പ്ലീനറി സെഷനുകളും ഒൻപത് പാരലൽ സെഷനുകളുമായി ആഗോള പ്രശസ്തരായ വിദഗ്ധരും ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികളും പങ്കെടുക്കും. ലോകമെമ്പാടും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൂടെയും സംഘടനകളിലൂടെയും സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ നിരവധി വിദേശരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.