ജൂണ്‍ ഒന്നിന് ശേഷം ഭൂമി വാങ്ങിയവരാണോ നിങ്ങള്‍? അതും പണം നല്‍കി!എന്നാല്‍ കുടുങ്ങും
20,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലയറിങ്‌സ് എന്നിവയിലൂടെ മാത്രമെ നടത്താവൂ എന്ന നിയമംലംഘിച്ചവര്‍ക്ക് പിടി വീഴും.
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമങ്ങള്‍ മറികടന്ന് നേരിട്ട് നോട്ട് നല്‍കിയുള്ള സ്വത്തിടപാടുകളില്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണം വരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നടന്ന ഇടപാടുകളാണ് അന്വേഷണ വിധേയമാകുന്നത്. 20,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലയറിങ്‌സ് എന്നിവയിലൂടെ മാത്രമെ നടത്താവൂ എന്ന നിയമം ലംഘിച്ചവര്‍ക്കാണ് പിടി വിഴാന്‍ പോകുന്നത്.
2015 ജൂണ്‍ ഒന്നിനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തു വന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്എസ് ഭേദഗതി പ്രകാരം നോട്ട് സ്വീകരിച്ചു കൊണ്ട് 20,000 രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും. ഈ നിയമം വന്നതിനു ശേഷം രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളാണ് പരിശോധിക്കുന്നത്.
ഭൂമി, വീട്, ഫ്‌ലാറ്റ് തുടങ്ങിയ സ്ഥാവര ജംഗമ വസ്തുക്കള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ഈ നിയമം ബാധകമാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴയാണ് നിയമത്തില്‍ പറയുന്നത്. സ്വീകരിച്ച തുകയ്ക്ക് തുല്യമായ തുക പിഴയായി നല്‍കേണ്ടി വരും. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍കിട ഭൂമി ഇടപാടുകള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഡ്വാന്‍സ് തുക ഒഴികെ ബാക്കി മുഴുവന്‍ തുകയും രൊക്കമായി കൈപ്പറ്റിയെന്ന് എഴുതി നല്‍കിക്കൊണ്ടാണ് ഇപ്പോഴും രജിസ്‌ട്രേഷനുകള്‍ നടക്കുന്നതെന്നാണ് വിവരം. ഇത് നിയമ ലംഘനമാണ്. 2015 ഏപ്രിലിനു ശേഷം സംസ്ഥാനത്ത് പതിമൂന്നര ലക്ഷം രജിസ്‌ട്രേഷനുകളാണ് നടന്നത്. ഇതില്‍ പത്ത് ശതമാനം മാത്രമാണ് നിയമപ്രകാരം നടന്നതെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ സബ് രജിസ്ട്രാര്‍മാര്‍ക്ക് ആദായ നികുതു വകുപ്പ് ഇതുസംബന്ധിച്ച് ക്ലാസ് നല്‍കിയിരുന്നു. അതിനു ശേഷം ചില രജിസ്ട്രാര്‍ ഓഫീസുകളില്‍ 20,000 ,രൂപയ്ക്ക് മുകളില്‍ നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ വിലക്കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കാത്തതും വന്‍ തോതില്‍ പരാതികള്‍ ഉണ്ടായതും മൂലം രജിസ്‌ട്രേഷന്‍ പഴയ രീതിയില്‍ ആക്കുകയായിരുന്നു.