വീട് പണിയുന്നവർക്ക് ഇനി 'എട്ടിന്റെ പണി'; ചെലവേറും, നിർമ്മാണ പെർമിറ്റ് ഫീസ് വർധന പ്രാബല്യത്തിൽ
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധന ഇന്ന് സംസ്ഥാനത്ത് നിലവിൽ വരും. കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിലാണ് വർധന വരുത്തിയത്.
പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടു നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 525 രൂപയുടെ സ്ഥാനത്ത് ഇനി 7500 രൂപ മുടക്കണം. അതായത് 15 ഇരട്ടിയാണ് നിരക്ക് വര്‍ധന. 250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയായാണ് വർധനവ് വന്നിരിക്കുന്നത്

മുനിസിപ്പാലിറ്റിയിൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് നിർമ്മിക്കാൻ 555 രൂപയിൽ നിന്നു 11,500 രൂപയായാണ് ഫീസ് ഉയർത്തിയത്. കോർപറേഷനിൽ ഇത് 800 രൂപയിൽ നിന്നു 16,000 രൂപയായണ് ഉയർത്തിയിരിക്കുന്നത്. നഗരമേഖലയിൽ 250 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 2500 രൂപയിൽ നിന്ന് 37,500 രൂപയാകും വർധന.
അതേസമയം ഫീസ് വർധനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉർത്തുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്ന സാധാരണക്കാരനെ സര്‍ക്കാര്‍ വീണ്ടും ഞെക്കിപ്പിഴിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
'സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റമാണ് സാധാരണക്കാരന് ഇതുവരെ വിലങ്ങുതടിയായിരുന്നത്. എന്നാലിപ്പോള്‍ പെര്‍മിറ്റ് ഫീസില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന അന്യായ വര്‍ധനയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്ധന സെസ് ഏര്‍പ്പെടുത്തുക വഴി സകല മേഖലയിലും ഉണ്ടായ വിലക്കയറ്റം പാവപ്പെട്ടവന്റെ നടുവൊടിക്കുകയാണ്'
'വെള്ളക്കരവും വൈദ്യുത ചാര്‍ജും ഇതിനിടയില്‍ വര്‍ധിപ്പിച്ചു. നട്ടംതിരിഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണ് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും വിഡി സതീശൻ വിമർശിച്ചു. എന്നാൽ വസ്തുത മറച്ചുവച്ചുകൊണ്ട് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പുതുക്കിയത് സംബന്ധിച്ച് സംഘടിതമായ ദുഷ്പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തി.
പെർമിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. അപ്പോഴും 80 ചതുരശ്ര മീറ്റർ ( 861.1 ചതുരശ്ര അടി ) വരെ വരെയുള്ള നിർമ്മാണത്തിന് ഒരു പൈസ പോലും വർദ്ധിപ്പിച്ചിട്ടില്ല എന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവർ മറച്ചുവെക്കുന്നു. പെർമിറ്റ് ഫീസിൽ നിന്ന് ചില്ലിക്കാശുപോലും സംസ്ഥാന സർക്കാരിനുള്ളതല്ല. സംസ്ഥാന സർക്കാർ വരുമാനം കൂട്ടാൻ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നു തുടങ്ങിയ പ്രചരണങ്ങൾ അവാസ്തവവും മര്യാദയില്ലാത്തതുമാണ്. പെർമിറ്റ് ഫീസിൽ നിന്ന് ഒരു പൈസ പോലും സംസ്ഥാന സർക്കാരിന് ലഭിക്കുന്നില്ല എന്ന് അറിയാതെയല്ല ഈ പ്രചാരണങ്ങൾ, കുടിലമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications