സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; ഞായറാഴ്ച ചർച്ച, ബസുടമകൾ നിലപാട് മയപ്പെടുത്തിയേക്കും...
ഞായറാഴ്ചയിലെ ചർച്ചയിൽ എങ്ങനെയെങ്കിലും ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി സമരം അവസാനിപ്പിക്കാനാകും ബസുമടമകളുടെ ശ്രമം.
കോഴിക്കോട്: ജനങ്ങളെ വലച്ച് അനിശ്ചിതകാല സ്വകാര്യ ബസ് സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ച് തുടർച്ചയായ മൂന്നാം ദിവസവും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, സമരം ചെയ്യുന്ന ബസുടമകളും ഗതാഗത മന്ത്രിയും തമ്മിൽ ഞായറാഴ്ച ചർച്ച നടത്തും.
ജനങ്ങളെ വലച്ച് അനിശ്ചിതകാല ബസ് സമരം തുടരുന്നു... കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി...
കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ഞായറാഴ്ച വൈകീട്ട് നാല് മണിക്കാണ് ഗതാഗത മന്ത്രിയും ബസുടമകളും തമ്മിൽ ചർച്ച നടത്തുന്നത്. എന്നാൽ ഞായറാഴ്ചയിലേത് ഔദ്യോഗിക ചർച്ചയല്ലെന്നും, ബസുടമകൾ ആവശ്യപ്പെട്ടപ്രകാരം കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയതാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമരം ചെയ്യുന്ന ബസുടമകളുമായി അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നും, ചാർജ് വർദ്ധിപ്പിക്കാനാകില്ലെന്നുമുള്ള നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് ബസുടമകൾ മന്ത്രിയെ കാണുന്നത്.
ഞായറാഴ്ചയിലെ ചർച്ചയിൽ എങ്ങനെയെങ്കിലും ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി സമരം അവസാനിപ്പിക്കാനാകും ബസുമടമകളുടെ ശ്രമം. മിനിമം ചാർജ് വർദ്ധിപ്പിക്കാതെ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് മാത്രം വർദ്ധിപ്പിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ ആവശ്യം. എന്നാൽ ഇക്കാര്യം സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ല. സമരം നീണ്ടുപോകുന്നതിൽ ബസുടമകൾക്കിടയിലും തർക്കങ്ങളുണ്ട്.
ഷുഹൈബ് വധം; കാന്തപുരവും നിലപാട് കടുപ്പിച്ചു? പ്രതിഷേധം രൂക്ഷമായപ്പോൾ മുഖ്യമന്ത്രിയെ കണ്ടു...
ചെങ്കോട്ടയിൽ താമര വിരിയുമോ? ആദിവാസി മേഖലകളിൽ പിന്നോട്ടുപോയാൽ സിപിഎമ്മിന് അടിതെറ്റും...
അതേസമയം, സമരം കണക്കിലെടുത്ത് കെഎസ്ആർടിസി തുടർച്ചയായ മൂന്നാം ദിവസവും അധിക സർവ്വീസുകൾ നടത്തി. കഴിഞ്ഞ രണ്ട് ദിവസവും റെക്കോർഡ് വരുമാനം നേടിയ കെഎസ്ആർടിസി ഞായറാഴ്ചയും മികച്ച കളക്ഷനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗ്രാമപ്രദേശങ്ങളിലേക്ക് സർവ്വീസ് നടത്താത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നുണ്ട്. ടാക്സി വാഹനങ്ങളുടെ ബദൽ സർവ്വീസുകളെയാണ് ഗ്രാമപ്രദേശങ്ങളിലുള്ളവർ ആശ്രയിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധനവ് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബസുടമകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചത്. മിനിമം ചാർജ് പത്ത് രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക എന്നിവയാണ് ഇവരുടെ പ്രധാനആവശ്യങ്ങൾ.