കൊച്ചി സ്റ്റേഡിയത്തിൽ കെസിഎ മുടക്കിയത് കോടികൾ! അതിനിടയിൽ എന്ത് ടർഫ്... പൊളിക്കും?
കോടിക്കണക്കിന് രൂപ മുടക്കിയിട്ടും 2014ന് ശേഷം കൊച്ചിയിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കേരളത്തിൽ നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മത്സര വേദിയെ ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി.
ലക്ഷങ്ങൾ ചെലവിട്ട് കൊച്ചി സ്റ്റേഡിയത്തിൽ തയ്യാറാക്കിയ ടർഫ് നശിപ്പിച്ച് ക്രിക്കറ്റിന് പിച്ച് ഒരുക്കുന്നതായിരുന്നു ഫുട്ബോൾ ആരാധകരുടെ പ്രതിഷേധത്തിന് കാരണം. കൊച്ചിയ്ക്ക് പകരം കാര്യവട്ടം സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടത്തിക്കൂടെയെന്നും ഫുട്ബോൾ ആരാധകർ ചോദിക്കുന്നു.
കൊച്ചി ടർഫ്...
കൊച്ചി സ്റ്റേഡിയത്തിലെ ടർഫ് പൊളിച്ച് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ദൃശ്യമാധ്യമങ്ങളിലടക്കം വലിയ വാർത്തയായി. ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി(ജിസിഡിഎ) എന്നിവർ പ്രശ്നത്തിൽ ഇടപെട്ടു. പക്ഷേ, ചർച്ചകൾ പലതും നടത്തിയെങ്കിലും മത്സരവേദി നിശ്ചയിക്കുന്നതിൽ മാത്രം തീരുമാനമായില്ല. ഫുട്ബോളിന് തടസമില്ലെങ്കിൽ കൊച്ചിയിൽ ക്രിക്കറ്റ് നടത്താമെന്നാണ് കേരള ഫുട്ബോൾ അസോസിയേഷന്റെ നിലപാട്. കൊച്ചിയിലെ സ്റ്റേഡിയം ക്രിക്കറ്റിനും ഫുട്ബോളിനും ഒരുപോലെ യോജിച്ചതാണെന്നും, പൊളിച്ചുനീക്കുന്ന ടർഫ് 22 ദിവസത്തിനകം പഴയപടിയാക്കാമെന്നുമാണ് ജിസിഡിഎയുടെയും കെസിഎയുടെയും വാദം. എന്നാൽ വിഷയത്തിൽ വിദഗ്ദാഭിപ്രായം തേടണമെന്നായിരുന്നു കൊച്ചിയിലെ യോഗത്തിന് ശേഷം ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.
പാട്ടവ്യവസ്ഥ...
ഫിഫ അണ്ടർ 17 ലോകകപ്പിന് മുന്നോടിയായാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ അത്യാധുനിക നവീകരണ പ്രവൃത്തികൾ നടത്തിയത്. ലോകകപ്പിന് പിന്നാലെ ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങൾക്കും കൊച്ചി വേദിയായി. ഇതോടെ ഒരുകാലത്ത് കൊച്ചി സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ നടത്തിയിരുന്ന കെസിഎയ്ക്ക് സ്റ്റേഡിയത്തിൽ ഒരു മത്സരം പോലും നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഐഎസ്എൽ വരുന്നതിന് മുൻപ് കൊച്ചി സ്റ്റേഡിയം 30 വർഷത്തെ പാട്ടത്തിനെടുത്ത കെസിഎ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും നവീകരണ പ്രവൃത്തികളുമാണ് ഇവിടെ നടത്തിയത്. ഐഎസ്എൽ വന്നതിന് ശേഷവും കെസിഎ തന്നെയാണ് സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ മുഖ്യപങ്കുവഹിച്ചിരുന്നത്.
തടസം...
കോടിക്കണക്കിന് രൂപ മുടക്കിയിട്ടും 2014ന് ശേഷം കൊച്ചിയിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കാര്യവട്ടം സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് പൂർണ്ണ സജ്ജമാണെങ്കിലും കേരളത്തിന്റെ ഒത്തനടുക്കായി സ്ഥിതി ചെയ്യുന്ന കൊച്ചിയിൽ മത്സരം സംഘടിപ്പിക്കാനാണ് കെസിഎയ്ക്ക് താൽപ്പര്യം. ലോകകപ്പിന് ശേഷം ക്രിക്കറ്റിനും കൂടി ഉപയോഗിക്കാനാകുമെന്ന ഉറപ്പിലാണ് ഫിഫ അധികൃതർ സ്റ്റേഡിയം നവീകരിച്ചതെന്നാണ് കെസിഎ പറയുന്നത്. ടർഫ് പൊളിച്ചാലും 22 ദിവസത്തിനകം പഴയപടിയാക്കാമെന്നും ഇവർ വാദിക്കുന്നു. എന്നാൽ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കെസിഎയുടെ ഈ വാദങ്ങളൊന്നും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ടർഫ് കുത്തിക്കീറി ഒരു ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിന് പിന്നിൽ എന്ത് യുക്തിയാണുള്ളതെന്നും ഇവർ ചോദിക്കുന്നു.
അതല്ലേ സത്യം...
കൊച്ചിയിൽ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും എന്നാണ് ചിലർ മുന്നോട്ടുവെയ്ക്കുന്ന ആശയം. എന്നാൽ കോടികളുടെ വരുമാനം പ്രതീക്ഷിച്ച് കൊച്ചി സ്റ്റേഡിയത്തിൽ നിക്ഷേപം നടത്തിയ കെസിഎ ഒരു കാരണവശാലും ഈ നിർദേശത്തെ അംഗീകരിക്കില്ല. മാത്രമല്ല, തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെക്കാൾ കൊച്ചിയിലെ സ്റ്റേഡിയം തന്നെയാണ് കെസിഎയ്ക്ക് പ്രിയം. അതിനാൽ എത്ര ലക്ഷം മുടക്കിയ ടർഫായാലും അതെല്ലാം പൊളിച്ചടുക്കി ക്രിക്കറ്റ് പിച്ച് ഒരുക്കാനാവും കെസിഎയ്ക്ക് താൽപ്പര്യം. പക്ഷേ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ടർഫ് പൊളിച്ചു നീക്കുമ്പോൾ കേരളത്തിലെ ഓരോ ഫുട്ബോൾ ആരാധകന്റെയും ചങ്ക് പൊളിക്കുന്നതിന് തുല്യമായിരിക്കുമെന്ന് കെസിഎ ഓർത്തിരിക്കുന്നത് നന്നായിരിക്കും.
കൊച്ചിയോ, തിരുവനന്തപുരമോ? തീരുമാനമായില്ല... വിദഗ്ധാഭിപ്രായം തേടുന്നു
നിഷ ജോസിനെ കയറിപിടിക്കാൻ ശ്രമിച്ചതാര്? റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി, നിഷയുടെ മൊഴിയെടുക്കും...
മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും...