രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കി: സുരക്ഷാ ക്രമീകരണത്തിലെ അനിശ്ചിതത്വത്തോടെ!
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം ഒഴിവാക്കി. സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ള പുതിയ യാത്രാ പരിപാടിയിൽ നിന്ന് ശബരിമല യാത്ര ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ശബരിമലയിലെത്തുന്ന രാം നാഥ് കോവിന്ദിന് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടർന്നാണിത്. ജനുവരി ആറിന് കൊച്ചിയിലെത്തുന്ന അദ്ദേഹം പിറ്റേ ദിവസം ലക്ഷദ്വീപിലേക്ക് പുറപ്പെടും. താജ് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. 9ന് കൊച്ചിയിൽ മടങ്ങിയെത്തുന്ന അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചുപോകുകയും ചെയ്യും.
48 മണിക്കൂറിൽ മരണമടഞ്ഞത് 10 നവജാത ശിശുക്കൾ: രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ സംഭവിച്ചത്!! പാളിച്ചയില്ല
ശബരി മല സന്ദർശിക്കാനെത്തുമ്പോൾ രാഷ്ട്രപതി രാംനാഥ് കോവിന്ദന്റെ ഹെലികോപ്റ്റർ ഇറക്കുന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിയാണ് ഇതിനായി ആദ്യം പരിഗണിച്ചിരുന്നത്. താൽക്കാലിക ഹെലിപാഡ് തയ്യാറാക്കി ഹെലികോപ്റ്റർ ഇറക്കാമെന്ന ആലോചനകളും ഇതിനിടെ ഉണ്ടായിരുന്നു. എന്നാൽ സംഭരണിയുടെ ബലം സംബന്ധിച്ച ആശങ്കയും നിലനിന്നിരുന്നു.
ഇതിന് പുറമേ ശബരിമലയിലെത്തുന്ന ഭക്തരുടെ തിരക്കും സന്ദർശനത്തിന് പരിഗണിക്കേണ്ടതുണ്ടെന്നാണ് ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിക്കുകയും ചെയ്തുു. രാഷ്ട്രപതി എത്തിയാലുള്ള അസൌകര്യങ്ങൾ സംബന്ധിച്ച് പത്തനം ജില്ലാ കളക്ടറും റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കിയത്.
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന് സുരക്ഷയൊരുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേരളത്തിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നതായി രാഷ്ട്രപതിഭവൻ സംസ്ഥാന സർക്കാരിനെയും ദേവസ്വം വകുപ്പിനെയും അറിയിക്കുകയായിരുന്നു.