ഐഎൻഎൽ പിളർപ്പ് കോടതിയിൽ എത്തുമ്പോൾ നേട്ടം ആർക്ക്? ചര്‍ച്ചകളിൽ സമവായമെത്തിയില്ലെങ്കിൽ എന്താകും
കോഴിക്കോട്: ഐഎന്‍എലിലെ പിളര്‍പ്പ് ഇപ്പോള്‍ കോടതിയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. പിളര്‍പ്പിനെ ചൊല്ലിയല്ല കേസ്, സംസ്ഥാന കമ്മിറ്റി ഓഫീസിനെ ചൊല്ലിയാണ്. എപി അബ്ദുള്‍ വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉപയോഗിച്ചപ്പോള്‍ നിശബ്ദരായിരുന്ന കാസിം വിഭാഗം ആണ് ഇപ്പോള്‍ നിയമ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
എന്തായാലും അബ്ദുള്‍ വഹാബ് വിഭാഗത്തെ ഓഫീസ് ഉപയോഗത്തില്‍ നിന്ന് താത്കാലികമായി വിലക്കി കോടതി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരമൊരു നീക്കം ആര്‍ക്കായിരിക്കും ആത്യന്തികമായി ഗുണം ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ചോദ്യം. പരിശോധിക്കാം...
വഹാബ് വിഭാഗത്തിന്റെ യോഗം
രണ്ട് ദിവസം മുമ്പായിരുന്നു കോഴിക്കോട് പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എപി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ ജില്ലാ കൗണ്‍സില്‍ യോഗം നടന്നത്. ഈ യോഗത്തില്‍ കാസിം ഇരിക്കൂറിനെതിരെ പ്രമേയവും പാസാക്കിയിരുന്നു. കാസിം വിഭാഗത്തിന് നല്തിയ ഏറ്റവും വലിയ പ്രഹരമായിട്ടാണ് വഹാബ് വിഭാഗം ഈ യോഗത്തെ നോക്കിക്കണ്ടത്.
വെല്ലുവിളികള്‍
സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി രണ്ട് വിഭാഗവും അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ്, ഓഫീസിന്റെ താക്കോല്‍ കാസിം ഇരിക്കൂറിന്റെ കൈവശമാണെന്നുള്ള പ്രചാരണം തുറന്നുവിട്ടത്. ഓഫീസിന്റെ ഉടമസ്ഥാവകാശം കാസിം വിഭാഗത്തിനാണെന്നും പറഞ്ഞിരുന്നു. ഇതിന് മറുപടിയായി എപി അബ്ദുള്‍ വഹാബും രംഗത്തെത്തി. പ്രവര്‍ത്തകരുടെ നെഞ്ചത്ത് ചവിട്ടിമെതിച്ചിട്ടല്ലാതെ കാസിം ഇരിക്കൂറിന് ഓഫീസിന് അടുത്ത് എത്താന്‍ ആകില്ലെന്നായിരുന്നു വെല്ലുവിളി. ഇതിന് പിറകെ ആയിരുന്നു വഹാബിന്റെ നേതൃത്വത്തില്‍ ജില്ലാ കൗണ്‍സില്‍ ചേര്‍ന്നതും.
നിയമത്തിന്റെ വഴിയില്‍
കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ അടിപിടികളായിരുന്നു ഐഎന്‍എലിന്റെ പിളര്‍പ്പിനും തെരുവിലെ സംഘര്‍ഷത്തിനും എല്ലാം വഴിവച്ചത്. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടക്കുമ്പോഴും അതിനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങള്‍ക്ക് മുതിരാതെ ആദ്യം പോലീസിലും പിന്നീട് കോടതിയിലും എത്തുകയായിരുന്നു കാസിം ഇരിക്കൂര്‍ വിഭാഗം.
പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പം
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മാത്രമായിരുന്നു എന്നാണ് വഹാബ് വിഭാഗത്തിന്റെ വാദം. അങ്ങനെയെങ്കില്‍ കോഴിക്കോട് ഏറെക്കുറേ വഹാബ് പക്ഷത്തിനൊപ്പമെന്ന് ഉറപ്പിക്കാം. കണ്ണൂരിലും മലപ്പുറത്തും എല്ലാം വഹാബ് വിഭാഗത്തിനാണ് ഭൂരിപക്ഷം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ പേരോ കെട്ടിടമോ അല്ല, എത്രപേര്‍ കൂടെനില്‍ക്കുന്നു എന്നതാണ് നിര്‍ണായകം.
ഒരുമിച്ച് നില്ക്കാന്
പിളര്‍ന്ന ഐഎന്‍എലിലെ രണ്ട് വിഭാഗത്തേയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗത്തിനെ മാത്രമായോ മുന്നണിയില്‍ എടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫും സിപിഎമ്മും. പ്രശ്നങ്ങള്‍ പരിഹരിച്ച് ഇരുകൂട്ടരും ഒരുമിച്ച് നില്‍ക്കണം എന്നും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് വിഭാഗങ്ങളും ഒത്തുതീര്‍പ്പിന് തയ്യാറല്ല. എപി അബ്ദുള്‍ വഹാബുമായി കൂടിക്കാഴ്ചയ്ക്ക് ഇടത് നേതാക്കള്‍ തയ്യാറായതില്‍ വലിയ ആത്മവിശ്വാസമാണ് വഹാബ് പക്ഷത്തിനുള്ളത്.
കാന്തപുരം ഇറങ്ങുമ്പോള്‍
എപി വിഭാഗം സുന്നികളുടെ നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ഒന്നും രണ്ട് വിഭാഗവും സഹകരിക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ശക്തമായ മുസ്ലീം വിഭാഗമാണ് എപി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കു വിഭാഗം.
രണ്ട് രീതിയില്‍
ഓഫീസിന്റെ കാര്യത്തില്‍ ഒരു പരസ്യ സംഘര്‍ഷത്തിന് പോകാതെ, നിയമപരമായി നേരിടാന്‍ തീരുമാനിച്ചത് ഉചിതമായി എന്ന് വിലയിരുത്ത ഒരുപാട് പേര് ഐഎന്‍എലില്‍ ഉണ്ട്. അതുകൊണ്ട് തന്നെ അത്തരമൊരു തീരുമാനം എടുത്തത് കാസിം വിഭാഗത്തിന് ഗുണം ചെയ്തേക്കുമെന്ന് വിലയിരുത്താല്‍. അതേസമയം പാര്‍ട്ടി വിഷയത്തെ കോടതിയില്‍ എത്തിച്ചതില്‍ പലര്‍ക്കും വിയോജിപ്പും ഉണ്ട്. നേരിട്ടെത്തി തടയാന്‍ ശേഷിയില്ലാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത് എന്നാണ് ഇവരുടെ പരിഹാസം.
Recommended Video
എവിടെ ഉണ്ടാകും
നീണ്ട കാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ആയിരുന്നു ഐഎന്‍എലിന് എല്‍ഡിഎഫ് പ്രവേശനം സാധ്യമായത്. അതോടൊപ്പം തന്നെ മന്ത്രിസ്ഥാനവും ലഭിച്ചു. പക്ഷേ അതിനുള്ളില്‍ തന്നെ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നവും തുടങ്ങി. ഇരുവിഭാഗവും ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍, ആരും എല്‍ഡിഎഫില്‍ ഉണ്ടാകാത്ത സ്ഥിതിയും സംജാതമാകാന്‍ സാധ്യതയുണ്ട്.