സന്നിധാനത്തെ വെടിപ്പുരയിലും ഹോട്ടലുകളിലും പരിശോധന നടത്തി
ശബരിമല: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സുരക്ഷ വര്‍ധിപ്പിക്കാന്‍ സന്നിധാനത്തെ വെടിപ്പുരകളിലും, ഹോട്ടലുകളിലും സന്നിധാനം എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്‍ രാംദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കര്‍ശമായി പാലിക്കാന്‍ വെടിവഴിപാട് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കി.

വൈദ്യുതി കടന്നു പോകുന്ന കേബിളുകള്‍ വെടിത്തട്ടിലും വെടിപ്പുരയിലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഒരു കിലോയിലയധികം വെടിമരുന്ന് ഇവിടെ സൂക്ഷിക്കരുത്. കതിന നിറക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തി. ഹോട്ടലുകളില്‍ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. തുടര്‍ പരിശോധനയില്‍ സ്‌ഫോടകവസ്തു നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ കട അടപ്പിക്കും.
തീപ്പിടുത്തം ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാചകപ്പുരകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഫയര്‍ഫോഴ്സ്, പൊലീസ്, ആരോഗ്യം, റവന്യു എന്നീ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷ്, ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ കെ എന്‍ സതീശന്‍, ആരോഗ്യ വിഭാഗം സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ ജി അമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കതിന പൊട്ടി ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മാളികപ്പുറത്തിനടുത്തായിരുന്നു അപകടം നടന്നത്.ചെങ്ങന്നൂര്‍ സ്വദേശി എ ആര്‍ ജയകുമാര്‍, പാലക്കുന്ന് സ്വദേശികളായ അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദര്‍ശനപുണ്യം തേടി പുല്ലുമേട് വഴി എത്തിയത് 37515 പേര്‍
ശബരിമല: പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള യാത്ര, അത് കല്ലും മുള്ളും കാലിന് മെത്തയാക്കിയുള്ള സഞ്ചാരമാണ്. അത്തരത്തില്‍ പുല്ലുമേട് വഴി 37515 പേരാണ് ദര്‍ശനപുണ്യം തേടിയെത്തിയത്. 1494 പേര്‍ ഇതുവഴി മടങ്ങിപ്പോവുകയും ചെയ്തു.
വാഹനങ്ങളില്‍ സത്രത്തിലെത്തി 12 കിലോമീറ്റര്‍ നടന്ന് വേണം പാണ്ടിത്താവളം വഴി സന്നിധാനത്ത് എത്താന്‍.
വന്യമൃഗങ്ങളുള്ള കാട്ടിലൂടെ അല്‍പ്പം സാഹസികമാണ് ഈ യാത്ര. ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കാന്‍ 4 കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്. സുരക്ഷ ഒരുക്കാന്‍ വിവിധയിടങ്ങളില്‍ വനംവകുപ്പ് വാച്ചര്‍മാരുമുണ്ടാകും. രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെയാണ് സത്രം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നിന്നും പുല്‍മേട്ടിലേക്ക് കടത്തിവിടുക. അഞ്ച് മണിക്കൂറിലേറെ നടക്കേണ്ടതിനാല്‍ രണ്ട് മണിക്ക് ശേഷം പുറപ്പെട്ടാല്‍ രാത്രി കാട്ടിലൂടെ നടക്കേണ്ടി വരും. അതിനാലാണ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications