വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം തള്ളി കോടതി
കൊച്ചി: വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി സിആർ ആന്റോയുടെ ആവശ്യം തള്ളി കോടതി . എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. തൃശൂർ സ്വദേശി പ്രതി ആന്റോയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് പോലീസ് കോടതിയെ അറിയിച്ചു. വിമാനത്തിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു ആന്റോയുടെ വാദം.
അതേസമയം ആന്റോയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും. താൻ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാതി വന്നതെന്ന് അറിയില്ലെന്നുമാണ് ഇയാൾ ജാമ്യ ഹർജിയിൽ പറയുന്നത്. വിമാനം മുംബൈയിൽ നിന്നും പുറപ്പെടുന്നതിന് മുൻപേ തന്നെ വിന്റോ സീറ്റിനെ ചൊല്ലി നടിയുമായി തർക്കം ഉണ്ടായിരുന്നു. പ്രശ്നം ഉണ്ടായപ്പോൾ തന്നെ എയർഹോസ്റ്റസിനോട് പരാതിപ്പെട്ടിരുന്നു. അവർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ച് , നടിക്ക് മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും ഇയാൾ ജാമ്യ ഹർജിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ ആന്റോയെന്നയാൾ വളരെ മോശമായി പെരുമാറിയെന്ന് നടി പരാതിപ്പെട്ടത്. വിമാനത്തിൽ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും എയർ ഇന്ത്യ അധികൃതരോട് പറഞ്ഞപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും അയാൾക്കെതിരെ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നും നടി പറഞ്ഞിരുന്നു. തുടർന്ന് വിമാനം ഇറങ്ങിയ ശേഷമാണ് നെടുമ്പാശേരി പോലീസിന് പരാതി നൽകിയതെന്നും സമൂഹമാധ്യമത്തിലൂടെ നടി വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തിൽ എയർ ഇന്ത്യയോട്പോലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം നടന്ന ദിവസം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങളെ കുറിച്ച് പോലീസ് വ്യക്തത തേടും. സംഭവത്തിൽ വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകുമെന്നാണ് വിവരം. പ്രതിയുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും.
ഇയാൾക്കൊപ്പം സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും വിമാനം ഇറങ്ങിയതിന് പിന്നാലെ ഇവർ വന്ന് തന്നോട് ക്ഷമ ചോദിച്ചിരുന്നുവെന്നും നടി പറഞ്ഞിരുന്നു. മാത്രമല്ല പ്രതി മദ്യപിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ തുറന്ന് പറഞ്ഞതായും നടി വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതി ആന്റോ ഇപ്പോഴും ഒളിവിലാണ്.ഇയാളുടെ തൃശൂരിലുള്ള വീട്ടിൽ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.












Click it and Unblock the Notifications