ഓണത്തിന് വന്വിഷമദ്യ ദുരന്തം; മുന്നറിയിപ്പുമായി എക്സൈസ് ഇന്റലിജന്‍സ്, ഷാപ്പുകളില്‍ പരിശോധന നടത്തും
കോഴിക്കോട്: ഉത്സവ സീസണുകളില്‍ മലയാളികള്‍ കുടിച്ചു തീര്‍ക്കുന്നത് കോടികണക്കിന് രൂപയുടെ മദ്യമാണ്. പ്രത്യേകിച്ച് ഓണക്കാലത്താണ് മലയാളികളുടെ മദ്യാസക്തി അതിന്റെ പാരമ്യത്തിലെത്താറുള്ളത്. ഓരോ ഓണക്കാലത്തും മുന്‍കാല റെക്കോര്‍ഡുകള്‍ തകര്ത്തുകൊണ്ടിരിക്കുന്നതാണ് മലയാളികളുടെ മദ്യപാനം. കുടിച്ചു തീര്‍ക്കുന്ന വിദേശമദ്യത്തിന്റെ കണക്കുകള്‍ മാത്രമേ സര്‍ക്കാറിന് കൃത്യമായി കിട്ടാറുള്ളു.
വിദേശമദ്യത്തിന് പുറമെ ഷാപ്പുകളിലൂടെ വിറ്റ് തീര്‍ക്കുന്ന കള്ളിന്റെ കണക്കുകള്‍ കൃത്യമായി സര്‍ക്കാറിന് ലഭിക്കാറില്ല. ഉത്സവസീസണുകളില്‍ വ്യാജക്കള്ളുകള്‍ സജീവമാവുന്നതാണ് ഇതിന്റെ പ്രധാനം കാരണം. ഈ ഓണക്കാലത്തും വ്യാജക്കള്ളുകള്‍ സജീവമാകുമെന്നതിനാല്‍ വിഷമദ്യ ദുരന്തം ഉണ്ടാകും എന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.
ഓണക്കാലം
ഓണക്കാലത്തിന് മുമ്പ് ഷാപ്പുകളില്‍ എത്തിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതായി എക്സൈസ് ഇന്റലിജന്‍സിന് വിവരം കിട്ടിയിരുന്നു. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇത്തരത്തില്‍ വ്യാജക്കള്ളുകള്‍ സുലഭമാക്കാനുള്ള ശ്രമങ്ങല്‍ നടക്കുന്നത്. അതിനാല്‍ തന്നെ ഈ ജില്ലകളില്‍ ഓണക്കാലത്ത് വിഷമദ്യ ദുരന്തമുണ്ടാകാം എന്ന മുന്നറിയപ്പാണ് എക്സൈസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്.
മദ്യനയം
മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും ഇതില്‍ അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്കി കഴിഞ്ഞു. സീസണില്‍ ഷാപ്പുകളില്‍ മിന്നല്‍ പരിശോധന നടത്താനും നിര്‍ദ്ദേശം ഉണ്ട്.
ബിനാമി
ബിനാമി പേരുകളിലുള്ള ഷാപ്പുകളിലാണ് വ്യാജമദ്യം എത്തിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നത് എന്നാണ് എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ വിവരം. ഓണക്കാലത്ത് ആവശ്യത്തിനനുസിരിച്ച് വിതരണം ചെയ്യാനുള്ള സ്വാഭാവിക കള്ള് ഷാപ്പുകളില്‍ എത്തിക്കാന്‍ കഴിയില്ല. അതിനാല്‍ വ്യാജക്കള്ള് സീസണില്‍ ഷാപ്പുകളില്‍ എത്തിക്കാനാണ് നീക്കം.
വ്യാജമദ്യം
വ്യാജമദ്യം വിതരണം ചെയ്യുന്നതിലൂടെ വിഷമദ്യ ദുരന്തം ഉണ്ടാവാനുള്ള സാധ്യതായാണ് വകുപ്പ് മുന്‍കൂട്ടി കാണുന്നത്. മലപ്പുറത്തും കോഴിക്കോടും ആണ് മദ്യദുരന്തത്തിനുള്ള സാധ്യത പ്രധാനമായും കാണുന്നത്. പുതിയ മദ്യനയത്തെ തുടര്‍ന്ന് മലപ്പുറത്ത് 197 കള്ള്ഷാപ്പുകളാണ് തുറന്നിരുന്നത്. ഇതില്‍ ഭൂരിഭാഗവും ബിനാമി പേരിലായിരുന്നു.
കോഴിക്കോടും
കോഴിക്കോടും ഇത്തരത്തില്‍ ബിനാമി പേരുകളില്‍ ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യഥാര്‍ത്ഥ നടത്തിപ്പുകാര്‍ പിന്നില്‍ നിന്ന് മറ്റുള്ളവരുടെ പേരിലാക്കിയാണ് മിക്ക കള്ളുഷാപ്പുകളും നടത്തുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായാലും കേസില്‍ നിന്ന് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ഒഴിവാകാന്‍ കഴിയും.
മലപ്പുറം ജില്ലയില്‍
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ എക്സൈസ് വകുപ്പ് നേരത്തെ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ വ്യാജമദ്യം പിടിച്ചെടുത്തെങ്കിലും വകുപ്പ് കൂടുതല്‍ നടപടികള്‍ എടുത്തിരുന്നില്ല. വ്യവസ്ഥകള്‍ പാലിക്കാതെയാണ് പല കള്ളുഷാപ്പുകള്‍ക്കും ലൈസന്‍സ് നല്‍കിയതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
ഒത്താശ
പലരും സാധാരണക്കാരായ തൊഴിലാളികളെ ഉപയോഗിച്ചാണ് ലൈസന്‍സ് കൈക്കലാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ബിനാമി പേരകളില്‍ കള്ള്ഷാപ്പ് നടത്തുന്നതിന് എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട് എന്ന ആരോപണവും ഉയരുന്നുണ്ട്.
2010 ല്‍
2010 ല്‍ മലപ്പുത്ത് വിഷമദ്യം കഴിച്ച് 26 പേര് മരിച്ചിരുന്നു. എട്ടുപേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു ആ ദുരന്തത്തില്‍. 2010 സെപ്റ്റംബറിലായിരുന്നു മലപ്പുറം,തിരൂര്‍,കുറ്റിപ്പുറം,കാളികാവ് മേഖലകളിലെ കള്ള്ഷാപ്പുകളില്‍ വിഷമദ്യ ദുരന്തം ഉണ്ടായത്. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് ഉണ്ടായിട്ടും കൃത്യമായ ഇടപെടല്‍ ഉണ്ടാവാതിരുന്നതാണ് ദുരന്തത്തിന്റെ പ്രധാന കാരണം.
രാസപദാര്‍ത്ഥങ്ങളും
കോയമ്പത്തൂരില്‍ നിന്ന് എത്തിച്ച സ്പിരിച്ച് ബിനാമികള്‍ കള്ളുഷാപ്പുകളില്ഡ വിതരണം ചെയ്യുകയായിരുന്നു. അങ്കമാലിയിലെ ഒരു സ്ഥാപനത്തിലേക്ക് പെയിന്റ് നിര്‍മ്മാണത്തിന് കൊണ്ടുവന്ന സ്പിരിറ്റ് ആയിരുന്നു ഷാപ്പുകളില്‍ വിറ്റഴിച്ചത്. കേടായ സ്പിരിറ്റില്‍ രാസപദാര്‍ത്ഥങ്ങളും ചേര്‍ത്തതോടെയായിരുന്നു ദുരന്തത്തിന്റെ ആഘാതം വര്‍ധിച്ചത്.