പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; സുരക്ഷ വർധിപ്പിക്കാൻ പൊലീസ്
വടക്കൻ മേഖലയിലെ ജയരാജന്റെ യാത്രയിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഐ.ജി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇതിനുള്ള സാധ്യതകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വോട്ടെടുപ്പിന് പിന്നാലെ നടന്ന മൻസൂർ വദം അപായഭീഷണി വർധിപ്പിച്ചതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയരാജന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായി.
യാത്രകളിലടക്കം ജാഗ്രത വേണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഇന്റലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്.വടക്കൻ മേഖലയിലെ ജയരാജന്റെ യാത്രയിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഐ.ജി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
Recommended Video
വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് ജയരാജൻ അറിയിച്ചതായാണ് വിവരം. നിലവിൽ രണ്ട് ഗൺമാൻമാർ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. ഇതിനുപുറമേയാണ് വീട്ടിലടക്കം സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ വീട്ടിൽ കുടുതൽ പൊലീസുകാർ എത്തിയിരുന്നെങ്കിലും ജയരാജൻ ആവശ്യപ്പെട്ടത് അനുസരിച്ച് അവരെ തിരിച്ചുവിളിക്കുകയായിരുന്നു.
ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ പി ജയരാജൻ പ്രതിയാണ്. നേരത്തേ ആർ എസ് എസ് അക്രമത്തിൽനിന്ന് കഷ്ടിച്ചാണ് ജയരാജൻ രക്ഷപ്പെട്ടത്. ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടശേഷം ജയരാജനോടുള്ള ശത്രുത എതിർരാഷ്ട്രീയ ചേരികളിൽ ശക്തമാണെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.