അന്യമതസ്ഥനെ വിവാഹം കഴിച്ച പെൺകുട്ടിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി; മാനസികാരോഗ്യകേന്ദ്രത്തിൽ
കോഴിക്കോട്: അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിൽ വീട്ടുകാർ എൽഎൽബി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രണയ വിവാഹത്തിന്റെ പേരിൽ ക്രൂരപീഡനവും ഭീഷണികളുമാണ് പെൺകുട്ടിക്ക് ഏൽക്കേണ്ടി വന്നത്. ഈ മാസം പതിനാലാം തീയതിയാണ് സംഭവമുണ്ടാകുന്നത്.
അന്യമതസ്ഥനായ വിവേകിനെ വിവാഹം ചെയ്തുവെന്ന കാരണത്താലാണ് വേങ്ങര ഊരകം സ്വദേശിയായ നസ്ലയെ സ്വന്തം വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയത്. തമിഴ്നാട്ടിലെ ഏർവാഡിയിലുള്ള മാനസീകാരോഗ്യ കേന്ദ്രത്തിലാണ് വീട്ടുകാർ പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്.
വിവാഹം
ജൂലൈ 22നാണ് 24കാരനായ വിവേകും 19കാരിയായ നസ്ലയും വിവാഹിതരാകുന്നത്. ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗി മഠത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മുതൽ നസ്ലയുടെ വീട്ടുകാരിൽ നിന്നും ഇവർ ഭീഷണി ഉണ്ടായിരുന്നു.
കോളേജിന് മുമ്പിൽ നിന്നും
രാമനാട്ടുകര ഭവൻസ് കോളേജിന് മുമ്പിൽ നസ്ലയെ ഇറക്കിവിട്ട് വിവേക് പോയതിന് പിന്നാലെയാണ് ഒരു സംഘം ആളുകളെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. പാഞ്ഞുവന്ന കാറിൽ നിന്നും ഇറങ്ങിയ രണ്ട് സ്ത്രീകളാണ് നസ്ലയെ പിടിച്ചുവലിച്ച് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
സ്വന്തം വീട്ടുകാർ
കാറിനുള്ളിൽ സ്വന്തം വീട്ടുകാരെ തന്നെ കണ്ട് നസ്ല ഞെട്ടി. നസ്ലയുടെ മാതാവും സഹോദരിയും അമ്മാവനുമായിരുന്നു തട്ടിക്കൊണ്ടുപോകൽ സംഘത്തിലുണ്ടായിരുന്നത്. ഉറക്കെ കരഞ്ഞ നസ്ലയുടെ വായ പൊത്തിപ്പിടിച്ചു. ഇതിനിടെ നസ്ലയുടെ ബോധം പോയിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിൽ
തമിഴ്നാട്ടിൽ മുസ്ലീം പണ്ഡിതർ നടത്തുന്നൊരു മാനസീകാരോഗ്യ കേന്ദ്രത്തിലേക്കാണ് നസ്ലയെ കൂട്ടിക്കൊണ്ടുപോയത്. അവിടെയൊരു മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുറന്ന് വിടണമെന്ന് കരഞ്ഞപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ദിവസങ്ങളോളം ഭക്ഷണം കഴിച്ചിരുന്നില്ലെന്നും നസ്ല പറയുന്നു.
ഭ്രാന്തിയാക്കാൻ
തന്നെ ഭ്രാന്തിയാക്കി ചിത്രീകരിക്കാനായിരുന്നു വീട്ടുകാരുടെ ശ്രമമെന്ന് നസ്ല പറയുന്നു. ഉറക്കെ നിലവിളിച്ചാൽ ഭ്രാന്ത് കൂടിയതാണെന്നെ ആളുകൾ കരുതുമെന്നാണ് അവർ പറഞ്ഞു. ചിലർ വീട്ടുകാരുടെയടുത്ത് തന്റെ അസുഖവിവരം അന്വേഷിച്ചെന്നും നസ്ല പറയുന്നു.
തിരികെ നാട്ടിലേക്ക്
ഇതിനിടെയിൽ നസ്ലയെ കാണാനില്ലെന്ന പരാതിയുമായി വിവേക് രംഗത്തെത്തി. സംഗതി കേസായതോടുകൂടി ബന്ധുക്കളുടെ നിർബന്ധപ്രകാരം നസ്ലയെ തിരികെ നാട്ടിലെത്തിക്കുകയായിരുന്നു. പിന്നാലെ കോടതിയും ഹാജരാക്കി.
നിലപാടിൽ ഉറച്ച്
കോടതിയിൽ വിവേകിനൊപ്പം പോകണമെന്ന നിലപാടിൽ നസ്ല ഉറച്ച് നിന്നു. ഇരുവരും തമ്മിൽ നിയമപരമായി വിവാഹിതരായതാണെന്നു കൂടി കോടതിയെ ബോധിപ്പിച്ചതോടുകൂടി നസ്ലയെ കോടതി വിവേകിനൊപ്പം വിട്ടയക്കുകയായിരുന്നു.
ബന്ധുക്കൾ അറസ്റ്റിൽ
വിവേകിന്റെ പരാതിയിൽ നസ്ലയുടെ അമ്മ ബുഷ്റയേയും, അമ്മാവൻ മുഹമ്മദലിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പഠനം മുടങ്ങാതിരിക്കാനായി എംബിബിഎസിന് പഠിക്കുന്ന സഹോദരിയെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
മതം മാറണം
നിയമനടപടി നേരിടേണ്ടി വന്നിട്ടും മകളേയും മരുമകനേയും സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നസ്ലയുടെ ബന്ധുക്കൾ. ബന്ധം അംഗീകരിക്കുകയും സമാധാനമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്യണമെങ്കിൽ വിവേക് മതം മാറണമെന്ന നിലപാടിലാണ് ഇവർ. എന്നാൽ ഇത് അംഗീകരിക്കാൻ നസ്ലയും വിവേകും തയാറല്ല.
വീട്ടുകാർക്കും ഭീഷണി
വിവേകിന്റെ വീട്ടുകാർക്കും നസ്ലയുടെ കുടുംബത്തിന്റെ ഭീഷണിയുണ്ടായിരുന്നു. നിരന്തരം ഭീഷണി തുടർന്നതിനെ തുടർന്ന് വിവേകിന് ബാങ്കിലെ ജോലി രാജി വയ്ക്കേണ്ടി വന്നിരുന്നു. പിന്നീട് മറ്റൊരിടത്ത് ജോലിക്ക് കയറിയെങ്കിലും ഇവിടെയും ഭീഷണിയുമായി ബന്ധുക്കൾ എത്തുകയായിരുന്നു.
ശബരിമലയിൽ സർക്കാരിന് തിരിച്ചടി, പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ശബരിമലയില്‍ കോണ്‍ഗ്രസ് സമരരംഗത്തേക്ക്..... സര്‍ക്കാരിനെതിരെ തുറന്നടിച്ച് നേതാക്കള്‍!!