ഫേസ്ബുക്ക് വ്യാജന്‍മാര്‍, ഓണ്‍ലൈന്‍ ലോട്ടറി- കേരളത്തിന് പോയത് 200 കോടി?
തിരുവനന്തപുരം: കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഏറ്റവും നന്നായി ഉപയോഗിയ്ക്കുന്ന ജനതയാണ് നമ്മുടേത്. എന്നാല്‍ അത് ഏറ്റവും മോശമായി ഉപയോഗിയ്ക്കുന്നവരും നമ്മള്‍ തന്നെ.
സമ്പൂര്‍ണ സാക്ഷരതയും ഉന്നത വിദ്യാഭ്യാസവും ഒക്കെ സ്വായത്തമാക്കുമ്പോഴും ഇന്റര്‍നെറ്റ് 'സാക്ഷരതയില്‍' നമ്മള്‍ അത്ര പോരെന്ന് തോന്നുന്നു. അല്ലെങ്കില്‍ മലയാളികള്‍ ഇന്റര്‍നെറ്റിലൂടെ ഇത്രയും പറ്റിയ്ക്കപ്പെടില്ലല്ലോ.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തട്ടിപ്പിലൂടെ മലയാളികള്‍ക്ക് ഇരുനൂറ് കോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫേസ്ബുക്ക് വ്യാജന്‍മാര്‍
സോഷ്യല്‍ മീഡിയ വഴി സ്ഥാപിയ്ക്കുന്ന ബന്ധങ്ങള്‍ പലപ്പോഴും തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നതായാണ് കാണുന്നത്. പലപ്പോഴും സ്ത്രീകളാണ് ഇത്തരം കുടുക്കില്‍ പെടുക.
വ്യാജ അക്കൗണ്ട്
വ്യാജ അക്കൗണ്ട് സൃഷ്ടിച്ച്, മികച്ച പെരുമാറ്റത്തിലൂടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷമാണ് തട്ടിപ്പ് നടത്തുക. നാണക്കേട് ഭയന്ന് പലരും ഇക്കാര്യം പുറത്ത് പറയാറും ഇല്ല.
ഓണ്‍ലൈന്‍ ലോട്ടറി
ഓണ്‍ലൈന്‍ ലോട്ടറികളുടെ വിശ്വാസ്യത സംബന്ധിച്ച് എപ്പോഴും സംശയങ്ങളുള്ളതാണ്. ഇത് സംബന്ധിച്ച് പലപ്പോഴും വാര്‍ത്തകളും വരാറുണ്ട്. എന്നാലും മലയാളികള്‍ അതൊന്നും കാണാറില്ല.
നൈജീരിയക്കാരുടെ കളി
നൈജീരിയക്കാരാണ് ഈ ഓണ്‍ ലൈന്‍ ലോട്ടറി തട്ടിപ്പുകളുടെ അപ്പോസ്തലര്‍. ഇമെയില്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ആണ് 'ലോട്ടറിയടിച്ച വിവരം' ആളുകളെ അറിയിക്കുന്നത്.
ഐഎഎസ്സുകാരും ശാസ്ത്രജ്ഞരും
നൈജീരിയക്കാരുടെ തട്ടിപ്പില്‍ സംസ്ഥാനത്തെ മുതിര്‍ ഐഎഎസ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും അധ്യാപകരും അടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേസുകള്‍ 14
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരം 14 കേസുകളാണ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത് കോടിരൂപയുടെ തട്ടിപ്പാണ് ഈ കേസുകളില്‍ മാത്രമുള്ളത്.
റിപ്പോര്‍ട്ട് ചെയ്യാത്തവ
ഇന്റര്‍നെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കേസുകളാണ് അധികവും എന്നാണ് പോലീസ് തന്നെ പറയുന്നത്. പലര്‍ക്കും നഷ്ടമാകുന്നത് കള്ളപ്പണം ആയിരിയ്ക്കും എന്നത് തന്നെ പ്രധാന കാരണം.
കോഴിക്കോട്, മലപ്പുറം
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പില്‍ കുടുങ്ങിയതില്‍ ഏറേയും എന്നും പോലീസിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.