പാട്ടു പാടിയതും സിനിമയിൽ എത്തിയതുമൊക്കെ അട്ടപ്പാടിയിൽ അറിഞ്ഞു തുടങ്ങുന്നേയുള്ളു...നഞ്ചമ്മ പറയുന്നു
Recommended Video
ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ് നഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഈ അമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രം തീയേറ്ററുകളിലെത്തും മുമ്പേ കൈയ്യടി നേടുകയാണ് നഞ്ചമ്മ പാടിയ ചിത്രത്തിന്റെ ടൈറ്റിൽ സോംഗ്. എന്നാൽ താൻ പാടത്തും പറമ്പിലും പാടി നടന്ന പാട്ടൊക്കെ ഇന്ന് മലയാളികൾ ഏറ്റുപാടുകയാണെന്നൊന്നും അറിയാതെ തന്റെ പതിവ് തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് നഞ്ചമ്മ. അപ്രതീക്ഷിതമായി കടന്നു വന്ന അഭിനനന്ദനങ്ങളെക്കുറിച്ച് തന്റെ ജീവിത വഴികളെക്കുറിച്ചും നാടൻ ഭാഷയിൽ വൺ ഇന്ത്യയോട് പ്രതികരിക്കുകയാണ് നഞ്ചമ്മ.
പാട്ട് വന്ന വഴി
പാട്ട് എല്ലാവർക്കും ഇഷ്ടമായതിൽ വളരെ സന്തോഷം. ആ പാട്ടൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. മരത്തെപ്പറ്റി, കുട്ടികളെപ്പറ്റി, ചോറുകൊടുക്കുന്നതിനെ പറ്റി ഒക്കെയാണ് ആ പാട്ട്. എന്റെ മനസിൽ വരുന്ന പാട്ടാണ് അത്. സ്വന്തം പാട്ട്. ചെറുപ്പത്തിൽ തൊട്ട്, കളിക്കാൻ പോകും , മരിപ്പിന് പോകും. അവിടെയൊക്കെ പോയി എല്ലാം കണ്ടും കേട്ടും ഉണ്ടാക്കിയ പാട്ടാണ് ഇതൊക്കെ.
കുട്ടിക്കാലം മുതൽ
ചെറുപ്പം തൊട്ടേ ഞാൻ പാടും. കളിക്കാൻ പോകുമ്പോഴൊക്കെ പാടും. അവരൊക്കെ പാടുന്നത് ഇങ്ങനെ ശ്രദ്ധിച്ച് കേട്ടിരിക്കും. ആരുടെയും പാട്ട് എഴുതിയെടുത്തതോ, എനിക്ക് പാട്ട് വേണമെന്ന് ആരോടും ചോദിച്ചോ എടുത്തതല്ല ഈ പാട്ടുകൾ. എന്റെ സ്വന്തം പാട്ടാണ്.
സിനിമ എന്ന ആഗ്രഹം
അട്ടപ്പാടി മാത്രം ചുറ്റിയിരുന്നാൽ പോര, വെളിയിൽ ഇറങ്ങിയൊന്ന് ശ്രമിക്കണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. അത് ഞാൻ പളനിസാമിയോട് പറഞ്ഞു. വെളിയിലൊക്കെ പോകാൻ പറ്റുന്നപോലെ ഒരു പരിപാടിക്ക് ശ്രമിക്കാമോയെന്ന് ചോദിച്ചു. ഞങ്ങൾ ഒരു ടീമായിട്ട് 24 പേരുണ്ട്. പഴനിസാമി അട്ടപ്പാടിക്ക് പുറത്ത് പരിപാടിയൊക്കെ പിടിച്ചു തന്നിട്ട് ഞങ്ങൾ പോകുമായിരുന്നു. പഴനിസാമിയാണ് ഇവിടം വരെയെത്തിച്ചത്. ഇനി എനിക്ക് ഒന്നും വേണ്ട, ഞാൻ പുതിയ നാടൊക്കെ കണ്ടു, എല്ലാ മക്കളേം കണ്ടു, പാട്ടൊക്കെ പാടി, സ്റ്റേജിലൊക്കെ കേറി, അറിയാത്ത മൈക്കൊക്കെ കൈയ്യിൽ പിടിച്ചു. ഇനിയെന്തും വേണം. സ്വത്തും സുഖവുമൊന്നും എനിക്ക് വേണ്ട. നഞ്ചമ്മ പറയുന്നു.
നഞ്ചമ്മയെന്ന പാട്ടുകാരി
സിനിമാ താരമായ ആദിവാസി കലാകാരൻ പഴനിസാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിലെ അംഗമാണ് നഞ്ചമ്മ. അയ്യപ്പനും കോശിയും എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് നഞ്ചമ്മയെ പരിചയപ്പെടുത്തുന്നത് പഴനിസാമിയാണ്. തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെല്ലാം പഴനി സാമിയുടെ നല്ല മനസിന് അർഹതപ്പെട്ടതെന്നാണ് നഞ്ചമ്മ പറയുന്നത്.
പാട്ടിനൊപ്പം അഭിനയവും
പാട്ടിനൊപ്പം അഭിനയിച്ചിട്ടുമുണ്ട് നഞ്ചമ്മ. പോകണം അത് ചെയ്യണം എന്നൊക്കെ എനിക്ക് ആഗ്രഹമായിരുന്നു. സാർ പറയുന്നപോലെ അതൊക്കെ ശരിയാക്കിത്തരാം സാറെ എന്ന് പറഞ്ഞു. അങ്ങനെ ചെയ്തതാണ്. മനസിൽ തോന്നിയ പോലെ ചെയ്തു. പാട്ടു പാടിയതും സിനിമയിൽ വന്നതുമൊക്കെ അട്ടപ്പാടിയിൽ അറിഞ്ഞു തുടങ്ങുന്നതെയുള്ളുവെന്ന് നഞ്ചമ്മ പറയുന്നു.
അഭിമുഖം കാണാം
നഞ്ചമ്മയുമായി
നടത്തിയ
അഭിമുഖത്തിന്റെ
പൂർണ
രൂപം
കാണാം