കോൺഗ്രസിൽ പൊട്ടിത്തെറി, ചെന്നിത്തലയെ തഴഞ്ഞതിനെതിരെ ഐ ഗ്രൂപ്പ്, എഴുതിത്തള്ളാനാകില്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ നിയോഗിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ ഐ ഗ്രൂപ്പില്‍ കടുത്ത അതൃപ്തി. കഴിഞ്ഞ നാല് വര്‍ഷക്കാലം പ്രതിപക്ഷ നേതാവായി യുഡിഎഫിനെ നയിച്ച ചെന്നിത്തല ഇക്കുറി യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് തിരിച്ച് കൊണ്ട് വരണം എന്ന ആവശ്യം പാര്‍ട്ടിയിലും അണികളിലും ശക്തമായത്.
ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഐ ഗ്രൂപ്പ് ചെന്നിത്തലയ്ക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ എഴുതിത്തള്ളാന്‍ സാധിക്കില്ലെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ചെന്നിത്തലയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നും ആര്‍ ചന്ദ്രശേഖരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇടത് മുന്നണിയെ നഖശിഖാന്തം എതിര്‍ത്ത നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കെ കരുണാകരന് ശേഷം നിയമസഭയില്‍ എല്‍ഡിഎഫിനെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതാവിന്റെ റോള്‍ ചെന്നിത്തല അത്ഭുതകരമായി നിര്‍വ്വഹിച്ചു എന്നും ചന്ദ്രശേഖര്‍ പറഞ്ഞു. തനിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം ഉണ്ടെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു.
Recommended Video
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഗ്രൂപ്പ് ഭിന്നതകള്‍ മാറ്റി വെച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ആണ് ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പളളി രാമചന്ദ്രനും ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുകയാണ്. തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി പത്തംഗ സമിതിക്കും ഹൈക്കമാന്‍ഡ് രൂപം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ സുധാകരന്‍, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍ എന്നിവര്‍ അടക്കമുളളവരാണ് സമിതിയിലെ അംഗങ്ങള്‍.