ആയിരം വിനുമാര്‍ വിചാരിച്ചാല്‍ എളമരം കരീമിന്റെ ഒരു രോമത്തില്‍ തൊടാന്‍ സാധിക്കുമോ: ആര്‍ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെതിരെ തുറന്നടിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിൽ എളമരം കരീമിന് എതിരെ വിനു വി ജോൺ നടത്തിയ പരാമർശങ്ങൾക്ക് എതിരെയാണ് ആര്‍ ചന്ദ്രശേഖരന്‍ രംഗത്ത് വന്നിരിക്കുന്നത്.
താനാണ് രാജ്യത്തെ ഏറ്റവും മികച്ച മാധ്യമ വിദഗ്ധന്‍ എന്നാണ് വിനു വി ജോണിന്റെ ധാരണയെന്ന് ആര്‍ ചന്ദ്രശേഖരന്‍ പരിഹസിച്ചു. 'വിവരദോഷമേ നിന്റെ പേരോ മാധ്യമ വിദഗ്ധന്‍ എന്ന് പറയേണ്ടി വന്നാല്‍ അതില്‍ ഒന്നാം സ്ഥാനം വിനു വി ജോണിനാണ് കൊടുക്കേണ്ടത്. എളമരം കരീമിനെ കുറിച്ച് വിനു വി ജോണ്‍ പറഞ്ഞത് അംഗീകരിക്കാനാകില്ല'.
''പണിമുടക്കിനിടെ ഒരു ഓട്ടോറിക്ഷ തടഞ്ഞ സംഭവത്തില്‍ വിനു വി ജോണ്‍ പറഞ്ഞത്, എളമരം കരീമിനേയും അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും കൂടി അങ്ങനെ ഒരു ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കി വിടട്ടെ. ഒരു ഓട്ടോറിക്ഷക്കാരന്റെ മുഖത്ത് അടിച്ചതിന് പകരമായി എളമരം കരീമിന്റെ മുഖത്ത് അടിച്ച് പരത്തണം എന്നാണ് വിനു വി ജോണ്‍ പറഞ്ഞത്'' എന്ന് ആര്‍ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
ദൈവത്തിന്റെ ആ കയ്യൊപ്പ് കാരണം കേസില്‍ ദിലീപ് വിജയിക്കും, പിണറായി ഇടപെടുമെന്ന് പറയരുത്: രാഹുല്‍ ഈശ്വർ
ആയിരം വിനുമാര്‍ വിചാരിച്ചാല്‍ എളമരം കരീമിന്റെ ഒരു രോമത്തില്‍ തൊടാന്‍ സാധിക്കുമോ എന്ന് ആര്‍ ചന്ദ്രശേഖരന്‍ ചോദിച്ചു. ഇത്ര തെമ്മാടിത്തരം പറയുന്ന ചാനലുകള്‍ക്കെതിരെ പ്രതികരിക്കാന്‍ സാധിക്കണം. തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കും. ഇനി ഒരു ചാനലുകാരനും ഇത്തരത്തില്‍ പൊതുപ്രവര്‍ത്തകരെ ആക്ഷേപിക്കാന്‍ നില്‍ക്കരുത് എന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് പണിമുടക്കിന്റെ ഭാഗമായുളള പൊതുയോഗത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ ചന്ദ്രശേഖര്‍.