നിര്‍ത്തിയിട്ട ചരക്കുലോറിയുടെ ടയര്‍ മോഷ്ടിച്ച സംഭവം: അന്വേഷണം ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചും
കണ്ണൂര്‍: നിര്‍ത്തിയിട്ട ചരക്കുലോറിയുടെ ടയറുകള്‍ മോഷ്ടിച്ച സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് അന്വേഷണം ശക്തമാക്കി. ഇതരസംസ്ഥാന മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയിലെ ബക്കളത്താണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. അതിനാല്‍ ദേശീയ പാതയില്‍ പോലീസ് സ്ഥാപിച്ച ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്.
കണ്ണൂരിൽ ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച: മോഷ്ടിച്ച തുക തിട്ടപ്പെടുത്തിയിട്ടില്ലെന്ന്
കണ്ണൂര്‍, കാസര്‍കോട് ഭാഗത്തേക്കു ഇതിനു ശേഷം പോയ വലിയ വാഹനങ്ങളാണ് പരിശോധിക്കുന്നത്. എന്നാല്‍ ടയറുകള്‍ ദൂരേക്ക് കടത്തിയിട്ടില്ലെന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. മാസങ്ങള്‍ക്കു മുന്‍പ് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെള്ളൂരിലും ഇതിനു സമാനമായ മോഷണം നടന്നിരുന്നു. ഇതേ സംഘം തന്നെയാണോ മോഷണത്തിനു പിന്നിലെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഈ കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. ഇതിനിടെയിലാണ് ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം വീണ്ടും നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ടയര്‍ മോഷണം പോയത്. ഇന്‍ഡോറില്‍ നിന്നും കോഴിക്കോട്ടേക്ക് പൈപ്പുമായി പോവുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ടയറുകളാണ് മോഷ്ടാക്കള്‍ അഴിച്ചുകൊണ്ടു പോയത്.
കഴിഞ്ഞ 18ന് ഇന്‍ഡോറില്‍ നിന്നും പുറപ്പെട്ട ലോറിയാണിത്. ദീര്‍ഘദൂരയാത്രകഴിഞ്ഞ് 21ന് രാത്രി ഒമ്പതുമണിയോടെ ദേശീയ പാതയിലെ ബക്കളത്ത് നിര്‍ത്തിയിട്ടതായിരുന്നു. ലോറിയുടെ ഡ്രൈവര്‍ രജ്‌വീര്‍ സിങ് ലോറിക്കകത്തു തന്നെയാണ് കിടന്നുറങ്ങിയിരുന്നത്. ഈ ലോറിക്കു പിന്നിലായി ഇതേ കമ്പനിയുടെ തന്നെ മറ്റൊരു ലോറിയും പാര്‍ക്ക് ചെയ്തിരുന്നു.
ഞായാറാഴ്ച പുലര്‍ച്ചെ പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവര്‍ തിലക്‌രാജ് പുറപ്പെടാനായി ലോറി സ്റ്റാര്‍ട്ടാക്കിയപ്പോഴാണ് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ടയര്‍ അഴിച്ചു മാറ്റിയതായി കണ്ടത്. ജാക്കിയും നെല്ലിയോട് ക്ഷേത്രനിര്‍മാണത്തിനായി കൊണ്ടു വന്ന കരിങ്കല്‍ശിലകളും ഉപയോഗിച്ച് കണ്ടൈയ്‌നര്‍ ലോറി പൊക്കിയാണ് ടയറുകള്‍ അഴിച്ചു കൊണ്ടുപോയത്. ഒരു ടയറിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി കാല്‍ ലക്ഷം രൂപ വിലവരുമെന്ന് ലോറി തൊഴിലാളികള്‍ പറഞ്ഞു. ആകെ ആറു ടയര്‍ മോഷണം പോയതിലൂടെ ഒന്നേ കാല്‍ ലക്ഷം രൂപയാണ് നഷ്ടം സംഭവിച്ചത്. തളിപ്പറമ്പ് സി. ഐഎന്‍കെ സത്യനാഥനാണ് കേസ് അന്വേഷിക്കുന്നത്.