എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കുന്നു.... മുഖ്യ സാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ല!!
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് അട്ടിമറിയുടെ വക്കില്‍. കേസിലെ മുഖ്യസാക്ഷികളിലൊരാളെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ക്രൈംബ്രാഞ്ചാണ് കുടുങ്ങിയിരിക്കുന്നത്. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ കുടുക്കാന്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ പാളിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ നീക്കം നടത്തിയതെന്നാണ് സൂചന. ഈ സാക്ഷിയെ കണ്ടെത്താനായില്ലെങ്കില്‍ കോടതിയില്‍ വലിയ പ്രയോജനമുണ്ടാകില്ല.
എഡിജിപിയുടെ മകള്‍ വളരെ എളുപ്പത്തില്‍ കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. അതേസമയം സ്‌നിക്തയ്ക്കും എഡിജിപിക്കും വേണ്ടി ഐപിഎസ് അസോസിയേഷനാണ് ഇപ്പോള്‍ നടക്കുന്ന എല്ലാ കളികളും നിയന്ത്രിക്കുന്നതെന്നാണ് സൂചന. അതേസമയം അന്വേഷണസംഘവും ക്രൈംബ്രാഞ്ചും ഇതിന് കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്. ഗവാസ്‌കര്‍ ഒത്തുതീര്‍പ്പിന് വഴങ്ങാത്തത് കൊണ്ടാണ് ഇത്തരം കൈവിട്ട നീക്കങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.
ഓട്ടോ ഡ്രൈവറെ കാണാനില്ല
ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറെയാണ് ഇപ്പോള്‍ കാണാനില്ലെന്ന് വ്യക്തമായിരിക്കുന്നത്. ഇയാളുടെ ഓട്ടോ ഇടിച്ചാണ് എഡിജിപിയുടെ മകള്‍ക്ക് നേരത്തെ പരിക്കേറ്റിരുന്നത്. ആശുപത്രിയിലെ രേഖകളിലും സ്‌നിക്തയെ പരിശോധിച്ച ഡോക്ടറും ഇത് തന്നെയാണ് പറയുന്നത്. അതേസമയം ഓട്ടോ ഡ്രൈവറെ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഗവാസ്‌കറുടെ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് ഇയാള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം.
നിര്‍ണായക സാക്ഷി
കേസിലെ നിര്‍ണായക സാക്ഷിയാണ് ഓട്ടോ ഡ്രൈവര്‍. ഗവാസ്‌കറെ മര്‍ദിച്ച ശേഷം ഇയാളുടെ ഓട്ടോയിലാണ് സ്‌നിക്ത തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത്. ഡോക്ടറോട് ഇവര്‍ പറഞ്ഞത് ഓട്ടോ ഇടിച്ചാണ് പരിക്കേറ്റതെന്നാണ്. ഇക്കാര്യം ഡോക്ടര്‍ ആശുപത്രി രജിസ്റ്ററിയില്‍ രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം ഓട്ടോ ഡ്രൈവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും നോട്ടീസ് ഇറക്കുന്നത് പരിഗണനയിലാണെന്നും അന്വേഷണം സംഘം പറയുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവറെ മന:പ്പൂര്‍വം തടവില്‍ വെച്ചിരിക്കുകയാണെന്നും സൂചനയുണ്ട്.
ഐപിഎസ് അസോസിയേഷന്റെ സമ്മര്‍ദം
കേസ് ഐപിഎസ് അസോസിയേഷന്റെ ഇഷ്ടപ്രകാരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താലാണ് എഡിജിപിയുടെ മകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറാവാത്തത്. സാക്ഷികളെ സ്വാധീനിക്കാന്‍ വരെ ഇവര്‍ ശ്രമം നടത്തുന്നുണ്ട്. ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് പോലീസ് ആസ്താനത്ത് ചേര്‍ന്ന യോഗത്തില്‍ ഔദ്യോഗിക പക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച് എഡിജിപി സുദേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കേസ് ഏത് വിധേനയും അട്ടിമറിക്കാന്‍ ഇവര്‍ ശ്രമം തുടങ്ങി കഴിഞ്ഞു.
കേസ് തള്ളിപ്പോകും
ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ എന്തെങ്കിലും പുരോഗതിയുണ്ടാക്കാന്‍ സാധിക്കൂവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതി നിലപാട് ഗവാസ്‌കര്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ ദിവസം എഡിജിപിയുടെ മകള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം സ്‌നിക്തയുടെ പരാതി പട്ടികജാതി കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. ജാതീയമായി തന്നെ ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുന്നുണ്ടെന്ന സുദേഷ് കുമാറിന്റെ പരാമര്‍ശം അന്വേഷണ സംഘം ഡിജിപിയും തള്ളിയിട്ടുണ്ട്. ഇതെല്ലാം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന പ്രസ്താവനകളാണെന്ന് ഡിജിപി പറഞ്ഞു.
എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയില്ല
നേരത്തെ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തിമാക്കിയിരുന്നു. എന്തിനാണ് സ്‌നിക്ത അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് വരെ കോടതി ചോദിച്ചിരുന്നു. പ്രത്യേകം സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം ഗവാസ്‌കറിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരുന്നു. അതേസമയം എഡിജിപിയുടെ മകള്‍ക്കെതിരെ പ്രത്യേകം അന്വേഷണം നടത്താത്തത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാല്‍ ഐപിഎസ് അസോസിയേഷന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് മനസിലാവുന്നത്.
'ചേട്ടാ... ഒന്നും ചെയ്യല്ലേ'... അലറിക്കരയുന്ന പെൺകുട്ടി... മൂന്ന് പേർ കാട്ടിലേക്ക് വലിച്ചിഴക്കുന്നു
ബലാത്സംഗങ്ങള്‍ക്ക് കാരണം മുസ്ലീങ്ങള്‍.... ഇരയാവുന്നത് ഹിന്ദുക്കള്‍... ഫേക്ക് ന്യൂസുമായി ബിജെപി