ഇറാൻ-യുഎസ് ചർച്ച; ട്രംപിന്റെ ഭീഷണിയിൽ ഇടഞ്ഞ് ഇറാൻ, ഫോട്ടോക്ക് പോലും നിന്നില്ല
സ്വിറ്റ്സർലൻഡിൽ നടന്ന ഇറാൻ-അമേരിക്ക ഉയന്നതതല ചർച്ചയ്ക്കിടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇറാൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയതാണ് ഇറാനെ ചൊടിപ്പിച്ചത്. ഇതോടെ ചർച്ച ആരംഭിക്കുന്നതിന് മുൻപ് ഒരുക്കിയിരുന്ന സംയുക്ത ഫോട്ടോ സെഷനിൽ പങ്കെടുക്കാൻ ഇറാൻ പ്രതിനിധികൾ വിസമ്മതിച്ചു.
ചർച്ച ആരംഭിക്കുന്നതിന് മുൻപ് ഇരുപക്ഷവും ചേർന്ന് ഒരു ഫോട്ടോ സെഷൻ സംഘാടകർ ഒരുക്കിയിരുന്നു. പക്ഷേ ഇറാൻ പ്രതിനിധികൾ അതിൽ പങ്കെടുക്കാൻ തയ്യാറായില്ല. അമേരിക്കൻ ഭാഗത്തിന്റെ "മീഡിയ ഷോ" എന്ന് ഇറാൻ പരിഹസിച്ചു. പിന്നാലെ തങ്ങൾ ഫോട്ടോയ്ക്ക് ഇല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും പ്രധാന ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഘർ ഖാലിബാഫും വ്യക്തമാക്കുകയായിരുന്നു.

ഒരേ മുറിയിലായിരുന്നു ചർച്ച. ഇറാൻ മന്ത്രി അരാഖ്ചി മുറിയിൽ എത്തിയപ്പോൾ അവിടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സംഘവും ഉണ്ടായിരുന്നു. അരാഖ്ചി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ കണ്ട് ഹസ്തദാനം ചെയ്ത് കുറച്ച് നേരം സംസാരിച്ചതിന് ശേഷം മുറി വിട്ടുപോയി.
ലെബനനിൽ ഹിസ്ബുള്ളയെ നിയന്ത്രിക്കാണ് സാധിച്ചില്ലെങ്കിൽ വീണ്ടുമൊരു സൈനിക നടപടിയിലേക്ക് തങ്ങൾ കടക്കുമെന്ന ട്രംപിൻ്റെ വാക്കുകളാണ് വീണ്ടും സ്ഥിതി വഷളാക്കിയത്. കഴിഞ്ഞ ആഴ്ച ചെയ്തത് പോലെ തന്നെ വീണ്ടും ആക്രമണം ഉണ്ടാകാം, അതിലും ശക്തമായി എന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.
അതേസമയം അമേരിക്കൻ പ്രസിഡന്റിന്റെ ഈ തരത്തിലുള്ള പരസ്യ ഭീഷണികൾ ചർച്ചയുടെ ആത്മാവിനെ തന്നെ തകർക്കുന്നതാണെന്ന് ഇറാൻ പ്രതികരിച്ചു. പിന്നാലെ ഇറാൻ പ്രതിനിധി സംഘം ചർച്ചാ വേദിയിൽ നിന്ന് പിന്മാറി. പിന്നീട് ഔദ്യോഗികമായി തന്നെ അമേരിക്കൻ പക്ഷത്തോട് പ്രതിഷേധവും അറിയിച്ചു.
ആദ്യ ചർച്ച ഏകദേശം 80 മിനിറ്റ് മാത്രമാണ് നീണ്ടത്. ശേഷം ഇറാൻ സംഘം ആഭ്യന്തര ആലോചനകൾക്കായി മാറി.യുദ്ധം അവസാനിപ്പിക്കൽ, ഉപരോധ ഇളവുകൾ, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകിട്ടൽ എന്നിവയ്ക്കായിരുന്നു പ്രധാനമായും ഇന്നത്തെ ചർച്ചയിൽ ഊന്നൽ.
അമേരിക്കൻ ഭാഗത്ത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് നേതൃത്വം നൽകിയത്. സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്‌നർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൈനിക മേധാവി അസിം മുനീർ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി എന്നിവരാണ് മധ്യസ്ഥരായി പങ്കെടുത്തത്.












Click it and Unblock the Notifications