അടിമുടി പൊളിച്ചെഴുതി റെയിൽവേ മെനു: രണ്ട് ഇഡ്ഡലിക്ക് രണ്ട് വട എന്ന കോമ്പോക്കെതിരെ പ്രതിഷേധം
അടിമുടി പൊളിച്ചെഴുതി റെയിൽവേ മെനു: രണ്ട് ഇഡ്ഡലിക്ക് രണ്ട് വട എന്ന കോമ്പോക്കെതിരെ പ്രതിഷേധം, നിരക്കും കുത്തനെ ഉയർത്തി!!
കൊച്ചി: റെയിൽവേ മെനുവിൽ നിന്ന് മലയാളികളുടെ പ്രിയപ്പെട്ട കേരളീയ വിഭവങ്ങൾ ഒഴിവാക്കി ഇന്ത്യൻ റെയിൽവേ. അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയെ ഒഴിവാക്കിക്കൊണ്ടാണ് റെയിൽവേയുടെ പുതിയ മെനു പുറത്തിറങ്ങിയിട്ടുള്ളത്. ഉണ്ണിയപ്പം, സുഖിയൻ, പഴംപൊരി, ബജി, ഇലയട കൊഴുക്കട്ട എന്നിവയാണ് മെനുവിൽ നിന്ന് പുറത്തായത്. എന്നാൽ പഴംപൊരി, പരിപ്പുവട എന്നിവ അതേ പടി നിലനിർത്തിയിട്ടുണ്ട്. കച്ചോരി, ആളു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ, എന്നിവയും സ്റ്റാളുകൾ വഴി വിൽക്കും. റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലേയും റസ്റ്ററോറന്റുകളിലേയും ഭക്ഷ്യവിഭവങ്ങളുടെയും വില രണ്ടിരട്ടി ഉയർത്തിയതിന് പിന്നാലെയാണ് ഈ നീക്കം. ഐആർസിടിയാണ് ഭക്ഷ്യമെനു പരിഷ്കരിച്ചത്.
മധ്യപ്രദേശില്‍ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷനാവും.... പ്രഖ്യാപനം പത്ത് ദിവസത്തിനുള്ളില്‍!!
ദക്ഷിണേന്ത്യൻ വിഭവങ്ങളായ മസാല ദോശ, സാമ്പാർ, തൈര്, സാമ്പാർ സാദം, രാജ്മ ചാവൽ, ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കൽ കുൽച്ച, എന്നീ വിഭവങ്ങളും മെനുവിലുണ്ട്. അതേ സമയം നാരങ്ങാവെള്ളം ഉൾപ്പെടെയുള്ള പാനീയങ്ങൾ സ്റ്റാളുകളിൽ നിന്ന് റെയിൽവേ ഒഴിവാക്കിയിട്ടുണ്ട്. മെനുവിൽ ഉത്തരേന്ത്യൻ വിഭവങ്ങളുടെ സാന്നിധ്യം വർധിപ്പിച്ചതോടെ ഉത്തരേന്ത്യൻ വിഭവങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 20 രൂപക്ക് ഏഴ് പൂരിയും കിഴങ്ങുകറിയും ലഭ്യമാക്കുന്ന ജനതാ മീൽ റസ്റ്റോറന്റുകളിൽ ലഭിക്കുന്നില്ലെന്നും പരാതിയുയർന്നിട്ടുണ്ട്.
രണ്ട് ഇഡ്ഡലിക്ക് രണ്ട് വട എന്ന കോമ്പോയാണ് റെയിൽവേ ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ വീണ്ടും ഇഡ്ഡലി അധികമായി വാങ്ങണമെങ്കിൽ ഈ കോമ്പോ തന്നെ മുഴുവനായി വാങ്ങണമെന്നും നിർബന്ധമാണ്. 35 രൂപയാണ് ഈ കോമ്പോയുടെ വില. ട്രെയിനുകളിലെ ഭക്ഷ്യ നിരക്കിനൊപ്പം സ്റ്റാളുകളിലെ ഭക്ഷണത്തിന്റെ നിരക്കും ഐആർസിടിസി വർധിപ്പിച്ചിട്ടുണ്ട്. 35 രൂപയായിരുന്ന ഊണിന്റെ വില 70 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഉഴുന്നുവടയുടേയും പരിപ്പുവടയുടേയും വില 15 രൂപയാണ്.