ഓപ്പറേഷന്‍ ബചത്, കെഎസ്എഫ്ഇ ഓഫീസുകളില്‍ വിജിലൻസ് റെയ്ഡ്, ആരോപണങ്ങൾ തളളി ഐസക്
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ വ്യാപക വിജിലന്‍സ് റെയ്ഡ്. ഓപ്പറേഷന്‍ ബചത് എന്ന പേരിലുളള റെയ്ഡില്‍ വിജിലന്‍സ് വ്യാപക സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി റെയ്ഡുകളില്‍ വിജിലന്‍സ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നോ എന്നും വിജിലന്‍സ് സംശയിക്കുന്നതായാണ് സൂചന. ബിനാമി പേരുകളില്‍ ചില ജീവനക്കാര്‍ ചിട്ടി പിടിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കെഎസ്എഫ്ഇയിലെ ചില ബ്രാഞ്ച് മാനേജര്‍മാര്‍ ചിട്ടികളിലെ ക്രമക്കേടിന് ഒത്താശ നല്‍കുന്നതായുളള പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് നാല്‍പതോളം ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ഇതില്‍ 35 ഓഫീസുകളിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലെ ഒരു കെഎസ്എഫ്ഇ ബ്രാഞ്ചില്‍ രണ്ട് പേര്‍ 20 ചിട്ടികളിലും ഒരാള്‍ പത്ത് ചിട്ടികളിലും ചേര്‍ന്നതായി കണ്ടെത്തി.
കെഎസ്എഫ്ഇ പിരിക്കുന്ന പണം കൃത്യമായി ബാങ്കിലോ ട്രഷറിയിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തി. അതേസമയം വിജിലന്‍സിന്റെ കണ്ടെത്തലുകളെ തളളി ധനമന്ത്രി ടിഎം തോമസ് ഐസക് രംഗത്ത് എത്തി. വിജിലന്‍സ് കണ്ടെത്തല്‍ ശുദ്ധ അസംബന്ധം ആണെന്ന് ധനമന്ത്രി തുറന്നടിച്ചു. വരുമാനം എല്ലാ ദിവസവും ട്രഷറിയില്‍ അടയ്ക്കാനാവില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്താനുളള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു..
Recommended Video
കെഎസ്എഫ്ഇ എന്നത് പല ഓഡിറ്റുകളും നടക്കുന്ന സ്ഥാപനമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ക്രമക്കേട് ആരോപണങ്ങള്‍ തളളി കെഎസ്എഫ്ഇ ചെയര്‍മാനായ അഡ്വക്കേറ്റ് പീലിപ്പോസ് തോമസും രംഗത്ത് എത്തിയിട്ടുണ്ട്. ജീവനക്കാര്‍ ബിനാമി പേരുകളില്‍ ചിട്ടി പിടിക്കുന്നു എന്നുളള ആരോപണം പീലിപ്പോസ് തോമസ് നിഷേധിച്ചു. ഏതെങ്കിലും കെഎസ്എഫ്ഇ ജീവനക്കാര്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. അതേസമയം പരിശോധനയില്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ വിവരം നടപടി ശുപാര്‍ശ സഹിതം വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കൈമാറും.