ഇ ശ്രീധരന്റെ കണക്ക് തെറ്റിയോ? അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്രം പറയുന്നത് ഇരട്ടി തുക
കെ റെയില്‍ പദ്ധതി റദ്ദാക്കിയ വിഡി സതീശന്‍ സര്‍ക്കാര്‍ അതിവേഗ റെയില്‍വെ പദ്ധതി കൊണ്ടുവരാന്‍ ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മെട്രോമാന്‍ ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ക്ക് കരുത്ത് പകര്‍ന്നത്. ശ്രീധരന്‍ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നീളുന്നതാണ് ശ്രീധരന്‍ മുന്നോട്ട് വെക്കുന്ന അതിവേഗ റെയില്‍പാത. 65000 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതത്രെ. കിലോമീറ്ററിന് 127 മുതല്‍ 150 കോടി രൂപ വരെ ചെലവ് വരും. കെ-റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതി ചെലവേ വരുന്നുള്ളൂ. എന്നാല്‍ ശ്രീധരന്റെ പദ്ധതി യാഥാര്‍ഥ്യമാകുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ് എംപി.

അതിവേഗ റെയില്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ താന്‍ നേരത്തെ സംസാരിച്ചിരുന്നു എന്ന് ബ്രിട്ടാസ് പറയുന്നു. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ഇതിന് നല്‍കിയ മറുപടിയില്‍ പറയുന്നത്, ഒരു കിലോമീറ്റര്‍ പാത നിര്‍മിക്കാന്‍ ഏകദേശം 300 കോടി രൂപ ചെലവ് വരുമെന്നാണ്. അതായത്, ശ്രീധരന്‍ പറയുന്നതിന്റെ ഇരട്ടി ചെലവ്. ഈ പദ്ധതിക്ക് ശ്രീധരന്‍ പറയുന്ന തുക മതിയാകില്ല എന്നാണ് മന്ത്രി സൂചിപ്പിച്ചത് എന്നും ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിന് അതിവേഗ പാത വേണം. അതിന് എന്തുപേരിട്ടാലും കുഴപ്പമില്ല. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴി കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.
ബ്രിട്ടാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: "കേരളത്തിന്റെ അതിവേഗ റെയിൽപാതയെക്കുറിച്ചുള്ള ചർച്ചകളിൽ മെട്രോമാൻ ഇ. ശ്രീധരന്റെ പദ്ധതിയാണ് ഇപ്പോൾ ഉയർന്നു വരുന്നത്. അദ്ദേഹം തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒരു പാതയാണ് വിഭാവനം ചെയ്തത്; അതിൽ കാസർഗോഡ് ഉൾപ്പെട്ടിട്ടില്ല. തൂണുകളിൽ മേൽപോട്ട് ഉയർത്തി നിർമ്മിക്കുന്ന (Elevated) ഒരു അതിവേഗ പാതയാണിത്. ഇതിനായി അദ്ദേഹം കണക്കാക്കുന്ന ചെലവ് ഒരു കിലോമീറ്ററിന് 127 മുതൽ 150 കോടി രൂപയാണ്. അതായത്, ഏകദേശം 65,000 കോടി രൂപയുടെ ഒരു പദ്ധതി. കെ-റെയിലുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് പകുതി മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ ഇ. ശ്രീധരന്റെ ഈ പദ്ധതി യാഥാർത്ഥ്യമാകുമോ? ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ഇടപെടുകയും പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും ചെയ്ത അനുഭവത്തിൽ ചില കാര്യങ്ങൾ പറയട്ടെ ..ഈ വർഷം മാർച്ച് മാസം പതിമൂന്നാം തീയതി ഞാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി നൽകിയ മറുപടിയിൽ ഇ. ശ്രീധരന്റെ പദ്ധതിയെക്കുറിച്ച് പരാമർശിച്ചിരുന്നു. ഒപ്പം, തൂണുകളിന്മേൽ നിർമ്മിക്കുന്ന ഇത്തരം പദ്ധതികൾക്ക് ഒരു കിലോമീറ്ററിന് 300 കോടി രൂപയാണ് റെയിൽവേ ചെലവ് കണക്കാക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ എങ്ങനെയാണ് ഇ. ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകുക? ഇതേ കാര്യം വ്യക്തമാക്കി ഇന്ന് 'മലയാള മനോരമ'യും വാർത്ത നൽകിയിട്ടുണ്ട്. ഇ. ശ്രീധരന്റെ പദ്ധതിക്ക് പ്രായോഗിക സാധ്യതയില്ലെന്നാണ് മനോരമയും ചൂണ്ടിക്കാണിക്കുന്നത്.
മലയാളികൾക്ക് വേഗതയിൽ സഞ്ചരിക്കാൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന ഒരു അതിവേഗ റെയിൽപാത അത്യന്താപേക്ഷിതമാണ്. അങ്ങനെയൊരു പാതയാണ് നമുക്ക് വേണ്ടത്. ആ പദ്ധതി യാഥാർത്ഥ്യമാക്കാൻ നിഷേധാത്മക രാഷ്ട്രീയം മാറ്റിവെച്ച് സൗഹാർദ്ദപരമായും സക്രിയമായും ക്രിയാത്മകമായും ചർച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് വേണ്ടത്. പഴയ വാശികളും കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകളും മാറ്റിവെച്ച്, സ്പഷ്ടതയോടെ കേരളത്തിന്റെ യഥാർത്ഥ വികസനത്തിന് വേണ്ടി നമ്മൾ ഒത്തൊരുമിക്കണമെന്നാണ് എന്റെ വിനയപൂർവ്വമായ അഭ്യർത്ഥന."















Click it and Unblock the Notifications