മലബാറിലെ രാഷ്ട്രീയ നേതാവിന്റെ സഹോദരന്റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിലും സംസ്ഥാന സര്‍ക്കാരിലും വലിയ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാല്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നതും സ്വഭാവികമാണെന്നായിരുന്നു ജാമ്യാപേക്ഷയില്‍ സ്വപ്ന സുരേഷിന്റെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ തെളിവു ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്വപ്ന സുരേഷ് കോടതിയില്‍ വാദിച്ചു.
എന്ത് തെറ്റാണ് ഉള്ളത്
കസ്റ്റംസ് പറയുന്നത് പോലുള്ള സ്വാധീനത്തില്‍ എന്ത് തെറ്റാണ് ഉള്ളത്. സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റത്തിന് കഴിഞ്ഞ ഒരു മാസമായിട്ടും തെളിവ് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. പോലീസില്‍ വലിയ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ പേലീസിലെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നും സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
കസ്റ്റംസിന്റെ വാദം
എന്നാല്‍ കേസില്‍ സ്വപ്ന സുരേഷിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സ്വപ്നയുടെ കുറ്റസമ്മത മൊഴിക്കപ്പുറം തെളിവുകൾ ഏറെ ഉണ്ട്. സന്ദീപിന്റെ ഭാര്യ സ്വപ്നക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ബാഗിൽ സ്വർണം ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തിരിച്ചയക്കാൻ സ്വപ്ന ശ്രമിച്ചത്.
ഒരുമണിക്ക് ഒത്തുകൂടിയത്
ഉന്നത ബന്ധം ഉപയോഗിച്ചാണ് സ്വപ്ന കേരളം വിട്ടതെന്നും കസ്റ്റംസ് വാദിക്കുന്നു. കൊവിഡ് കാലത്ത് കര്‍ശന പരിശോധനകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഇത് മറികടന്ന് പ്രശ്നമില്ലാതെ പോവാമെന്ന് സ്വപ്നക്ക് ഉറപ്പുണ്ടായിരുന്നു. രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്ലാറ്റിൽ ഒത്തു ചേർന്നത് സ്വർണ്ണ കടത്തിന്റെ ഗൂഢാലോചനയ്ക്കാണെന്നും കസ്റ്റംസ് വാദിച്ചു.
വാഹനപകടം
അതേസമയം, സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ഏജന്‍സികളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്റെ വാഹനപകടത്തിന്റെ വിവരങ്ങള്‍ രേഖരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘം മനഃപൂര്‍വ്വം സൃഷ്ടിച്ച അപകടമായിരുന്നോ ഇതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.
Recommended Video
കെടി റമീസിന്
കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തുന്ന സംഘമാണ് സംശയത്തിന്റെ നിഴലിലുള്ളത്. രണ്ടര വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് ഏകദേശ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസിലെ മുഖ്യപ്രതി കെടി റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളം
ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം കടത്തിയിരുന്ന സംഘം തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പടേയുള്ളവരുമായി കൈ കോര്‍ത്തത്. ഭരണമുന്നണിയിലെ പ്രമുഖ നേതാവ് മുന്‍കൈ എടുത്താന്‍ സ്വപ്നയേയും സന്ദീപിനേയും റമീസിന്റെ റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരമെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബാങ്ക് ലോക്കറില്‍
അതേസമയം, സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ 'ലൈഫ് മിഷന്' സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിന്റെ കമ്മീഷനാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത് സംബന്ധിച്ച രേഖകള്‍ സ്വപ്ന കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ ഹാജരാക്കി
ഒരു കോടി ദിര്‍ഹം
ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മിക്കാന്‍ യുഎഇയിലെ സന്നദ്ധസംഘടനായ എമിറേന്റ്സ് റെഡ് ക്രസന്റ് കേരളത്തിന് ഒരു കോടി ദിര്‍ഹം സഹായ ധനം പ്രഖ്യാപിച്ചിരുന്നു. ഈ സഹായം ലഭ്യമാക്കാന്‍ സ്വപ്നയായിരുന്നു ഇടനിലക്കാരിയായത്. യുഎഇ കോണ്‍സുലേറ്റിനായിരുന്നു ഏകോപന ചുമതല.
56 ലക്ഷം രൂപയും
യുഎഇയില്‍ നിന്നുള്ള ധനം ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള ചുമതല കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്ന യൂണിടെക്കിന് കൈമാറുകയായിരുന്നു. ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയ്ക്ക് പുറമെ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷന് ഇനത്തില്‍ ലഭിച്ചതാണെന്നും സ്വപ്ന കോടതിയില്‍ അറിയിച്ചു. രണ്ട് ഏജന്‍സികള്‍ക്ക് എംബസി അറ്റസ്റ്റേഷനുള്ള അംഗീകരം അനുലദിച്ചതിനുള്ള തുകയാണിത്.