'സർക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടി ആക്കി മാറ്റുന്നതാണോ കോൺഗ്രസ് നയം';കെഎൻ ബാലഗോപാൽ
കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതി കോണ്‍ഗ്രസ് പരിപാടിയാക്കി മാറ്റാണ് സർക്കാർ ശ്രമിച്ചതെന്ന് കെഎൻ ബാലഗോപാൽ.പലയിടങ്ങളിലും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് കോൺഗ്രസ് നേതാക്കന്മാരും തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥികളുമൊക്കെയാണെന്നും സർക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടികൾ ആക്കി മാറ്റുന്നത് കോൺഗ്രസിന്റെ നയമാണോ എന്ന് അവർ വ്യക്തമാക്കണമെന്നും ബാലഗോപാൽ പറഞ്ഞു.
'യുഡിഎഫ് വാഗ്ദാനം ചെയ്ത കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി ഇന്ന് ഭാഗികമായി ആരംഭിച്ചിരിക്കുന്നു . ഏകദേശം 500 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ സർക്കാരിനുണ്ടാകുന്നത് എന്നാണ് മനസ്സിലാക്കുന്നത്.
തങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാ കെഎസ്ആർടിസി ബസ്സുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമെന്നും തീർത്ഥാടന കേന്ദ്രങ്ങളിലും വിനോദ കേന്ദ്രങ്ങളിലുമെല്ലാം ഇനിമുതൽ സൗജന്യമായി പോകാമെന്നും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഒരു വിഭാഗം ഓർഡിനറി ബസുകളിൽ മാത്രമാണ് ഇപ്പോൾ യാത്ര സൗജന്യമാക്കിയിട്ടുള്ളത്. അധികാരത്തിൽ എത്തിയതിനുശേഷം നടത്തുന്ന വാഗ്ദാന ലംഘനങ്ങളുടെ കൂട്ടത്തിൽ അങ്ങനെ ഒന്നുകൂടി അവർ ചേർത്തിരിക്കുന്നു.

ഈ പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ഓർഡിനറി ബസ്സുകൾ പലതും സിറ്റി ഫാസ്റ്റുകൾ ആക്കി മാറ്റിയിരിക്കുന്നു എന്ന തരത്തിലും മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. പരാതികളെല്ലാം പരിഹരിച്ച് പദ്ധതി വിജയകരമാക്കി മാറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം.
എന്നാൽ ഇന്ന് ഈ പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഗൗരവത്തോടുകൂടി കാണേണ്ടതുണ്ട്. പലയിടങ്ങളിലും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് കോൺഗ്രസ് നേതാക്കന്മാരും തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥികളുമൊക്കെയാണ്. തദ്ദേശസ്വയംഭരണ തലത്തിലോ സർക്കാർ തലത്തിലോ ഏതെങ്കിലും ചുമതല വഹിക്കുന്ന ആളുകളല്ല അവർ. ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. പദ്ധതിയുടെ പേര് തീരുമാനിച്ചത് മുതലിങ്ങോട്ട് കോൺഗ്രസിന്റെ ഒരു രാഷ്ട്രീയ പരിപാടിയായാണ് ഇത് നടന്നുവരുന്നത്. സർക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടികൾ ആക്കി മാറ്റുന്നത് കോൺഗ്രസിന്റെ നയമാണോ എന്ന് അവർ വ്യക്തമാക്കണം.
എൽഡിഎഫ് സർക്കാർ അവസാനം അവതരിപ്പിച്ച ബജറ്റിൽ 3720 കോടി രൂപ നീക്കിവെച്ച പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതി. നിലവിൽ 35 നും 60 നും ഇടയിൽ പ്രായമുള്ള 20 ലക്ഷത്തോളം സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. നിലവിൽ പദ്ധതിയിൽ ചേർന്നവർക്ക് ധനസഹായം നൽകാൻ മാത്രം വർഷം 2500 കോടി രൂപയോളം വേണം. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതിയുടെ അഞ്ചിരട്ടിയിലധികം തുക സംസ്ഥാനത്തെ 20 ലക്ഷം സ്ത്രീകളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്.
കഴിഞ്ഞ രണ്ടു മാസമായി മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായം ഗുണഭോക്താക്കൾക്ക് സർക്കാർ നൽകിയിട്ടില്ല. നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീസുരക്ഷാ പദ്ധതി തടസ്സപ്പെടുത്തുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇടതു ഗവൺമെന്റ് ആരംഭിച്ച മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയുടെ തുക അടിയന്തരമായി സർക്കാർ വിതരണം ചെയ്യണം












Click it and Unblock the Notifications