പുതുവത്സര ദിനത്തിൽ കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതി! എൻഐഎക്ക് ഞെട്ടിക്കുന്ന മൊഴി!
Recommended Video
കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലും ആക്രമണത്തിന് സാധ്യതകള്‍ ഉളളതായി സൂചനകള്‍ പുറത്ത് വന്നിരുന്നു. കേരളത്തിന്റെ തീരദേശത്ത് അടക്കം നിരീക്ഷണം കര്‍ശനമാണ്. അതിനിടെ കൊച്ചിയില്‍ സ്ഫോടനത്തിന് ഭീകരര്‍ പദ്ധതി ഇട്ടിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലക്കാട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കര്‍ ആണ് കസ്റ്റഡിയില്‍. ഇയാളുടെ മൊഴിയിലെ വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്.
ഭീകരനുമായി നേരിട്ട് ബന്ധം
ശ്രീലങ്കയിലെ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസമാണ് റിയാസ് അടക്കമുളളവരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇവര്‍ക്ക് സ്ഫോടനങ്ങളുമായി നേരിട്ട് ബന്ധമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ആസൂത്രകനായ സഹ്രാന്‍ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നു.
കേരളത്തിലും ആക്രമണം
പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു എന്നാണ് റിയാസ് എന്‍ഐഎക്ക് മൊഴി നല്‍കിയിരിക്കുന്നത്. ഇവരുടെ പദ്ധതി കേരളത്തില്‍ വിദേശികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്ഫോടം നടത്താന്‍ ആയിരുന്നു. കൊച്ചി പോലുളള സ്ഥലങ്ങള്‍ ആയിരുന്നു ലക്ഷ്യമിട്ടത്.
ഞെട്ടിക്കുന്ന മൊഴി
കേരളത്തില്‍ ആക്രമണം നടത്താനുളള നിര്‍ദേശം വന്നത് സിറിയ, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നാണ് എന്നും റിയാസ് മൊഴി നല്കി. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവരാണ് സ്ഫോടനം നടത്താനുളള നിര്‍ദേശം. ഇവരാണ് സ്ഫോടനത്തിന് ആവശ്യമായ ആയുധങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
സ്വന്തമായി ആസൂത്രണം
എന്നാല്‍ തനിക്കൊപ്പമുളളവരില്‍ നിന്നും ഈ പദ്ധതിക്ക് പിന്തുണ ലഭിച്ചില്ല. അതുകൊണ്ട് സ്വന്തമായി ആക്രമണം ആസൂത്രണം ചെയ്തിരുന്നു എന്നും റിയാസ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. റിയാസിനെ കൂടാതെ കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരേയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
കർശന നിരീക്ഷണം
കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ്.
സൂത്രധാരൻ കേരളത്തിലെത്തി
അതേസമയം ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ സൂത്രധാരകന്മാരില് ചിലര്‍ കേരളം സന്ദര്‍ശിച്ചതായും എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. മുഖ്യസൂത്രധാരനായ സഹ്രാന്‍ ഹാഷിം 2016ന് ശേഷം രണ്ട് തവണ കേരളത്തില്‍ എത്തിയിട്ടുണ്ട് എന്ന് സംശയിക്കുന്നു. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുളള റിയാസ് അടക്കമുളളവര്‍ സഹ്രാന്‍ ഹാഷിമിന്റെ ആരാധകരാണ്.
പിന്നിൽ ഒരേ സംഘം
ഇവര്‍ സ്ഥിരമായി ഹാഷിമിന്റെ പ്രസംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കുന്നവരാണ്. എന്നാല്‍ ഇവര്‍ ഇതുവരെ ഹാഷിമിനെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് അറിയുന്നത്. ഹാഷിം കേരളത്തില്‍ എത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവരില്‍ നിന്നും ശേഖരിക്കാനാണ് എന്‍ഐഎ ശ്രമം. ശ്രീലങ്കയിലും ഇന്ത്യയിലും ഐഎസിലേക്ക് ആളെ ചേര്‍ക്കുന്നതിന് പിന്നില്‍ ഒരേ സംഘമാണ് എന്നാണ് എന്‍ഐഎയുടെ നിഗമനം.
വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾ
'മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ', വീഡിയോ പുറത്ത് വിട്ട് എട്ടിന്റെ പണി വാങ്ങി റിപ്പബ്ലിക് ടിവി