'പ്രതാപൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ജനം പോകുന്നത് സുരേഷ് ഗോപിയെ കാണാൻ,വലിയ സ്വീകാര്യത'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: നടൻ സുരേഷ് ഗോപിക്ക് തൃശൂരിൽ സ്ഥാനാർത്ഥിയാകാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പരാജയപ്പെട്ടിട്ടും മികച്ച പ്രവർത്തനമാണ് മണ്ഡലത്തിൽ അദ്ദേഹം കാഴ്ചവെച്ചത്. സിറ്റിംഗ് എംപി പ്രതാപനെക്കാൾ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് സുരേഷ് ഗോപിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റിന്റെ പോയിന്റ് ബ്ലാങ്കിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
'സുരേഷ് ഗോപി എന്ന വ്യക്തിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ഉണ്ട്. ആ സ്വീകാര്യത അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബി ജെ പിക്ക് തീർച്ചയായും പ്രയോജനപ്പെടും. തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ആളാണ്, ഇപ്പോഴും ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്നയാളാണ്. സിറ്റിംഗ് എംപിയെക്കാൾ ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് സുരേഷ് ഗോപിയാണ്. പ്രതാപനെ കാണാൻ പോയാൽ എന്തെങ്കിലും കാര്യം നടക്കുമോ?

സുരേഷ് ഗോപി തോറ്റിട്ടും 5 വർഷമായി അവിടെ പ്രവർത്തിക്കുകയാണ് അദ്ദേഹം. അതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്', സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളിൽ പ്രത്യേകിച്ച് ക്രൈസ്തവര്‍ തൃശൂരിൽ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും സുരേന്ദ്രൻ പങ്കുവെച്ചു.
ഇത്തവണ ബി ജെ പി വലിയ പ്രതീക്ഷ പിന്തുണ വെയ്ക്കുന്ന മണ്ഡലമാണ് തൃശൂർ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. ടി എൻ പ്രതാപൻ 415089 വോട്ടുകളും നേടി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് സുരേഷ് ഗോപി. ഇക്കുറിയും മണ്ഡത്തിൽ സുരേഷ് ഗോപി തന്നെയായിരിക്കും മത്സരിക്കുക. ഇത് സംബന്ധിച്ച് ബി ജെ പി ഔദ്യോഗിക നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം തൃശൂരിൽ തന്നെ മത്സരിക്കാനുള്ള താത്പര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അതിനിടെ യു ഡി എഫിന് വേണ്ടി ടിഎൻ പ്രതാപൻ തന്നെയായിരിക്കും ഇറങ്ങുക. ഇത്തവണ ലോക്സഭ പോരാട്ടത്തിന് ഇല്ലെന്ന് പ്രതാപൻ നിലപാട് വ്യക്തമാക്കിയിരുന്നുവെങ്കിലും മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രചരണം നടത്താൻ പ്രതാപന് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications