ശ്രീനിവാസൻ പിറവത്ത് കിഴക്കമ്പലം ട്വന്റി-20യുടെ സ്ഥാനാർത്ഥി? അവരുടെ മുന്നേറ്റം കാണാതെ പോകരുതെന്ന് നടൻ
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് - വലത് മുന്നണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ട്വന്റി-20 കിഴക്കമ്പലം കാഴ്ച വെച്ചത്. 5 വര്‍ഷം കൊണ്ട് നാല് പഞ്ചായത്തുകളില്‍ ഭരണം പിടിക്കുന്ന തരത്തിലാണ് ട്വന്റി-20 കിഴക്കമ്പലം വളര്‍ന്നത്.
ഇനി നിയമസഭാ തിരഞ്ഞെടുപ്പിലും ട്വന്റി-20 കിഴക്കമ്പലം പരീക്ഷണത്തിന് ഇറങ്ങുകയാണ്. നടനും സംവിധായകനുമായ ശ്രീനിവാസന് പിറവം നിയോജക മണ്ഡലത്തില്‍ ട്വന്റി-20 കിഴക്കമ്പലം സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രചാരണം. മത്സരിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കി ശ്രീനിവാസന് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
ഞെട്ടിച്ച വിജയം
2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ട്വന്റി-20 കിഴക്കമ്പലം വരവറിയിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഞെട്ടിച്ച് ട്വന്റി-20 കിഴക്കമ്പലം ഭരണം പിടിച്ചു. 19ല്‍ 17 സീറ്റും ട്വന്റി-20 കിഴക്കമ്പലം നേടിയിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കാനിറങ്ങി ട്വന്റി-20 കിഴക്കമ്പലം.
നാല് പഞ്ചായത്തിൽ ഭരണം
ഇക്കുറി ഒന്നില്‍ നിന്ന് നാലിലേക്ക് വിജയം ഉയര്‍ത്തുകയും ചെയ്തു കിഴക്കമ്പലം കൂടാതെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് ട്വന്റി-20 കിഴക്കമ്പലം ഭരണം പിടിച്ചത്. അതും ഐക്കരനാട്ടിലെ 14 സീറ്റിലും വിജയിച്ച് പ്രതിപക്ഷമില്ലാത്ത പഞ്ചായത്ത് ഭരണ സമിതിയാവുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്വന്റി-20 കിഴക്കമ്പലം പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലും
നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മാത്രം ആയിരിക്കില്ല ട്വന്റി-20 കിഴക്കമ്പലം മത്സരിക്കുക. എറണാകുളത്തിന് പുറത്തും ട്വന്റി-20 കിഴക്കമ്പലം ഭാഗ്യ പരീക്ഷണം നടത്തിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 കിഴക്കമ്പലം വിജയിച്ച നാല് പഞ്ചായത്തുകളും ഉള്‍പ്പെടുന്നത് കുന്നത്തുനാട് നിയോജക മണ്ഡലത്തിലാണ്. ഈ സീറ്റില്‍ ട്വന്റി-20 കിഴക്കമ്പലം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും.
കോൺഗ്രസുമായി ചർച്ച?
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി-20 കിഴക്കമ്പലം നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ട്വന്റി-20 കിഴക്കമ്പലത്തിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ആയ കിറ്റക്സ് ഗാര്‍മെന്റസ് ഉടമ സാബു ജേക്കബുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ ചര്‍ച്ച നടത്തിയതായാണ് വാര്‍ത്തകള്‍ വന്നത്.
മുന്നേറ്റം കാണാതെ പോകരുത്
ഇടത്- വലത് മുന്നണികള്‍ക്ക് വെല്ലുവിളിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന ട്വന്റി-20 കിഴക്കമ്പലത്തിന്റെ പിറവത്തെ സ്ഥാനാര്‍ത്ഥിയായി നടന് ശ്രീനിവാസന് എത്തുമെന്ന് പ്രചാരണം നടക്കുന്നുണ്ട്. കിഴക്കമ്പലം ട്വന്റി-20യുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ശ്രീനിവാസന് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അവരുടെ മുന്നേറ്റം കാണാതെ പോകരുതെന്നും ശ്രീനിവാസന് പറയുന്നു.
ആരും ആവശ്യപ്പെട്ടിട്ടില്ല
കിഴക്കമ്പലം ട്വന്റി-20യെ കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടാവും തന്നെ അവരുടെ സ്ഥാനാര്‍ത്ഥിയാക്കി പ്രചാരണം നടത്തുന്നത് എന്നും ശ്രീനിവാസന് പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല. മത്സരിക്കണം എന്നാവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന് വ്യക്തമാക്കി.
തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ
പൊതുജനത്തെ കൊള്ളയടിക്കുന്ന നിലവിലെ രാഷ്ട്രീയ സംവിധാനം മാറുന്ന കാലത്ത് മത്സരിക്കുന്ന കാര്യം താന്‍ ആലോചിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നു. എന്നാല്‍ മത്സരിക്കാന്‍ തനിക്ക് താല്പര്യം ഇല്ലെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു എന്നും ശ്രീനിവാസന് വെളിപ്പെടുത്തി.
ജനങ്ങളെ ചൂഷണം ചെയ്യുന്നവർ
സംസ്ഥാനത്ത് നിലവിലുളള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ് ഇവിടുത്തെ മുന്നണികള്‍. സാധാരണക്കാരുടെ ബലഹീനതകളെ മുതലെടുത്ത് കൊണ്ടാണ് അവര്‍ ഭരിക്കുന്നത്. കൊവിഡ് കാരണം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ആ സമയത്ത് ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടിയവര്‍ക്ക് ഭക്ഷ്യ കിറ്റ് വലിയ ആശ്വാസമായി.
രാഷ്ട്രീയ വിരോധിയായി ചിത്രീകരിക്കുന്നു
കൊവിഡ് കാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത് നല്ല കാര്യമാണ്. അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. എന്നാല്‍ ജനങ്ങളുടെ നികുതിപ്പണം എടുത്താണ് കിറ്റ് വിതരണം നടത്തുന്നത് എന്നുളള വസ്തുത നിഷേധിക്കാനാകുമോ എന്നും ശ്രീനിവാസന് ചോദിച്ചു. ഇടത്-വലത് മുന്നണികള്‍ നടത്തുന്ന അഴിമതിയുടെ കാര്യം പറയുന്നത് കൊണ്ട് തന്നെ രാഷ്ട്രീയ വിരോധിയായി ചിത്രീകരിക്കുന്നുവെന്നും ശ്രീനിവാസന് പറയുന്നു.