'വ്യാജ സർട്ടിഫിക്കറ്റ് കച്ചവട മാഫിയയെ പറ്റി അന്വേഷിക്കാൻ സർക്കാർ തയ്യാറുണ്ടോ'; ചോദ്യങ്ങളുമായി സന്ദീപ് വാര്യർ
കൊച്ചി: കായിക മേഖലയിലെ കൊടിയ അഴിമതിയുടെ രക്ത സാക്ഷിയാണ് നിദ ഫാത്തിമയെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ദേശീയ മത്സരങ്ങളുടെ പേരിൽ നടത്തുന്ന വ്യാജ സർട്ടിഫിക്കറ്റ് കച്ചവട മാഫിയയെ പറ്റി അന്വേഷിക്കാൻ സർക്കാർ തയ്യാറുണ്ടോയെന്നും സന്ദീപ് ചോദിച്ചു. വിഷയത്തിൽ സർക്കാരിനോട് നിരവധി ചോദ്യങ്ങളും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു. വായിക്കാം

ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ( അണ്ടർ 14) മത്സരങ്ങളിൽ പങ്കെടുക്കാൻ കേരള സൈക്കിൾ പോളോ അസോസിയേഷൻ എന്ന സംഘടന മുഖാന്തിരം നാഗ്പൂരിൽ എത്തിയ നിദ ഫാത്തിമ എന്ന കുഞ്ഞിന്റെ മരണം ദുഃഖകരവും സംഭവിക്കാൻ പാടില്ലാത്ത ദുരന്തവുമാണ് . നിദാ ഫാത്തിമയുടെ മാതാ പിതാക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.നമ്മുടെ സംസ്ഥാനത്തെ കായിക മേഖലയിലെ കൊടിയ അഴിമതിയുടെ രക്ത സാക്ഷിയാണ് നിദ ഫാത്തിമ . കേരള സർക്കാർ ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട് .

1) ദേശീയ ഫെഡറേഷൻ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ അംഗീകാരം 2013 ൽ റദ്ദ് ചെയ്തത് എന്തിന് ? എന്തിനാണ് ഒരു സംസ്ഥാനത്ത് നിന്നും രണ്ടു അസോസിയേഷൻ ടീമുകളെ അയക്കുന്നത് ? സന്തോഷ് ട്രോഫിക്കോ രഞ്ജി ട്രോഫിക്കോ ഇത് പോലെ രണ്ട് കേരള ടീമുകളെ അയക്കാൻ പറ്റുമോ ?
2) 10 വയസ്സ് മാത്രം പ്രായമുള്ള , സൈക്കിൾ പോളോ എന്ന് കേട്ടിരിക്കാൻ പോലും സാധ്യത ഇല്ലാത്ത പ്രായത്തിലുള്ള ഒരു കൊച്ചു കുട്ടി , അതും പത്തോ പന്ത്രണ്ടോ മാസത്തെ മാത്രം പരിശീലനമുള്ള ഒരു കുട്ടിയെ പതിനാല് വയസ്സ് പ്രായമുള്ളവരെ ഉൾക്കൊള്ളിക്കാവുന്ന സംസ്ഥാന ടീമിൽ ഉൾപ്പെടുത്തിയതിന്റെ യുക്തി എന്താണ് ? അത് സൂചിപ്പിക്കുന്നത് കേരള സൈക്കിൾ ഫെഡറേഷൻ തട്ടിക്കൂട്ട് ടീമിനെ ആണ് അയക്കുന്നത് എന്നല്ലേ ? പതിനാല് വയസ്സുള്ള കുട്ടികളുടെ ഒരു ടീം പോലും സെറ്റ് ചെയ്യാൻ കഴിവില്ലാത്ത കേരള സൈക്കിൾ പോളോ അസോസിയേഷൻ ഹൈക്കോടതിയിൽ പോയി കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ഉണ്ടെന്ന് കാണിച്ച് അയക്കുന്ന ടീമുകളെ 2015 ന് ശേഷം മത്സര വേദിയുടെ പരിസരത്തെങ്കിലും അടുപ്പിച്ചിട്ടുണ്ടോ ? ഇത്തവണ നിദയുടെ ദൗർഭാഗ്യകരമായ മരണത്തിന്റെ പാശ്ചാത്തലത്തിൽ അല്ലേ പ്രവേശനം കിട്ടിയത് ?

3) സ്പോർട്സ് കൗൺസിൽ അംഗീകാരം കാണിച്ച് ഹൈക്കോടതി അനുമതി ലഭിച്ചെങ്കിലും കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള സൈക്കിൾ പോളോ അസോസിയേഷൻ അയക്കുന്ന തട്ടിക്കൂട്ട് ടീമിനെ ദേശീയ ഫെഡറേഷൻ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറില്ല എന്നതല്ലേ സത്യം ?
4 ) ദേശീയ മത്സരങ്ങളിൽ പങ്കെടുത്തതായി വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുൻ മന്ത്രിയുടെ മകൾ എംബിബിഎസ് അഡ്മിഷൻ നേടിയത് അന്വേഷിക്കുമോ ? ദേശീയ മത്സരങ്ങളുടെ പേരിൽ നടത്തുന്ന വ്യാജ സർട്ടിഫിക്കറ്റ് കച്ചവട മാഫിയയെ പറ്റി അന്വേഷിക്കാൻ സർക്കാർ തയ്യാറുണ്ടോ ?

5) കേരള സൈക്കിൾ പോളോ അസോസിയേഷൻ എന്ന തട്ടിക്കൂട്ട് സംഘടനക്ക് പിറകിലുള്ള സിപിഎം മുൻ കുണ്ടന്നൂർ എംഎൽഎയുടെ റോൾ അന്വേഷിക്കുമോ ?
ദേശീയ സൈക്കിൾ ഫെഡറേഷൻ കേരള സൈക്കിൾ പോളോ അസോസിയേഷന് ബൈലോ പ്രകാരം അംഗീകാരം ഇല്ലെന്ന് കാണിച്ച് 09.08.2022 ന് അയച്ച കത്ത് ഇതോടൊപ്പം പുറത്ത് വിടുന്നു . നിദ ഫാത്തിമ എന്ന കൊച്ചു മോളുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ പുറത്ത് കൊണ്ട് വരണം . കേരള സൈക്കിൾ പോളോ അസോസിയേഷൻ മുഖേന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു എന്ന പേരിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി എംബിബിഎസ് ഉൾപ്പെടെ വിവിധ കോഴ്‌സുകളിൽ അഡ്മിഷൻ നേടിയവരുടെ പേര് വിവരങ്ങൾ പുറത്ത് വരട്ടെ .












Click it and Unblock the Notifications