വീട്ടിൽ പോയി ലക്ഷ്മി ചേച്ചിയെ കണ്ടു, വികാരഭരിതമായ കുറിപ്പുമായി ഇഷാൻ ദേവ്, കണ്ണീരുണങ്ങാതെ കേരളം
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിന്‍ നാദം നിലച്ചിട്ട് നവംബര്‍ 2ന് ഒരു മാസം തികഞ്ഞു. കേരളം പക്ഷേ ഇപ്പോഴും ബാലഭാസ്‌കറിനെ പഴയതിലും ശക്തമായിത്തന്നെ ഓര്‍ത്തിരിക്കുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമടക്കം ആർക്കും ആ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല.
മാന്ത്രിക വയലിനുമായി ഏതെങ്കിലും ഒരു വേദിയില്‍ ബാലു പ്രത്യക്ഷപ്പെടുമെന്ന് ഇപ്പോഴും ഓരോരുത്തരും പ്രതീക്ഷിക്കുന്നു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളായ ഇഷാന്‍ ദേവിന്റെയും സ്റ്റീഫന്‍ ദേവസ്സിയുടേയും ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോഴും കാണാം ആളുകള്‍ ബാലുവില്ലാത്തതിന്റെ വേദനകള്‍ പങ്കുവെയ്ക്കുന്നതും ലക്ഷ്മിയെക്കുറിച്ച് അന്വേഷിക്കുന്നതും. അവര്‍ക്കെല്ലാം ഉത്തരം ഇഷാന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.
വേദന തീരാതെ ഉറ്റവർ
ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ബാന്‍ഡിലെ അംഗവുമാണ് ഗായകനായ ഇഷാന്‍ ദേവ്. ബാലഭാസ്‌കറിന്റെ മരണം ഏറ്റവും വലിയ ആഘാതമായി മാറിയവരില്‍ ഒരാള്‍. വാഹനാപകടത്തില്‍ നിന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ തന്നെ സ്റ്റീഫന്‍ ദേവസ്സിയും ഇഷാന്‍ ദേവും അടക്കമുളള സുഹൃത്തുക്കള്‍ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച് കൊണ്ടിരുന്നു.
ലക്ഷ്മിയെ കണ്ട് ഇഷാൻ
ലക്ഷ്മി ആശുപത്രി വിട്ട് വീട്ടിലെത്തിയെന്നും വേഗത്തില്‍ തന്നെ സുഖം പ്രാപിക്കുമെന്നും ലക്ഷ്മിയുടെ ഡോക്ടറുമായി സംസാരിച്ച ശേഷം സ്റ്റീഫന്‍ ദേവസ്സി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. ഇഷാന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ലക്ഷ്മിയെ കുറിച്ചാണ്. തിരുവനന്തപുരത്തെ വീട്ടിലെത്തി ലക്ഷ്മിയെ കണ്ടതിന് ശേഷമാണ് ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചേച്ചി അമ്മയ്ക്ക് തുല്യം
ഇഷാൻ ദേവ് പറയുന്നു: ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ്, ലക്ഷ്‌മി ചേച്ചി അന്ന് മുതൽ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്. വീട്ടിൽ പോയി ചേച്ചിയെ കണ്ടു, അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു.. എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നിൽ പോയി കരഞ്ഞു ശീലമില്ല, ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്ക് സ്ഥാനമില്ല. ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.
ഇനിയും കരുതലും പ്രാർത്ഥനയും വേണം
ആരോഗ്യം, മനസ്സ് എല്ലാം ഒന്ന് തെളിയാൻ ഈശ്വരൻ തുണയാകണം. അമ്മയും ചേച്ചിയും, പരിചരണത്തിന് നഴ്സും ഉണ്ട്. സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണൻ പലപ്പോഴും ചേച്ചിയെ. അത്രയെ ഉള്ളു. ആയിരങ്ങളുടെ അഭ്യർത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത്. നിങ്ങൾ കാണിക്കുന്ന കരുതലും പ്രാർത്ഥനയും ഇനിയുമുണ്ടാകണം. മീഡിയയിൽ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക, ഇത് ഞങ്ങൾക്ക് ജീവിതമാണ് ന്യൂസ് അല്ല എന്നാണ് ഇഷാൻ ദേവ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ജീവിതത്തിലേക്ക് തിരികെ
പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ലക്ഷ്മി കഴിഞ്ഞ ആഴ്ചയാണ് ആശുപത്രി വിട്ടത്. ബാലഭാസ്‌കറും മകളും തനിക്കൊപ്പം ഇല്ല എന്ന യാഥാര്‍ത്ഥ്യം ലക്ഷ്മി ഉള്‍ക്കൊണ്ട് വരുന്നേ ഉളളൂ. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വീണ്ടെടുക്കാന്‍ ലക്ഷ്മിക്ക് കൂടുതല്‍ സമയം വേണ്ടി വന്നേക്കും.
കേരളത്തെ നടുക്കിയ ദുരന്തം
വെന്റിലേറ്ററിലും ഐസിയുവിലുമായി ഒരു മാസത്തോളമാണ് ലക്ഷ്മി ചികിത്സയില്‍ കഴിഞ്ഞത്. ഇപ്പോള്‍ ലക്ഷ്മി സാധാരണ പോലെ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. വലത് കാലിലെ പരിക്ക് പൂര്‍ണമായും ഭേദമാകാത്തത് കൊണ്ട് ലക്ഷ്മിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറിന്റെ സുഹൃത്തും ഡ്രൈവറുമായ അര്‍ജുന്‍ നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു. സെപ്റ്റംബര്‍ അവസാനവാരത്തിലാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പളളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റ്
ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബാലഭാസ്കറിന്റെയും തേജസ്വിനിയുടേയും മരണം: കാർ 80 കിലോമീറ്ററിലും വേഗത്തിൽ, ശാസ്ത്രീയ വഴിയിൽ പോലീസ്