ഐസിസ്: കൂടുതല്‍ പേര്‍ എന്‍ഐഎ വലയില്‍; കുറ്റ്യാടിയിലെ പള്ളി ഖത്തീബും നിരീക്ഷണത്തിൽ?
കോഴിക്കോട്: ഐസിസ് ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ ആറു പേര്‍ അറസ്റ്റിലായതിന്റെ തുടര്‍ച്ചയായി അന്വേഷണം കൂടുതല്‍ മേഖലകളിലേയ്ക്ക്. ഐസിസിനോട് താല്‍പ്പര്യമുള്ള കൂടുതല്‍ യുവാക്കളെയും ഒപ്പം കുറ്റ്യാടിയിലെ ഒരു പള്ളി ഖത്തീബിനെയും എന്‍ഐഎ നിരീക്ഷിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എന്‍ഐഎ നിരീക്ഷണം മാസങ്ങളോളം; ഐസിസ് ബന്ധത്തിന്റെ കഥകേട്ട് അമ്പരന്ന് കുറ്റ്യാടിക്കാര്‍
ഭൂമിയില്‍ ലൈംഗിക അടിമകള്‍... സ്വര്‍ഗത്തില്‍ കന്യകമാര്‍!!! ഇന്ത്യയിലും ഐസിസിന്റെ വാഗ്ദാനം ഇത് തന്നെ
ഐസിസിനോട് ആഭിമുഖ്യം, സ്വഭാവത്തില്‍ കാര്‍ക്കശ്യം... ചെറുപ്പക്കാരുടെ രീതികള്‍ ഇങ്ങനെ...
കുറ്റ്യാടിയില്‍ പുതുതായി നിര്‍മിക്കപ്പെട്ട ഒരു പള്ളിയുടെ ഖതീബാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്. ഇദ്ദേഹത്തിന്റെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ മതവിദ്വേഷം സൃഷ്ടിക്കുന്നതായും തീവ്രനിലപാട് വെച്ചുപുലര്‍ത്തുന്നതായും നാട്ടുകാര്‍ നേരത്തെത്തന്നെ ആരോപിച്ചിരുന്നു.
ഓണാഘോഷത്തിന് ഇതരമതസ്ഥര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതുപോലും നിഷിദ്ധമെന്ന് പ്രചരിപ്പിക്കുന്ന പ്രഭാഷകനെതിരെ നാട്ടുകാര്‍ സംഘടിച്ച് കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍, ഖതീബിനെ ഒഴിവാക്കാന്‍ കമ്മിറ്റി തയ്യാറായില്ല.
ഖത്തീബ്
കുറ്റ്യാടിയിലെ പള്ളി ഖത്തീബും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മതവിദ്വേഷം സംബന്ധിച്ച് ഇദ്ദേഹത്തിനെതിരെ നേരത്തേയും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മാറ്റി, തിരിച്ചെത്തി
ഇടക്കാലത്ത് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഖതീബിനെ മാറ്റിയിരുന്നു. പക്ഷേ വീണ്ടും കുറ്റ്യാടിയില്‍ത്തന്നെ തിരിച്ചെത്തുകയായിരുന്നു. പള്ളി കമ്മിറ്റിയില്‍ ആര്‍ക്കെങ്കിലും ഇയാളോട് പ്രത്യേക മമതയുണ്ടോ എന്നും , ഐസിസ് ആശയം പ്രചരിപ്പിക്കണമെന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ തിരികെ കൊണ്ടുവരുന്നതാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന
പിടിയിലായവര്‍
ഐസിസ് ബന്ധത്തിന്റെ പേരില്‍ കുറ്റ്യാടിയില്‍ പിടിയിലായ രണ്ടു യുവാക്കളും ഈ ഖത്തീബിന്റെ കടുത്ത അനുയായികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീവ്രചിന്താഗതികള്‍ ഇവരില്‍ ഉടലെടുക്കാന്‍ ഇയാളുടെ പ്രസംഗങ്ങള്‍ ഒരുപരിധിവരെ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
തീവ്രവാദം?
ഖത്തീബുമായുള്ള അടുപ്പത്തിന് ശേഷമാണ് യുവാക്കള്‍ കൂടുതല്‍ തീവ്രമായ ആശയങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയതും അതിന്റെ പേരില്‍ കൂട്ടായ്മ രൂപപ്പെടുത്തിയതും എന്നും പറയപ്പെടുന്നു. യുവാക്കളെ ഇത്തരം കൂട്ടായ്മയിലേക്ക് എത്തിച്ച ഏതാനും പേരെയും എന്‍ഐഎ തിരയുന്നുണ്ട്. ഇവരും ഇതേ പള്ളിയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഇപ്പോള്‍ വിദേശത്തുള്ള ഇവരുടെ തീവ്രവാദ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഐഎ.
പ്രസംഗവും സ്വഭാവവും
താടിവെക്കല്‍, സ്ത്രീകള്‍ മുഖംമറയ്ക്കല്‍, പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ നെരിയാണിക്കു മുകളിലാക്കല്‍, ഓണസദ്യ കഴിക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ വളരെ കാര്‍ക്കശ്യം പുലര്‍ത്തുന്ന രൂപത്തിലുള്ളതാണ് ഖതീബിന്റെ പ്രഭാഷണങ്ങള്‍. ഇതുപോലെ തന്നെയാണ് അറസ്റ്റിലായ യുവാക്കളുടെ രീതികളും.
ആകൃഷ്ടരായവര്‍
ഖത്തീബിന്‍റെ പ്രഭാഷണത്തിന്റെ ആകൃഷ്ടരായി ഇതേ നിലപാടുകള്‍ സ്വീകരിച്ചവര്‍ വേറെയും ഉണ്ട് എന്നാണ് സൂചനകള്‍. എന്നാല്‍, അവര്‍ക്കെല്ലാം ഐഎസ് ബന്ധമുണ്ടെന്ന് എന്‍ഐഎ കരുതുന്നില്ല. കേവലം പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായവര്‍ മാത്രമാണവര്‍.
എല്ലാവരും ഐസിസ് അല്ല
എല്ലാവരേയും എല്ലാവരെയും ഒറ്റയടിക്ക് ഐഎസ് ബന്ധമാരോപിച്ച് കസ്റ്റഡിയില്‍ എടുക്കാതിരിക്കാന്‍ എന്‍ഐഎ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. മാസങ്ങളോളമുള്ള നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എന്‍ഐഎ തീവ്ര ചിന്താഗതിക്കാര്‍ക്കായി വലവിരിക്കുന്നത്.