ഇസ്രായേൽ സേനയ്ക്ക് യൂണിഫോം തയ്ക്കില്ല, ഇത് മാനവികതയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് പി ജയരാജൻ
കണ്ണൂർ: പലസ്തീന് നേർക്ക് നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ സേനയ്ക്ക് യൂണിഫോം വിതരണം ചെയ്യുന്നത് നിർത്തി വെച്ച കണ്ണൂരിലെ മരിയ അപ്പാരല്‍സ് കമ്പനിയെ അഭിനന്ദിച്ച് പി ജയരാജൻ. . തൊഴിലാളി ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനമാണിതെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത് മാനവികതയുടെ രാഷ്ട്രീയ തീരുമാനമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്: 'ലോകം ഇന്ന് പലസ്തീനിലേക്കും ഗസ്സയിലേക്കും ഉറ്റുനോക്കുകയാണ്. ഐക്യരാഷ്ട്രസഭയെ പോലും നോക്കുകുത്തിയാക്കി, യുദ്ധചരിത്രങ്ങളിൽ കേട്ടുകേൾവിയില്ലാത്ത വിധം ആശുപത്രികളെയും കുഞ്ഞുങ്ങളെയും ആരോഗ്യ പ്രവർത്തകരെയും സ്ത്രീകളെയും ആയുധബലത്തിൻ്റെ അഹന്തയിൽ ബോംബും റോക്കറ്റും ഉപയോഗിച്ച് നിശ്ശേഷമായി തകർക്കുകയാണ് ഇസ്രയേൽ.

മുതലാളിത്ത രാജ്യങ്ങളുടെ ഉറച്ച പിന്തുണ ലോകത്തെ വിറങ്ങലിപ്പിക്കുന്ന ഈ വംശീയ ഉന്മൂലത്തിന് ഉണ്ട്.ഇന്ത്യൻ നിലപാടും നിർഭാഗ്യവശാൽ മറ്റൊന്നല്ല. ഗാന്ധിജിയുടെ ഇന്ത്യ സമാധാനത്തിൻ്റെ ചർച്ചകൾക്കായിരുന്നു മുൻകൈയെടുക്കേണ്ടത്. ഇവിടെയാണ് കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വ്യവസായ കേന്ദ്രത്തിലുള്ള ഉള്ള വസ്ത്ര കമ്പനിയുടെ തീരുമാനം മാതൃകാപരമായ ഒരു പ്രവർത്തനമായി മാറുന്നത്.
നിരവധി വിദേശ രാജ്യങ്ങളിലേക്ക് പോലീസ് / പട്ടാള യൂണിഫോം ഉയർന്ന ക്വാളിറ്റി ഉറപ്പു വരുത്തി തന്നെ തയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഈ കമ്പനി ഞാൻ എം.എൽ.എ ആയ സന്ദർഭത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഇന്നേവരെ മികവുറ്റ രീതിയിലാണ് പ്രവർത്തനം. തൊഴിലാളികളുടെയും മാനേജ്മെൻറിൻ്റെയും പരസ്പര സമർപ്പണ തൊഴിൽ ബോധമാണ് ഈ കമ്പനിയുടെ വിജയം. ഇസ്രയേൽ പോലീസിൻ്റെ യൂണിഫോം തയ്ക്കുന്നതും കുറേ വർഷങ്ങളായി ഈ കമ്പനിയാണ്.
സമാധാനത്തിൻ്റെ ആഹ്വാനങ്ങളൊന്നും സ്വീകരിക്കാതെ ഇസ്രയേൽ ഗസ്സ സിവിലയന്മാരെ കൂട്ട ഉന്മൂലനത്തിന് വിധേയമാക്കുമ്പോൾ, തൽക്കാലം ഇസ്രയേൽ യൂണിഫോം അടിക്കണ്ട എന്ന തീരുമാനം എടുത്തിരിക്കുകയാണ് ഈ കമ്പനി. മരിയൻ അപ്പാരൽസ് എം ഡി തോമസ് ഓലിയേക്കലാണു ഈപ്രഖ്യാപനം നടത്തിയത്. ആയിരത്തി അഞ്ഞൂറിലധികം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നു.
ഇത് മാനവികതയുടെ രാഷ്ട്രീയ തീരുമാനമാണ്, 'രക്തപങ്കിലമായ വംശ ഉന്മൂലനം നിർത്തൂ "എന്ന് സമാധാനത്തിന് വേണ്ടി ആഗ്രഹിക്കുന്ന വ്യക്തികളും രാജ്യങ്ങളും തൊഴിലാളികളും അവരുടേതായ രീതിയിൽ വിളിച്ചു പറയുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും ജീവനറ്റ് പിടഞ്ഞു വീഴുമ്പോൾ ലാഭേച്ഛയേക്കാൾ വലുതാണ് , സമാധാനത്തിനു വേണ്ടിയുള്ള തൊഴിലാളികളുടെ സ്നേഹം നിറഞ്ഞ മനുഷ്യേച്ഛകൾ എന്ന് ഇതിലൂടെ വ്യക്തമാവുന്നു. തൊഴിലാളി ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനമാണിത്.
ലാഭത്തേക്കാൾ എത്രയോ വിലയുണ്ട് സമാധാനത്തിന് എന്ന് ആയുധം വിറ്റ് ലാഭമുണ്ടാക്കുന്ന ലാഭക്കൊതിയന്മാരായ മുതലാളിത്ത രാജ്യങ്ങളെ പഠിപ്പിക്കുന്നു, ഈ വസ്ത്ര കമ്പനി. 2007 ൽ തുടങ്ങിയ ഈ സ്ഥാപനത്തെ നിരുത്സാഹപ്പെടുത്താൻ പലരും ശ്രമിച്ചു. റെഡിമെയ്ഡ് ഗാര്മെന്റ്സ് സ്ഥാപനങ്ങൾ കേരളത്തിൽ , പ്രത്യേകിച്ചു കണ്ണൂരിൽ നടക്കില്ല എന്നാണു പലരും കരുതിയത്. പക്ഷെ പതിനഞ്ച് വർഷം വിജയകരമായിപിന്നിട്ട് ഇപ്പോഴാകട്ടെ ദേശാഭിമാനപരമായ തീരുമാനവും. ശ്രീ തോമസിന് ഹൃദയാഭിവാദ്യം....'












Click it and Unblock the Notifications