'നട്ടെല്ലിന് പരിക്കേറ്റെന്ന് അറിഞ്ഞത് ഇപ്പോൾ മാത്രം,വേറൊരു അറിവും ഇല്ല'; ഷീജയുടെ കുടുംബം പറയുന്നു
കണ്ണൂർ: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ മലയാളി നഴ്സ് ഷീജയുടെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് വിവരം ലഭിച്ചിട്ടില്ലെന്ന് അവരുടെ കുടുംബം. സർക്കാർ സംവിധാനങ്ങളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും ഷീജയേയോ അവർക്ക് ഒപ്പമുള്ളവരെയോ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സഹോദരിയും അമ്മയും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.
'അവളുടെ സർജറി കഴിഞ്ഞിട്ട് ഉച്ചക്ക് കാണിച്ച് തന്നിരുന്നു. രാത്രി ഒരു സർജറി കൂടെ വേണം അതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയാണെന്നാണ് പറഞ്ഞത്, വേറൊരു അറിവും ഇല്ല. അവളുടെ ഫോൺ വേറൊരാളുടെ കൈയ്യിലാണ്. അതുകൊണ്ട് ബന്ധപ്പെടാൻ പറ്റുന്നില്ല.

ശനിയാഴ്ച അവൾ വിളിച്ചിരുന്നു. രാത്രി അവളുടെ ഭർത്താവിനേയും വിളിച്ചിരുന്നു. മിസൈൽ വരുന്നുണ്ടെന്ന് ഏട്ടനോട് സംസാരിക്കുമ്പോൾ അവൾ പറഞ്ഞിരുന്നു. അവിടെ നിന്ന് മാറി നിൽക്കെന്ന് അപ്പോൾ ഏട്ടൻ പറഞ്ഞു. എന്നാൽ മറുപടിയൊന്നും പിന്നെ വന്നില്ല. പിന്നെ വിളിക്കുമ്പോൾ ഫോണ് കിട്ടിയില്ല, ആരേയും വിളിക്കാൻ കഴിഞ്ഞില്ല. സുഹൃത്തുക്കൾ കുറച്ച് കഴിഞ്ഞപ്പോൾ വിളിച്ച് പറഞ്ഞു ഫോൺ തെറിച്ച് പോയതാണെന്ന്. പിന്നെയാണ് പറയുന്നത് അവൾ ആശുപത്രിയിലാണെന്ന്', സഹോദരി പറഞ്ഞു.
'അമ്മേ എന്ന് വിളിച്ചു, ഞാൻ ഒകെയാണെന്ന് പറഞ്ഞു,കൈക്കും കാലിനും പരിക്ക് പറ്റിയെന്ന് മാത്രമാണ് ഞാൻ അറിഞ്ഞത്. ഇപ്പോഴാണ് നട്ടെല്ലിന് പരിക്ക് പറ്റിയതൊക്കെ അറിയുന്നത്', വേദനയോടെ അമ്മയും പറയുന്നു.
ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജാ ആനന്ദിനാണ് (41) മിസൈൽ ആക്രമണത്തിൽ പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്നും മിസൈൽ വരുന്നുണ്ടെന്നും ഷീജ ഭർത്താവിനോട് പറഞ്ഞിരുന്നു. തുടർന്ന് വലിയ ശബ്ദം കേൾക്കുകയും ഫോൺ സംഭാഷണം നിലയ്ക്കുകയുമായിരുന്നു. സൗത്ത് ഇസ്രയേലിലെ അഷ്‌കിലോണിൽ ഏഴുവർഷമായി ജോലിചെയ്യുകയാണ് ഷീജ.
ആക്രമണത്തിൽ ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. ഇവരുടെ ശസ്ത്രക്രിയ പൂർത്തിയായെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. അതിനിടെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണ സംഖ്യ ആയിരം കടന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയ്ക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹമാസ് നേതാക്കളെ വകവരുത്തുമെന്നാണ് സൈന്യത്തിൻറെ മുന്നറിയിപ്പ്. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്.












Click it and Unblock the Notifications