കഥയും കവിതയുമായി വീണ്ടും ധനമന്ത്രി, ഇത്തവണ സുഗതകുമാരിയും സാറാജോസഫും ബജറ്റ് പ്രസംഗത്തില്‍
ഓഖി ദുരന്തപാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് ഐസക്ക് സുഗതകുമാരിയുടെ കവിതകള്‍ ചൊല്ലിയത്
തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റ് അവതരണത്തിലും പതിവ് ശൈലി വിടാതെ ധനമന്ത്രി തോമസ് ഐസക്. കഥയും കവിതയുമൊക്കെയുമായി ബജറ്റ് അവതരണം വിരസമാക്കാതെ നിലനിര്‍ത്തുക എന്നത് അദ്ദേഹം എല്ലാ കാലവും ചെയ്തു പോരുന്ന ഒന്നായിരുന്നു.
ഇത്തവണ സുഗതകുമാരിയുടെ കവിതയും സാറാ ജോസഫിന്റെ നോവലുമായിരുന്നു ഐസക് ആദ്യം പരാമര്‍ശിച്ചത്. കടലും കാറ്റും തീരത്തിന് തീരത്തിന ഉയിര്‍നല്‍കുന്നവരാണെന്ന സുഗതകുമാരി ടീച്ചര്‍ പാടിയെന്ന് ഐസക് പറഞ്ഞു. ഓഖി ദുരന്തപാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് ഐസക്ക് സുഗതകുമാരിയുടെ കവിതകള്‍ ചൊല്ലിയത്. ഈ കവിതയോടെയാണ് അദ്ദേഹം ബജറ്റവതരണം തുടങ്ങിയത്.
സ്ത്രീകളുടെ അവസ്ഥയെ പറ്റി പറയവേ സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥി രചിച്ച കവിതയും ഐസക് പ്രത്യേകം പരാമര്‍ശിച്ചു. പത്താംക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയായിരുന്നു ധനമന്ത്രി എടുത്ത് പറഞ്ഞത്. കവിതയില്‍ പറയുന്നതുപോലുള്ള അധ്വാനത്തിനുള്ള അന്തസ് സ്ത്രീക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം കെആര്‍ മീരയുടെ ആരാച്ചാര്‍ വരെയുള്ള കൃതികളും അദ്ദേഹം പരാമര്‍ശിച്ചു. നേരത്തെ 2008ല്‍ പാത്തുമ്മയുടെ ആടും 2009ല്‍ തകഴിയുടെ കയറും 2017ല്‍ എംടിയുടെ പ്രസംഗത്തിന്റെ ഭാഗങ്ങളും ഐസക്കിന്റെ ബജറ്റില്‍ ഇടംപിടിച്ചിരുന്നു.
2010ല്‍ വൈലോപ്പള്ളിയുടെ കവിതയും 2011ല്‍ ഒഎന്‍വി ബജറ്റിനായി എഴുതിയ കവിതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിരസമായ ബജറ്റിനെ ഉണര്‍വുറ്റതാക്കാനാണ് സാഹിത്യപ്രഭാഷണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐസക് പറഞ്ഞിരുന്നു.