കാര്‍ഷിക മേഖല തളര്‍ച്ചയില്‍, കര്‍ഷകനും തൊഴിലാളിയും വളരുന്നില്ല, കൈവിടാതെ ധനമന്ത്രി
കേരള ആഗ്രോ ബിസിനസ് കമ്പനി കര്‍ഷകരെ സഹായിക്കുന്നതിനായി രൂപീകരിക്കും
തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രത്തെ പോലെ തന്നെ സംസ്ഥാനവും കാര്‍ഷിക മേഖലയെ കൈവിട്ടില്ല. പുതിയ സാമ്പത്തിക രീതികളൊന്നും കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാവില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പരോക്ഷമായി പറഞ്ഞത്. കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് പറഞ്ഞ ഐസക്ക് കൃഷിഭൂമിയും കര്‍ഷകനും തൊഴിലാളിയും വളരുന്നില്ലെന്ന് വ്യക്തമാക്കി.
ഇവര്‍ക്കും കൂടിയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. കശുവണ്ടി വ്യവസായത്തിന് 54.45 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡും അവതരിപ്പിക്കും. അതുപോലെ ഗുണമേന്‍മയുള്ള വിത്ത് കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ വേണ്ടി 21 കോടിയും വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള ആഗ്രോ ബിസിനസ് കമ്പനി കര്‍ഷകരെ സഹായിക്കുന്നതിനായി രൂപീകരിക്കും. അതോടൊപ്പം കേരളത്തിന്റെ തനതായ നാളികേര കൃഷിക്ക് 50 കോടി വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണത്തിന് 330 കോടിയും ക്ഷീരവികസനത്തിന് 107 കോടിയും വകയിരുത്തിയിട്ടുണ്ട്. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലം ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് 50 കോടി. വന്യജീവി ശല്യം തടയാനുള്ള നടപടികള്‍ക്ക് 100 കോടിയും വകയിരുത്തിയിട്ടുണ്ട്.
അതേസമയം ഭൂനികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. 2015ലെ ഭൂനികുതിയാണ് പുനസ്ഥാപിച്ചത്. ഇതുവഴി 100 കോടി രൂപ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് 71 കോടി വകയിരുത്തിയിട്ടുണ്ട്. പമ്പാ ആക്ഷന്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കാനും വരുന്ന സാമ്പത്തി വര്‍ൃഷം മൂന്നു കോടി മരങ്ങള്‍ നടാനും തീരുമാനിച്ചിട്ടുണ്ട്. തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്‍കാന്‍ നിയമവും കൊണ്ടുവരും.