ഉള്ളിലുള്ളതല്ലേ പുറത്ത് വരൂ; സ്ത്രീ വിരുദ്ധ നിലപാട് മനസിൽ സൂക്ഷിക്കുന്നത് അപകടകരം: മന്ത്രി ശൈലജ
തിരുവനന്തപുരം: ആരായാലും ശരി സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വച്ച് സൂക്ഷിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് ശരിയല്ല. പ്രത്യേകിച്ചും വലിയ നേതാക്കള്‍. ഉള്ളിലുള്ളതല്ലേ പുറത്ത് വരാന്‍ പറ്റൂ. ബലാത്സംഗം എന്ന് പറയുന്നത് സ്ത്രീകളെ ബലമായി കീഴ്പ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒന്നാണ്. മനുഷ്യ സമൂഹത്തിന് തന്നെ ഏറ്റവും അസഹനീയവും ഗുരുതരവുമായ കുറ്റകൃത്യമാണിത്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീയുടെ കുറ്റമാണോ ബലാത്സംഗം. സ്ത്രീകളുടെ അന്തസ് കുറവ് കൊണ്ടാണോ ആത്മഹത്യ ചെയ്യാത്തത്. അതിന് വിധേയയാകുന്ന സ്ത്രീ ഒരിക്കലും കുറ്റവാളിയല്ല. ബലാത്സംഗം ചെയ്യുന്ന ആളുകളാണ് കുറ്റവാളി. അവര്‍ ശിക്ഷിക്കപ്പെടണം. വലിയ ശാരീരികവും മാനസികവുമായ പ്രയാസമാണ് അവര്‍ അനുഭവിക്കുന്നത്. ആ സ്ത്രീകള്‍ ഉടന്‍ ആത്മഹത്യ ചെയ്യണമെന്ന് പറയുന്നത് അപകടകരമായിട്ടുള്ള മനസുള്ളവര്‍ക്കേ കഴിയൂ. ഇത് അങ്ങയറ്റത്തെ തെറ്റാണ്.
ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യം. പക്ഷെ ഇടയ്ക്കിടയ്ക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമൊക്കെയാണ് നോക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെയാണ് മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തായിരുന്നു പരാമര്‍ശം.
ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമ്മുക്ക് മനസിലാക്കാം. എന്നാല്‍ ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കും. അല്ലേങ്കില്‍ ഒരിക്കല്‍ പോലും അത് ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യമാണ് നമ്മുക്ക് മുന്നിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിക്കുന്ന സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ രംഗത്ത് വരാമെന്ന് വിചാരിക്കണ്ട. അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.