രണ്ടും കൽപ്പിച്ച് പിജെ ജോസഫ്, യുഡിഎഫിലേക്ക് ജോസിന്റെ മടക്കം എളുപ്പമല്ല! ചർച്ച ഉടനില്ലെന്ന് ലീഗ്!
തിരുവനന്തപുരം: രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണിക്ക് അനുവദിച്ച് കൊടുത്തതോടെ പിജെ ജോസഫും യുഡിഎഫും അങ്കലാപ്പിലായിരിക്കുകയാണ്. പാര്‍ട്ടിയോ പേരോ ചിഹ്നമോ ഇല്ലാത്ത പിജെ ജോസഫിനെ വേണോ അതോ നേരത്തെ പുറത്താക്കിയ ജോസ് കെ മാണിയെ തിരിച്ചെടുക്കണോ എന്നുളള കണ്‍ഫ്യൂഷനിലാണ് കോണ്‍ഗ്രസ്.
ജോസ് കെ മാണിയെ പൂര്‍ണമായും വിട്ട് കളഞ്ഞിട്ടില്ല എന്നുളള സൂചനകള്‍ നേതാക്കള്‍ ഇതിനകം പുറത്ത് വിട്ടിട്ടുണ്ട്. ലീഗ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ജോസ് കെ മാണിയെ തിരികെ യുഡിഎഫിലെത്തിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് പിജെ ജോസഫ്. വിശദാംശങ്ങള്‍ ഇങ്ങനെ..
അപ്രതീക്ഷിത ട്വിസ്റ്റ്
ജോസ്-ജോസഫ് തര്‍ക്കം കേരള കോണ്‍ഗ്രസില്‍ മുറുകിയപ്പോള്‍ പിജെ ജോസഫിനൊപ്പമാണ് യുഡിഎഫ് നിന്നത്. ജോസ് വിഭാഗത്തെ പുറത്താക്കുകയും ചെയ്തു. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും മുന്നണി തീരുമാനം ലംഘിച്ചതോടെ ജോസ് വിഭാഗത്തിന് എതിരെ നടപടിയെടുക്കാനും യുഡിഎഫ് തീരുമാനിച്ചു. എന്നാല്‍ രണ്ടില ജോസിന് കിട്ടിയത് അപ്രതീക്ഷിത ട്വിസ്റ്റ് ആയിരിക്കുകയാണ്.
വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല
ഇതോടെ ജോസ് കെ മാണിക്കെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച യോഗം യുഡിഎഫ് ചേര്‍ന്നില്ല. മാത്രമല്ല ജോസ് കെ മാണിയെ തിരികെ കൊണ്ട് വരാനുളള കരുക്കള്‍ നീക്കിത്തുടങ്ങുകയും ചെയ്തു. ജോസ് കെ മാണിക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയിരിക്കുന്നത്.
നോട്ടം ഇടത് പാളയത്തിലേക്ക്
യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണിയുടെ നോട്ടം ഇടത് പാളയത്തിലേക്കാണ്. എന്നാല്‍ സിപിഐയും എന്‍സിപിയും ജോസിന് മുന്നില്‍ വിലങ്ങ് തടിയായി നില്‍ക്കുകയാണ്. ജോസ് കെ മാണി വരുന്നതിനോട് എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് താല്പര്യം. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം കോട്ടയത്തുണ്ടാകുന്ന മുന്നേറ്റമാണ് സിപിഎം ലക്ഷ്യമിടുന്നത്.
ഏറെക്കുറെ അസാധ്യം
ജോസ് കെ മാണിയെ എല്‍ഡിഎഫിന് വിട്ട് കൊടുക്കാന്‍ യുഡിഎഫ് തയ്യാറായേക്കില്ല. കൂടെ നിര്‍ത്തിയ പിജെ ജോസഫിനെ കളഞ്ഞ് ജോസിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ജോസും ജോസഫും ഒരുമിച്ച് ഇനി യുഡിഎഫില്‍ ഉണ്ടാവുക എന്നത് ഏറെക്കുറെ അസാധ്യമാണ്.
Recommended Video
അയോഗ്യതാ നീക്കം
ചിഹ്നം അനുവദിച്ച് കിട്ടിയതോടെ ഔദ്യോഗിക പക്ഷമായി മാറിയ ജോസ് കെ മാണി വിഭാഗം പിജെ ജോസഫിനും മോന്‍സ് ജോസഫിനും എതിരെ അയോഗ്യതാ നീക്കത്തിന് ഒരുങ്ങുകയാണ്. പാര്‍ട്ടി വിപ്പ് ലംഘിച്ചു എന്നാരോപിച്ചാണ് നീക്കം. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ജോസ് കെ മാണിക്ക് മുന്നേ ജോസഫ് ഇടത് പാളയത്തില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല.
ഒരു മരണക്കളി
പിജെ ജോസഫ് നേരത്തെയും ഇടത് ക്യാമ്പില്‍ ഉണ്ടായിരുന്നതാണ്. ജോസിനോളം എതിര്‍പ്പ് ജോസഫിനോട് സിപിഐക്കോ എന്‍സിപിക്കോ ഉണ്ടാകാനിടയില്ല. ഇടത് മുന്നണിയിലേക്ക് പോകുന്നത് ജോസിനെ സംബന്ധിച്ച് ഒരു മരണക്കളിയാണ്. കാരണം ഇടതുമായി കൂട്ട് ചേരുമ്പോള്‍, പണ്ട് ബാര്‍കോഴയുടെ പേരില്‍ കെഎം മാണിയെ സിപിഎം വേട്ടയാടിയത് പൊറുക്കാന്‍ അണികള്‍ തയ്യാറാകുമോ എന്ന ആശങ്ക ജോസ് പക്ഷത്തിനുണ്ട്.
ചര്‍ച്ച ഉടനില്ലെന്ന് കുഞ്ഞാലിക്കുട്ടി
ചിഹ്നം അനുവദിച്ച് കിട്ടിയതോടെ ജോസ് പക്ഷത്തിന് വിശപേശലില് മുന്‍തൂക്കം കിട്ടിയിരിക്കുകയാണ്. നിയസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഹതത്തില്‍ അടക്കം തീരുമാനമെടുത്തേ ജോസ് മുന്നണി തീരുമാനിക്കാനിടയുളളൂ. ജോസ് കെ മാണിയുമായി ചര്‍ച്ച നടത്താന്‍ പികെ കുഞ്ഞാലിക്കുട്ടിയെ ആണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ച ഉടനില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എളുപ്പത്തില്‍ തിരികെ വരാന്‍ കഴിയില്ല
ജോസ് കെ മാണിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം. ഒരു ഘടകകക്ഷിയും അതിനായി ശ്രമിക്കുന്നില്ല. വിപ്പ് ലംഘനം നടത്തിയവര്‍ക്ക് എളുപ്പത്തില്‍ തിരികെ വരാന്‍ കഴിയില്ല. നല്ല കുട്ടികളായി വന്നാല്‍ ജോസ് വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചെടുക്കാമെന്നും പിജെ ജോസഫ് പറഞ്ഞു.