'പ്രതിപക്ഷം അല്ല, ബിജെപിയാണ് ഊരാക്കുടുക്കിൽപ്പെട്ടിരിക്കുന്നത്'; തോമസ് ഐസക്
ബിജെപിയുടെ ലക്ഷ്യം വനിത സംവരണമല്ല, മറിച്ച് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുകയെന്നതാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു ഡീലിമിറ്റേഷൻ കമ്മീഷനെക്കൊണ്ട് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പാർലമെന്റ് സീറ്റുകളുടെ അതിർത്തികൾ പുനർനിർണ്ണയിക്കണം. ഇതിനെയാണ് ജറിമാന്ററിങ് എന്നു വിളിക്കുന്നത്.അങ്ങനെ അതിർത്തികളാകെ തിരുത്തി തങ്ങൾ വിജയിക്കുന്ന മണ്ഡലങ്ങൾ പരമാവധിയാക്കുന്നതിന് നല്ലത് പാർലമെന്റ് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കലാണ് എന്നാണ് ബിജെപി കണക്കാക്കുന്നതെന്നും ഐസക് വിമർശിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'വടക്കേ ഇന്ത്യൻ ഹിന്ദി സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ 77 ശതമാനം വർദ്ധന. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ 33 ശതമാനം മാത്രം വർദ്ധന. ഇത്തരമൊരു ഡീലിമിറ്റേഷൻ പദ്ധതിക്ക് ഒരിക്കലും പാർലമെന്റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടില്ലായെന്ന് ഇന്നലെ ഒരുദിവസത്തെ പാർലമെന്റിലെ ചർച്ചകൊണ്ട് വ്യക്തമായി. അതുകൊണ്ട് ബിജെപി അടവൊന്ന് മാറ്റിയിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലെ സീറ്റുകളിലും 50 ശതമാനം വീതം പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യാമെന്നാ അമിത് ഷാ പ്രസ്താവിച്ചു കഴിഞ്ഞു. ഇനിയെന്ത് തർക്കം എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

തർക്കമുണ്ട്. ഇപ്പോൾ 1971-ലെ ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങളിൽ പാർലമെന്റിൽ സീറ്റുകൾ വ്യവസ്ഥ ചെയ്തിട്ടുള്ളത് ഭരണഘടനയിലാണ്. അത് ഭേദഗതി ചെയ്യണമെങ്കിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം വേണം. അമിത് ഷാ പറയുന്ന 50 ശതമാനം വീതം നിലവിലുള്ള സീറ്റുകളുടെ വർദ്ധനയെന്നത് ഭരണഘടനാ ഭേദഗതിയുടെ വ്യവസ്ഥയാക്കുമെന്ന് ഉറപ്പുനൽകാൻ അമിത് ഷായോ ബിജെപിയോ തയ്യാറായിട്ടില്ല. ഇന്ന് നിലവിലുള്ള അനുപാത വ്യവസ്ഥ മാറ്റണമെങ്കിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം വേണം. എന്നാൽ ഭാവിയിൽ അത് വേണ്ട. വെറും ഭൂരിപക്ഷം മതിയാകും.
നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി ഇത്തരത്തിൽ ബിജെപിയുടെ ദയാദാക്ഷണ്യത്തിനു വിട്ടുകൊടുക്കാൻ കഴിയില്ല. ഇനി മുഖംരക്ഷിക്കാൻ അറ്റകൈയായി ഭരണഘടനാ ഭേദഗതിയിൽ തന്നെ ഉൾപ്പെടുത്താമെന്ന് ബിജെപി സമ്മതിച്ചാലോ? അപ്പോൾ പിന്നെ 2011-ലെ സെൻസസ് മാനദണ്ഡമാക്കുന്നത് എങ്ങനെ? എല്ലാ സംസ്ഥാനങ്ങളിലും ഏതാണ്ട് തുല്യ വോട്ടർമാരുടെ എണ്ണത്തിനനുസരിച്ചല്ലേ പ്രാതിനിധ്യം? ഈ അനുപാതമാകെ തകിടം മറിയില്ലേ? പ്രതിപക്ഷം അല്ല, ബിജെപിയാണ് ഊരാക്കുടുക്കിൽപ്പെട്ടിരിക്കുന്നത്.
ഏകരക്ഷാമാർഗം ഈ നിയമഭേദഗതികളാകെ ഒരു പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുകയെന്നതാണ്. എല്ലാ പാർടികളുംകൂടി ചർച്ച ചെയ്ത് സമവായമുണ്ടാക്കട്ടെ. ഈ സത്ബുദ്ധി ബിജെപിക്ക് നേരത്തെ ഇല്ലാതെ പോയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം.
അപ്പോൾ, വനിതാ സംവരണമോ? അതിനോട് ബിജെപിക്ക് എത്ര പ്രതിബദ്ധതയുണ്ടെന്ന് ഇന്നലെ പാതിരാത്രിയോടെ മനസിലായി. 2023-ൽ പാസ്സാക്കിയ വനിതാ സംവരണ ബില്ല് നോട്ടിഫൈ ചെയ്യാൻ പോലും മറന്നുപോയത്രേ! നോട്ടിഫൈ ചെയ്താലല്ലേ നിയമമാകൂ? നിയമമായാൽ അല്ലേ അതിന്റെ ഭേദഗതി പാർലമെന്റിൽ പാസ്സാക്കാനാകൂ? ഇന്നലെ രാത്രിയാണ് 2023-ൽ പാസ്സാക്കിയ നിയമം നോട്ടിഫൈ ചെയ്തത്. ഇന്ന് നിലവിലുള്ള 543 അംഗ പാർലമെന്റിലെ മൂന്നിലൊന്ന് സ്ത്രീകൾക്ക് സംവരണം ചെയ്യുക. ആരും അതിന് എതിരല്ല. മറ്റു കാര്യങ്ങൾ പിന്നീട് പാർലമെന്ററി കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിക്കട്ടെ. ഇതാണ് യുക്തിപൂർവ്വമായ ഒരു സമീപനം. പക്ഷേ, ബിജെപി അതിനു വഴങ്ങുമെന്നു തോന്നുന്നില്ല. കാരണം, അവരുടെ ലക്ഷ്യം വനിതാ സംവരണം അല്ല. 2029-ലെ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുകയെന്നതാണ്. അതിനുള്ള മാർഗ്ഗമാണ് ചൊൽപ്പടിക്ക് നിൽക്കുന്ന ഇലക്ഷൻ കമ്മീഷൻ. ആ കമ്മീഷനെ ഉപയോഗിച്ച് തങ്ങങൾക്ക് ഇഷ്ടമില്ലാത്ത വിഭാഗങ്ങളെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്ന എസ്ഐആർ.
ഇനി ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു ഡീലിമിറ്റേഷൻ കമ്മീഷനെക്കൊണ്ട് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പാർലമെന്റ് സീറ്റുകളുടെ അതിർത്തികൾ പുനർനിർണ്ണയിക്കണം. ഇതിനെയാണ് ജറിമാന്ററിങ് എന്നു വിളിക്കുന്നത്. (ജറിമാന്ററിങ് എന്തെന്ന് കൂടുതൽ അറിയാൻ ജോൺ ബ്രിട്ടാസിന്റെ ഇന്നത്തെ ദേശാഭിമാനി ലേഖനം വായിക്കുക). അങ്ങനെ അതിർത്തികളാകെ തിരുത്തി തങ്ങൾ വിജയിക്കുന്ന മണ്ഡലങ്ങൾ പരമാവധിയാക്കുന്നതിന് നല്ലത് പാർലമെന്റ് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കലാണ്. എത്ര വർദ്ധിപ്പിക്കാമോ, തിരുമറി നടത്തുന്നത് അത്രയ്ക്ക് എളുപ്പമാകും.
വന്ന്, വന്ന് ബിജെപി എവിടെയെത്തിയെന്ന് നോക്കൂ? ഇലക്ഷൻ കാലത്തെ മുദ്രാവാക്യം "മിനിമൽ ഗവൺമെന്റ് ആൻഡ് മാക്സിമം ഗവർണൻസ്" എന്നതായിരുന്നു. എന്നാൽ മിനിമൽ ഗവൺമെന്റിന്റെ പാർലമെന്റിലെ എണ്ണസംഖ്യ 850 ആയിരിക്കും. ഇത്ര വലിയ സഭയുടെ ചർച്ചകൾ എത്രമാത്രം ഫലപ്രദമാകുമെന്ന് ചിന്തിച്ചാൽ മതി. തീർന്നില്ല, ജംബോ മന്ത്രിസഭകൾ ആയിരിക്കും. നിലവിലുള്ള നിയമ പ്രകാരം മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 127 വരെയാകാം. ഹോ... അത് എന്തൊരു മിനിമൽ ഗവൺമെന്റ് ആയിരിക്കും?'












Click it and Unblock the Notifications