രണ്ടാമൂഴം ശ്രീകുമാർ മേനോൻ തന്നെ സംവിധാനം ചെയ്യുമെന്ന് പറയാനാകില്ല; നിലപാട് വ്യക്തമാക്കി നിർമാതാവ്
തിരുവനന്തപുരം: പ്രഖ്യാപിച്ചതുമുതൽ മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു രണ്ടാംമൂഴം സിനിമയാകുന്നത്. മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മലയാള സിനിമയിൽ പുതുചരിത്രം എഴുതുമെന്ന പ്രതീക്ഷയിലായിരുന്നു ചലച്ചിത്രപ്രവർത്തകരും പ്രക്ഷകരും. മലയാളികൾ ഏറെ വായിച്ച കൃതിയുടെ ചലച്ചിത്രാവിഷ്കാരം പ്രതിസന്ധിയിലായിരിക്കുകയാണ്.
എം ടി വാസുദേവൻ നായരുടെ പിന്മാറ്റത്തെ തുടർന്നാണ് രണ്ടാമൂഴത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നത്. രണ്ടാമൂഴത്തിന്റെ തിരക്കഥയിൽ സിനിമയൊരുക്കുന്നത് കോഴിക്കോട് മുൻസിഫ് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. എം ടിയെ അനുനയിപ്പിക്കാൻ സംവിധായകൻ ശ്രീകുമാർ മേനോൻ ശ്രമം നടത്തിയെങ്കിലും മഞ്ഞുരുകിയില്ല. ഇതിന് പിന്നാലെയാണ് സംവിധായകനെ തന്നെ മാറ്റിയേക്കുമെന്ന സൂചന നൽകുന്ന നിർമാതാവ് ബി ആർ ഷെട്ടിയുടെ വാക്കുകൾ പുറത്ത് വന്നത്.
എന്താണ് നടക്കുന്നത്
കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ മഹാഭാരതം ആസ്പദമാക്കി ഞാൻ ഒരു സിനിമ നിർമിക്കും. എനിക്ക് രണ്ടാമുഴം അറിയില്ല, ആരുടെ തിരക്കഥ എന്നത് എന്റെ പ്രശ്നമല്ല. ഞാൻ ഒരു ഭാരതീയനാണ്,ലോകത്തിന് വേണ്ടിയാണ് ഞാൻ ഈ സിനിമ സമർപ്പിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിആർ ഷെട്ടി പറയുന്നു.
എല്ലാവർക്കും വേണ്ടി
മഹാഭാരതം രാജ്യത്തിന് വേണ്ടിയാണ്, കുടുംബങ്ങൾക്ക് വേണ്ടി, വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർക്ക് വേണ്ടിയാണ്. മഹാഭാരതത്തിന് തിരക്കഥയൊരുക്കാൻ കഴിയുന്ന നിരവധി പേരുണ്ട്. എം ടി വാസുദേവൻ നായർ തന്നെ വേണമെന്നില്ല ബിആർ ഷെട്ടി വിവാദങ്ങളോട് പ്രതികരിച്ചു.
സംവിധായകൻ?
ശ്രീകുമാർ മേനോൻ തന്നെയാകുമോ മഹാഭാരതത്തിന്റെ സംവിധായകൻ എന്ന ചോദ്യത്തിന്, അതൊന്നും ഇപ്പോൾ ഉറപ്പ് പറയാറായിട്ടില്ലെന്നായിരുന്നു ബി ആർ ഷെട്ടിയുടെ മറുപടി. പണമുണ്ടാക്കാനായല്ല താൻ ഈ ചിത്രം നിർമിക്കുന്നതെന്നും ഇന്ത്യയുടെ സംസ്കാരം ലോകത്തിന് മുമ്പിൽ പ്രചരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
തിരക്കഥ വിവാദം
ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു എം ടി വാസുദേവൻ നായരുടെ പിന്മാറ്റം. 4 വർഷം മുമ്പായിരുന്നു ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കുന്നത്. മൂന്ന് വർഷത്തിനകം സിനിമ തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒരു വർഷം കൂടി സമയം നീട്ടി നൽകിയിട്ടും ചിത്രീകരണം തുടങ്ങിയില്ല. ഇതാണ് എംടി പിന്തിരിയാൻ കാരണം.
വീഴ്ച പറ്റി
പ്രോജക്ടിന്റെ പുരോഗതി എംടി വാസുദേവൻ നായരെ അറിയിക്കുന്നതിൽ തനിക്ക് വീഴ്ച പറ്റിയെന്ന് സംവിധായകനായ ശ്രീകുമാർ മേനോൻ വീഴ്ച സമ്മതിച്ചിരുന്നു. ഒടിയൻ സിനിമയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിപ്പോയതിനാലാണ് വീഴ്ച പറ്റിയത്. രണ്ടാമൂഴം ഉടൻ തന്നെ സംഭവിക്കുമെന്നും അത് താൻ തന്നെ സംവിധാനം ചെയ്യുമെന്നും ബിആർ ഷെട്ടി നിർമിക്കുമെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കിയിരുന്നു.
മഞ്ഞുരുകാതെ
എംടി വാസുദേവൻ നായരെ അനുനയിപ്പിക്കാൻ ശ്രീകുമാർ മേനോൻ ശ്രമം നടത്തിയെങ്കിലും മഞ്ഞുരികിയില്ലെന്നാണ് റിപ്പോർട്ടുകൾ. എംടിയുടെ കോഴിക്കോട്ടെ വീട്ടിലെത്തി എംടിയുമായി 20 മിനിറ്റോളം ശ്രീകുമാർ മേനോൻ കൂടിക്കാഴ്ച നടത്തിയെങ്കിലും എംടി വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. തിരക്കഥയ്ക്ക് പ്രതിഫലമായി നൽകിയ പണം തിരികെ നൽകാമെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
വമ്പൻ പ്രോജക്ട്
ആയിരം കോടി മുടക്ക് മുതലിൽ ഇന്ത്യയിലെ വമ്പൻ പ്രോജക്ട് എന്ന നിലയിലായിരുന്നു മഹാഭാരതം പ്രഖ്യാപിച്ചത്. പ്രധാനകഥാപാത്രമായ ഭീമന്റെ വേഷത്തിൽ മോഹൻലാലാണ് എത്തുന്നത്. രണ്ടാമൂഴത്തിൽ ഭീമന്റെ കാഴ്ചപ്പാടുകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അവസാന ഘടത്തിലാണ് എന്നാണ് സംവിധായകൻ അറിയിച്ചത്.
മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്കിയ വാക്ക് പാലിക്കണം.... ഡബ്ല്യുസിസിക്ക് പിന്തുണയുമായി എകെ ബാലന്
"ഫാനരന്മാരെ" തേച്ചൊട്ടിച്ച് ഡോ ബിജു.. വൈറല്‍ ഫേസ്ബുക്ക് കുറിപ്പ്