ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടേയും മരണത്തിൽ വഴിത്തിരിവ്, നിർണായക മൊഴികൾ പോലീസിന്
Recommended Video
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടേയും മരണത്തില്‍ ദുരൂഹതയേറുന്നു. ബാലഭാസ്കറിന്റെയും മകളുടേയും മരണത്തില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് കുടുംബം ആവശ്യപ്പെട്ട പ്രകാരം നടക്കുന്ന പോലീസ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ ദുരൂഹതയേറ്റുന്നതാണ്.
ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെട്ട സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ അടക്കമുളള ദൃക്സാക്ഷികള്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ലക്ഷ്മി നല്കിയ മൊഴിയോട് പൊരുത്തപ്പെടുന്നതല്ല. പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്:
കാറോടിച്ചിരുന്നത് ആര്?
അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവറും സുഹൃത്തുമായ അര്ജുന് പോലീസിന് നല്കിയ മൊഴി. എന്നാല്‍ ബോധം തെളിഞ്ഞ ശേഷം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നല്കിയ മൊഴിയാണ് ആദ്യമായി ഈ മരണത്തെക്കുറിച്ച് സംശയങ്ങളുണ്ടാക്കിയത്. അര്‍ജുനാണ് കാര്‍ ഓടിച്ചിരുന്നത് എന്നായിരുന്നു ലക്ഷ്മി പോലീസിനോട് വെളിപ്പെടുത്തിയത്.
പോലീസ് അന്വേഷണം
അതിനിടെയാണ് ബാലഭാസ്കറിന്റെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പാലക്കാട്ടുളള ആയുര്‍വേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിന് വന്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും മരണവുമായി ഈ ഇടപാടുകള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. ഇത് പ്രകാരം പോലീസ് അന്വേഷണം തുടങ്ങി.
നിർണായക സാക്ഷിമൊഴികൾ
അന്വേഷണത്തില്‍ വന്‍ വഴിത്തിരിവായിരിക്കുകയാണ് അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയ വഴിയാത്രക്കാരും നല്കിയ മൊഴി. അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചത് ബാലഭാസ്കര്‍ തന്നെയാണ് എന്നാണ് ദൃക്സാക്ഷികളായ അഞ്ച് പേര് നല്‍കിയിരിക്കുന്ന നിര്‍ണായകമായ മൊഴി. ഇത് ലക്ഷ്മിയുടെ മൊഴിക്ക് വിരുദ്ധമാണ്.
തിരിച്ചറിഞ്ഞ പെൺകുട്ടി
പുലര്‍ച്ചെയാണ് അപകടം നടന്നത് എന്നത് കൊണ്ടും ബാലഭാസ്കറിനെ പലര്‍ക്കും പരിചയമില്ലാതിരുന്നത് കൊണ്ടും രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അപകട വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞപ്പോഴാണ് പലരും അത് ബാലഭാസ്കര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ അപകടം നടന്ന സ്ഥല ത്തിന് തൊട്ടടുത്തുളള വീട്ടിലെ പെണ്‍കുട്ടി ബാലഭാസ്കറിനെ തിരിച്ചറിഞ്ഞിരുന്നു.
കാറോടിച്ചത് ബാലു തന്നെ
ഈ പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയും കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയാണ് എന്നാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ കൊല്ലം സ്വദേശിയും സമാനമായ മൊഴി തന്നെയാണ് നല്‍കിയിരിക്കുന്നത് എന്നത് കേസില്‍ നിര്‍ണായകമാണ്. ബാലഭാസ്കറിന്റെ കാറിന് പിറകെ വന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും സമാനമായ വിവരമാണ് പോലീസിന് നല്‍കിയത്.
സിസിടിവി പരിശോധിക്കും
കാറിന്റെ ചില്ല് തകർത്ത് ഡ്രൈവിംഗ് സീറ്റില്‍ നിന്നാണ് ബാലുവിനെ പുറത്ത് എടുത്തത് എന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ പോലീസിനോട് പറഞ്ഞു. ബാലഭാസ്കറിന്റെ വാഹനത്തിന് എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ അടക്കമുളളവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. അപകടം നടന്ന വാഹനം ഫോറന്‍സിക് സംഘം പരിശോധിച്ചു.
വീണ്ടും മൊഴിയെടുക്കും
മരണപ്പെട്ടവരുടെ ദേഹത്തുണ്ടായിരുന്ന പരിക്കുകളും അപകടം നടന്ന രീതിയും വിശകലനം ചെയ്ത് ഫോറന്‍സിക് സംഘം അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കും. ലക്ഷ്മിയുടേയും അര്‍ജുന്റെയും മൊഴികള്‍ ഒരുവട്ടം കൂടി പോലീസ് രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ വഴി മൊഴികളിലെ വൈരുദ്ധ്യവും ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകളും നീക്കാനാവും എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. മംഗലാപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
മരണഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയം? കെ സുരേന്ദ്രൻ കണ്ണൂരിലേക്ക്