മലപ്പുറം കോട്ടക്കുന്നിൽ കണ്ടത് ജസ്നയെ തന്നെയോ? വെളിപ്പെടുത്തലുമായി പാർക്ക് മാനേജർ
മലപ്പുറം: പത്തനംതിട്ടയില്‍ നിന്നും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ജസ്‌നയ്ക്ക് വേണ്ടി പോലീസ് വന്‍ തെരച്ചിലാണ് നടത്തുന്നത്. ജസ്‌നയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോലീസ് സ്ഥാപിച്ച വിവരശേഖരണ പെട്ടികളിലേക്ക് പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ വന്ന് നിറയുന്നു.
ജസ്‌നയെ പലയിടത്തും കണ്ടതായി നിരവധി ഫോണ്‍ കോളുകളും ലഭിക്കുന്നു. അത് പ്രകാരം ചെന്നൈയിലും ഗോവയിലും ബെംഗളൂരുവിലും പോലീസ് പോയി വന്നത് മിച്ചം. ഏറ്റവും ഒടുവില്‍ മലപ്പുറത്ത് കണ്ടെന്നായിരുന്നു വിവരം. അത് ജസ്‌ന തന്നെയാണോ ?
കോട്ടക്കുന്നിൽ കണ്ട പെൺകുട്ടി
മലപ്പുറം കോട്ടക്കുന്നില്‍ ഒരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടു എന്നായിരുന്നു പോലീസിന് വിവരം ലഭിച്ചത്. കോട്ടക്കുന്നിലെ ടൂറിസം പാര്‍ക്കില്‍ നിന്നും എടുത്ത ചിത്രവും പുറത്ത് വന്നു. മെയ് മൂന്നിന് രാവിലെ 11 മണി മുതല്‍ രാത്രി 8 വരെ ജസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടി ഇവിടെ ഉണ്ടായിരുന്നുവെന്നായിരുന്നു വിവരം. കയ്യില്‍ വലിയ ബാഗുകള്‍ ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി.
കുര്‍ത്തയും ജീന്‍സും ഷാളും
പാര്‍ക്കിലെ ജീവനക്കാരാണ് ഈ വിവരം പങ്കുവെച്ചത്. കൂട്ടുകാരിക്കൊപ്പം ആ പെണ്‍കുട്ടി മഴവീടിന് താഴെ ഏറെ നേരം ചെലവഴിച്ചിരുന്നു. മുഴിഞ്ഞ വേഷമായിരുന്നു പെണ്‍കുട്ടി ധരിച്ചിരുന്നത്. കുര്‍ത്തയും ജീന്‍സും ഷാളും ആയിരുന്നു വേഷം. ദീര്‍ഘദൂര യാത്ര കഴിഞ്ഞ വരുന്നത് പോലെ പെണ്‍കുട്ടികള്‍ ക്ഷീണിതരായിരുന്നുവെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തുകയുണ്ടായി.
ഫോട്ടോയും പുറത്ത്
അന്നത് ജസ്‌നയാണ് എന്ന് സംശയം തോന്നിയിരുന്നില്ല. പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ജസ്‌നയെന്ന് തോന്നിയതെന്നും ഇവര്‍ പറഞ്ഞിരുന്നു. പാര്‍ക്കില്‍ ഉണ്ടായിരുന്ന മൂന്ന് പേരോട് ജസ്‌നയും സുഹൃത്തും ഏറെ നേരെ സംസാരിക്കുന്നത് കണ്ടുവെന്നും ഇവര്‍ മൊഴി നല്‍കി. ഇവര്‍ നല്‍കിയ ഫോട്ടേയില്‍ പക്ഷേ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ലാത്തത് കൊണ്ട് തന്നെ ജസ്‌നയാണോ എന്നുറപ്പിക്കാന്‍ പോലീസിന് സാധിച്ചില്ല.
അത് ജസ്ന അല്ല
എന്നാല്‍ ജസ്‌ന കോട്ടക്കുന്നില്‍ എത്തിയിട്ടില്ലെന്ന് പാര്‍ക്ക് മാനേജര്‍ ഉറപ്പിച്ച് പറയുന്നു. അത്തരം പ്രചാരണം തെറ്റാണ്. ആ പെണ്‍കുട്ടി ജസ്‌നയാണോ എന്ന് സംശയം തോന്നിയപ്പോള്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അത് ജസ്‌ന അല്ലെന്നാണ് മനസ്സിലായത് എന്നും പാര്‍ക്ക് മാനേജര്‍ പറയുന്നു.
പാർക്കിലിരുന്ന് കരഞ്ഞു
അന്ന് വന്ന പെണ്‍കുട്ടിക്കൊപ്പം മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ആ പെണ്‍കുട്ടി പാര്‍ക്കിലിരുന്ന് കരഞ്ഞിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയെ പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രദ്ധിച്ചത്. കാര്യം അന്വേഷിച്ചപ്പോള്‍ ഗൗരവം ഉള്ളതൊന്നും അല്ലെന്ന് മനസ്സിലായി. ഈ സെക്യൂരിറ്റി ജീവനക്കാരനും ആ പെണ്‍കുട്ടി ജസ്‌ന അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പാര്‍ക്ക് മാനേജര്‍ പറയുന്നു.