മോഹൻലാൽ നിയമനടപടി നേരിടണം, ആനക്കൊമ്പ് വിഷയത്തിൽ നടന്റെ അപേക്ഷ മന്ത്രി തള്ളി!
തിരുവനന്തപുരം: ആനക്കൊമ്പ് കേസ് തനിക്കെതിരെ ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മോഹൻലാൽ വനം മന്ത്രി കെ രാജുവിന് നൽകിയ അപേക്ഷ തള്ളി. ആനക്കൊമ്പ് കേസിൽ കൈവശാവകാശ രേഖ ഉണ്ടെങ്കിലും തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ ഗുഢാലോചന നടത്തി എന്നാണ് നടന്റെ പരാതി. എന്നാൽ ഈ സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്നാണ് മന്ത്രി ഫയലിൽ കുറിച്ചത്.
ക്രിമിനൽ നടപടിച്ചട്ടം ഏത് പൗരനെ പോലെയും മോഹൻലാലിനും ബാധകമാണ്. വനംവകുപ്പ് നൽകിയതാണെങ്കിലും ആനക്കൊമ്പ് കൈവശം വെക്കാനുള്ള സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട് മന്ത്രി ശരിവെക്കുകയായിരുന്നു. അഭിഭാഷകർ മുഖേന മോഹൻലാൽ നൽകിയ കത്തിലെ എല്ലാ വാദങ്ങളും വനം വകുപ്പ് മന്ത്രി കെ രാജു തള്ളി കളഞ്ഞതായാണ് റിപ്പോർട്ടുകൾ.
കേസ് കെട്ടിച്ചമച്ചത്
കോടനാട് റേഞ്ച് ഓഫീസർ അടക്കമുള്ളവർ തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നും മോഹൻലാൽ മന്ത്രിക്ക് നൽകിയ അപേക്ഷയിൽ പറയുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ തനികക് വനംവകുപ്പ് തന്നെ അനുമതി നൽകുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്ത ശേഷവും പെരുമ്പാവൂർ കോടതിയിൽ ചില ഉദ്യോഗസ്ഥർ കുറ്റപത്രം നൽകിയതിൽ ഗൂഢാലോചന ഉണ്ടെന്നാണ് നടൻ മോഹൻലാലിന്റെ ആരോപണം. കേസിൽ നേരിട്ട് ഹാജരാകാൻ കോടതി മോഹൻലാലിനോട് നിർദേശിച്ചിട്ടുണ്ട്.
കുറ്റപത്രം ഏഴ് വർഷത്തിന് ശേഷം
2011 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. മുന്‍പ് മൂന്ന് പ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷമാണ് വനം വകുപ്പ് മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്.
പ്രതിച്ഛായ മോശമാക്കാൻ
നടനെ ഒന്നാം പ്രതിയാക്കിയാണ് പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ല എന്നായിരുന്നു ലാലിന്റെ വാദം.ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് തനിക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ട് എന്ന് കാട്ടി മോഹന്‍ലാല്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആനക്കൊമ്പ് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്നതിന് വേണ്ടിയുളളതാണ് എന്നും സത്യവാങ്മൂലത്തില്‍ മോഹന്‍ലാല്‍ ആരോപിച്ചിരുന്നു.
കൈവശാവകാശം മന്ത്രിയുടെ നിർദേശ പ്രകാരം
ആനക്കൊമ്പ് പിടിച്ചെടുത്ത ഉടനെ മോഹൻലാലിനെതിരെ കോടനാട്ടെ വനംവകുപ്പ് അധികൃതർ കേസെടുത്തെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തൊട്ടു പിന്നാലെ നടൻ മോഹൻ ലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ സർക്കാർ അനുമതി നൽകുകയുമായിരുന്നു.അന്നത്തെ മന്ത്രിയായരുന്ന തിരുവഞ്ചൂർ രാധാകൃഷണന്റെ നിർദേശപ്രകാരമായിരുന്നു ആനക്കൊമ്പ് കൈവശം വെക്കാനുള്ള അവകാശം വനം വകുപ്പ് മോഹൻലാലിന് കൊടു്തിരുന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.
എറണാകുളം സ്വദേശിയുടെ പരാതി
ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി എഎ പൗലോസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് രംഗം വഷളയാത്. എന്നാൽ ഹർജിയിൽ മോഹൻലാലിന് അനുകൂലമായായിരുന്നു വനം വകുപ്പ് നിലകൊണ്ടത്.